ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ വിടുന്നത് നിർത്തുകയാണെന്ന് ഉത്തരകൊറിയ...കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 ടൺ മാലിന്യങ്ങളാണ് ഇത്തരത്തിൽ ബലൂണികളിലായി ദക്ഷിണ കൊറിയയിലേക്ക് എത്തിയത്...

ദക്ഷിണ കൊറിയയിലേക്ക് മാലിന്യം നിറച്ച ബലൂണുകൾ വിടുന്നത് നിർത്തുകയാണെന്ന് ഉത്തരകൊറിയ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 ടൺ മാലിന്യങ്ങളാണ് ഇത്തരത്തിൽ ബലൂണികളിലായി ദക്ഷിണ കൊറിയയിലേക്ക് എത്തിയത്. ഉത്തര കൊറിയയുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അതിർത്തിയിലേക്ക് മാലിന്യങ്ങൾ എത്തിക്കുന്നത് താത്കാലികമായി നിർത്തുകയാണെന്നാണ് ഉത്തരകൊറിയയുടെ വൈസ് ഡിഫൻസ് മിനിസ്റ്റർ കിം കാങ് ഇൽ അറിയിച്ചത്.ഉത്തരകൊറിയയുടെ ഭരണ നേതൃത്വത്തിനെതിരായി നടത്തിയ കുപ്രചരണങ്ങളെ ചെറുക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധമാണിതെന്നാണ് കിം കാങ് ഇല്ലിന്റെ വാദം. സിഗരറ്റ് കുറ്റികൾ, കാർഡ് ബോഡുകൾ,
തുണിക്കഷണങ്ങൾ, ടോയ്‌ലറ്റ് പേപ്പറുകൾ തുടങ്ങിയവയാണ് വലിയ ബലൂണുകളിലാക്കി അതിർത്തി വഴി ദക്ഷിണ കൊറിയയിലേക്ക് അയച്ചത്. ദക്ഷിണ കൊറിയ തങ്ങൾക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള കൃത്യവും കർശനവുമായ മറുപടിയാണിതെന്നും കിം അവകാശപ്പെടുന്നു
” ഇത് എത്രമാത്രം മോശമായി തോന്നുകയാണെന്നും, അത് വൃത്തിയാക്കാൻ എത്രത്തോളം കഠിന പരിശ്രമം ആവശ്യമാണെന്ന് മനസിലാക്കാനും ദക്ഷിണ കൊറിയക്കാരെ ഞങ്ങൾ അനുവദിച്ചു. 15 ടൺ വേസ്റ്റ് പേപ്പറുകളാണ് അവിടെ എത്തിയത്. ചിതറിക്കിടക്കുന്ന വേസ്റ്റുകൾ ശേഖരിച്ച് മാറ്റുകയെന്നത് വളരെയധികം അധ്വാനം വേണ്ടതും വെറുപ്പ് ഉണ്ടാക്കുന്നതുമായ കാര്യമാണ്.അത് പൂർണമായും ദക്ഷിണ കൊറിയക്കാർ അനുഭവിക്കണം,
ഈ നീക്കം ഞങ്ങൾ ഇപ്പോൾ താത്കാലികമായി നിർത്തി വയ്‌ക്കാൻ പോവുകയാണ്. പക്ഷേ ദക്ഷിണ കൊറിയ ”ആന്റി-ഡിപിആർകെ” ലഘുലേഖകളുടെ വിതരണം പുനരാരംഭിച്ചാൽ ഇപ്പോൾ നിങ്ങൾക്ക് ലഭിച്ചതിന് നൂറിരട്ടി മാലിന്യങ്ങളിലായിരിക്കും അവിടേക്ക് എത്താൻ പോകുന്നത്. ഇതൊരു മുന്നറിയിപ്പ് മാത്രമാണ്. പ്രകോപനം ഉണ്ടായാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്നും” കിം കാങ് ഇൽ അറിയിച്ചു.ഇത്തരത്തിൽ മാലിന്യ ബലൂണുകൾ അയച്ച സംഭവത്തിൽ ഉത്തരകൊറിയയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കൊറിയയും അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് വ്യക്തമാകുമെന്നും ദക്ഷിണ കൊറിയ അറിയിച്ചു. ദക്ഷിണ കൊറിയയിലെ സോൾ, ജിയോങ്ഗി തുടങ്ങിയ വടക്കൻ മേഖലകളിലേക്കാണ് ഈ മാലിന്യ ബലൂണുകൾ കൂട്ടമായി എത്തിയത്.
പരിശോധനയിൽ സ്‌ഫോടക വസ്തുക്കളോ, സുരക്ഷാ ഭീഷണി ഉണ്ടാക്കുന്ന വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.ശനിയാഴ്ച രാത്രിക്കും ഞായറാഴ്ത രാവിലെയ്‌ക്കും ഇടയിൽ 700ലധികം ബലൂണുകളാണ് വന്ന് പതിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈനിക മേധാവി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ദക്ഷിണ കൊറിയയിലേക്ക് ആദ്യം മാലിന്യ ബലൂണുകൾ എത്തിയത്. ടോയ്ലെറ്റ് പേപ്പറുകളും മൃഗങ്ങളുടെ വിസർജ്യവുമടക്കമുള്ള മാലിന്യങ്ങളാണ് കവറുകളിലാക്കി ബലൂണിൽ ഘടിപ്പിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച രാവിലെയ്‌ക്കുമിടയിൽ 260 മാലിന്യ ബലൂണുകൾ ഉത്തരകൊറിയയിൽ നിന്നെത്തി.കെമിക്കൽ റാപ്പിഡ് റെസ്പോൺസ് ടീം, എക്സ്പ്ലോസീവ് ക്ലിയറൻസ് ടീം എന്നിവരെ വിന്യസിച്ചാണ് മാലിന്യങ്ങൾ എടുത്തുമാറ്റിയത്. ചവറുകൾക്കിടയിൽ അപകടകരമായ വസ്തുക്കളുണ്ടോയെന്ന് കണ്ടെത്താനാണ് സംഘങ്ങളെ വിന്യസിച്ചത്. ആദ്യ ഘട്ടത്തിൽ എത്തിയ ബലൂണുകളിൽ ചിലതിന് ടൈമർ സംവിധാനമടക്കം ഉണ്ടായിരുന്നു. നിശ്ചിത സമയം കഴിഞ്ഞാൽ ബലൂൺ പൊട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്.
https://www.facebook.com/Malayalivartha
























