ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍, 10 ലക്ഷം പേര്‍ റാഫയില്‍ നിന്ന് പലായനം ചെയ്‌തതായി റിപ്പോർട്ട്

ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. ഇവിടേക്ക് സഹായവുമായുള്ള ട്രക്കുകളെ അനുവദിക്കാനും ഇസ്രയേല്‍ വിസമ്മതിച്ചു. യു.എസിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടര്‍ന്നത്. 40 പേര്‍ പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് 10 ലക്ഷം പേര്‍ റാഫയില്‍നിന്നു പലായനം ചെയ്‌തതായാണ് റിപ്പോര്‍ട്ട്. ഗാസയിൽ അടിയന്തര വെടിനിർത്തലിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച പദ്ധതി ‘മെച്ചമല്ലെങ്കിലും അംഗീകരിക്കും’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഒഫിൽ ഫാക് നേരത്തെ വ്യക്തമാക്കിയത്.
ബന്ദികളെ എല്ലാവരെയും മോചിപ്പിക്കണമെന്നതിനാലാണ് പദ്ധതി പരിഗണിക്കുന്നതെന്നാണ് നിലപാട് വ്യക്തമാക്കിയത്. ഹമാസിനെ ഇല്ലാതാക്കാതെ അന്തിമ വെടിനിർത്തൽ ഉണ്ടാകില്ലെന്ന നിലപാടും ഇസ്രയേൽ ആവർത്തിച്ചിരുന്നു. തെക്കന്‍ ഗാസയിലെ റാഫ, ഖാന്‍ യൂനിസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ഞായറാഴ്‌ച രാത്രി നിരവധി തവണ ഇസ്രയേലി വ്യോമാക്രമണം നടന്നു. മധ്യ ഗാസയില്‍, ബുറേജി അഭയാര്‍ത്ഥി ക്യാമ്പില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.
നുസെയ്‌റാത്ത് ക്യാമ്പ്, അസ്-സവായ്‌ദ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ യഥാക്രമം നാല്, ഏഴു വീതമാണ് മരണ സംഖ്യ. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ ഇസ്രായേല്‍ സേനയെ പിന്‍വലിച്ചതിന് ശേഷവും മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ പറഞ്ഞു. പ്രദേശത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു, 20 ദിവസത്തെ സൈനിക നടപടിക്ക് ശേഷം ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
സമാധാന ശ്രമങ്ങളുടെ ഭാഗമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞയാഴ്‌ച മൂന്ന് ഘട്ട പദ്ധതി പ്രഖ്യാപിച്ചിരുന്നു. തടവുകാരുടെ കൈമാറ്റം, ഗാസയില്‍നിന്ന് ഇസ്രയേലി സേനയെ ഒഴിപ്പിക്കല്‍, ഗാസയുടെ പുനര്‍നിര്‍മാണം എന്നിവയാണ് ബൈഡന്റെ മൂന്നിന പദ്ധതി. പദ്ധതി ഹമാസ് അംഗീകരിക്കുകയാണെങ്കില്‍ ഇസ്രയേലും അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു.
എന്നാൽ ഇസ്രയേലിൽനിന്നുള്ള ഒത്തുതീർപ്പ് പദ്ധതി ലഭിച്ചിട്ടില്ലെന്നു ഹമാസ് വ്യക്തമാക്കി. മുൻപ് പലവട്ടവും സമാനമായ വെടിനിർത്തൽ പദ്ധതികൾ ബൈഡൻ അവതരിപ്പിച്ചെങ്കിലും ഒന്നും ഇസ്രയേൽ അംഗീകരിച്ചിട്ടില്ല.എന്നാൽ ഗാസയിലെ വെടിനിർത്തൽക്കരാറിനെ ഹമാസ് സ്വാഗതംചെയ്തിരുന്നു. സ്ഥിരമായി വെടിനിർത്തൽ ഉറപ്പാക്കുന്ന കരാറാണ് ആവശ്യം. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറുകയും ചെയ്യണം. ഇസ്രയേൽ തടവിലാക്കിയ പലസ്തീൻകാരെയും വിട്ടയക്കണം. ഈ നടപടികൾ ഉറപ്പാക്കുന്ന കരാറിനോട് അനുകൂലമായി പ്രതികരിക്കുമെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കി.
അതേസമയം യുഎ സ് വെടിനിർത്തൽ പദ്ധതിയെപ്പറ്റി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും അബുദാബിയിൽ ചർച്ച നടത്തി. വെടിനിർത്തൽ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയുണ്ടാകുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് നിലവിലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ തിരിച്ചടിയില്‍ 36,479 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. 82,000-ലധികം പേര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha
























