റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടർന്ന് ഇസ്രയേൽ, ബൈഡന്റെ വെടിനിർത്തൽ കരാറിൽ ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് പ്രതികരണം ലഭിച്ചിട്ടില്ലെന്ന് ഖത്തർ, ഹമാസ് തടവിലാക്കിയ ബന്ദികളിൽ നാലുപേർകൂടി മരിച്ചു...!

റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. അതിനിടെ ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വെടിനിർത്തൽ കരാറിൽ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് മധ്യസ്ഥരാജ്യമായ ഖത്തർ അറിയിച്ചു. ബൈഡൻ മുന്നോട്ടുവച്ച പദ്ധതി ‘മെച്ചമല്ലെങ്കിലും അംഗീകരിക്കും’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് പ്രതികരിച്ചിരുന്നു. കൂടാതെ ഗാസയിലെ വെടിനിർത്തൽക്കരാറിനെ ഹമാസ് സ്വാഗതംചെയ്തിരുന്നു. എന്നാൽ ബൈഡന്റെ കരാറിനെ ഔദ്യോഗികമായി പിന്തുണച്ച് മുന്നോട്ട് പോകാൻ ഇരുകൂട്ടരും തയ്യാറല്ല എന്നുവേണം മനസിലാക്കാൻ.
ഒരു കരാറിനും അമ്പിനും വില്ലിനും അടുക്കില്ലെന്ന നിലപാടിൽ തന്നെയാണ് ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറഞ്ഞു. ഗാസയിൽ ഭരണം നടത്താനും ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്താനുമുള്ള ഹമാസിൻറെ ശേഷിയെ പൂർണമായും നശിപ്പിക്കുമെന്നും നെതന്യാഹു വ്യക്കമാക്കിയ ആശങ്ക വർദ്ധിപ്പിച്ചിരുന്നു.
ബൈഡന്റെ നിർദേശം അംഗീകരിച്ച് ഗസ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന് യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു.ഇസ്രായേൽ പാർലമെൻറിലെ 70 അംഗങ്ങൾ ഹമാസുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ, സ്മ്രോട്രിക്, ബെൻ ഗവിർ ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ മന്ത്രിമാർ വെടിനിർത്തൽ നീക്കത്തെ ചെറുക്കുമെന്ന് വ്യക്തമാക്കി.
ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യ, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി യു.എസിന്റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥർ ചർച്ചനടത്തി. മൂന്നുഘട്ടമായാണ് ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്ന വെടിനിർത്തൽക്കരാർ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ആറാഴ്ചത്തെ ആദ്യഘട്ടത്തിൽ ജനവാസമേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും. ഈസമയത്ത് ബന്ദികളാക്കിയവരിലെ സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരെ ഹമാസ് മോചിപ്പിക്കണം. പകരം, പലസ്തീൻ തടവുകാരെ ഇസ്രയേൽ വിട്ടയക്കും. രണ്ടാംഘട്ടത്തിൽ പുരുഷസൈനികരെ ഹമാസ് വിട്ടയക്കും. സമ്പൂർണവെടിനിർത്തലും ഉണ്ടാകും. മൂന്നാംഘട്ടത്തിൽ യു.എസിന്റെയും അന്താരാഷ്ട്ര ഏജൻസികളുടെയും സഹായത്തോടെ ഗാസയുടെ പുനർനിർമാണം തുടങ്ങുന്നതുമാണ് കരാർ.
അതിനിടെ, ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് തടവിലാക്കിയ ബന്ദികളിൽ നാലുപേർകൂടി മരിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇവരെ ബന്ദികളാക്കി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയത്. ഗാസ കൈയടക്കി വച്ചിരിക്കുന്ന സംഘം ഇപ്പോഴും ഇവരുടെ മൃതദേഹം കൈയടക്കി വച്ചിരിക്കുകയാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഇവരുടെ മരണം സ്ഥിരീകരിച്ചത് ഇസ്രയേല്‍ ഇന്റലിജന്‍സിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.
അതേസമയം കഴിഞ്ഞദിവസം ഇസ്രായേല്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. മുതിർന്ന ഇറാൻ സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇറാൻ സൈനിക ഉപദേഷ്ടാവ് സഈദ് അബിയാർ അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്.ഇന്നലെ പുലര്‍ച്ചെ 12.20നാണ് ആക്രമണം ഉണ്ടായത്. മെയ് 29ന് ഇസ്രയേല്‍ സിറിയയിലെ സെന്‍ട്രല്‍ പ്രദേശത്തും തീരപ്രദേശ സിറ്റിയായ ബെനിയാസിലും നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി മരണപ്പെട്ടിരുന്നു. കൂടാതെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























