വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ലെബനൻ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ; എല്ലുകൾ പൊള്ളിപ്പൊളിയും... അവസാനത്തെ പോരാട്ടത്തിന് തങ്ങൾ തയ്യാറണെന്ന സന്ദേശവുമായി അയേൺ ഡോമിനെ നേരിട്ട് ആക്രമിച്ച് ഹിസ് ഹൈനസ് ഹിസ്ബുള്ള...

ഇസ്രായേലിനും ലെബനൻ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കും ഇടയിൽ സംഘർഷങ്ങളും ആക്രമണങ്ങളും രൂക്ഷമാകുന്നു. അതിർത്തിയുടെ ഇരുവശത്തുമുള്ള ഗ്രാമങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ച് ലെബനൻ ഗ്രാമങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്. ഇതിന് മറുപടിയായി അയേൺ ഡോമിനെ നേരിട്ട് ആക്രമിച്ച് ശക്തി കാണിച്ചിരിക്കുകയാണ് ഹിസ്ബുള്ള. വടക്കൻ അധിനിവേശ ഫലസ്തീനിലെ റാമോട്ട് നഫ്താലിയിലാണ് ഹിസ്ബുല്ല അയേൺ ഡോമിനെ നേരിട്ട് ആക്രമിച്ചത്. നേരത്തെ ഗോലാൻ കുന്നുകളിലെ അയേൺ ഡോം സംവിധാനത്തിന്റെ റഡാർ നശിപ്പിച്ചതായി ഹിസ്ബുല്ല അറിയിച്ചിരുന്നു.
ആക്രമണത്തിൽ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണങ്ങളിലൂടെ ഇസ്രായേലിന് ഹിസ്ബുല്ല വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്ന് യുദ്ധ വിദഗ്ധർ സൂചിപ്പിക്കുന്നു. ഹിസ്ബുല്ല തങ്ങളുടെ കൈവശമുള്ള ആയുധങ്ങളുടെ സാമ്പിളുകൾ ഇസ്രായേലിന് മുന്നിൽ വെളിവാക്കുകയാണ്. ആവശ്യമാണെങ്കിൽ അവസാനത്തെ പോരാട്ടത്തിന് തങ്ങൾ തയ്യാറണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
ഇസ്രായേലിനെതിരായ യുദ്ധത്തിൽ അൽമാസ് എന്നറിയപ്പെടുന്ന കൃതത നിറഞ്ഞ പുതിയ മൂന്ന് തരം മിസൈലുകൾ ഹിസ്ബുല്ല വിന്യസിച്ചിട്ടുണ്ട്. 2006ലെ ഇസ്രായേൽ - ലെബനാൻ യുദ്ധസമയത്ത് പിടിച്ചെടുത്ത ഇസ്രായേൽ മിസൈലുകൾ ഉപയോഗിച്ച് ഇറാൻ വികസിപ്പിച്ച മിസൈലുകളാണ് അൽമാസ്. നേരത്തെ തന്നെ ലക്ഷ്യം നിർണയിക്കുകയോ അതല്ലെങ്കിൽ റിമോട്ട് കൺട്രോളർ വഴി ലക്ഷ്യം ക്രമീകരിക്കുകയോ ചെയ്യാമെന്നതാണ് ഇതിൻറെ പ്രത്യേകത. ഈ മിസൈലുകൾ വടക്കൻ അതിർത്തിയിൽ കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് ഇസ്രായേലി റിസർച്ച് സെന്ററായ അൽമ സൂചിപ്പിക്കുന്നു.
അൽമാസ് 3 ഉപയോഗിച്ചാകും ഇസ്രായേലിന്റെ അയേൺ ഡോം യൂനിറ്റിനെ ആക്രമിച്ചതെന്ന് സൈനിക വിശകലന വിദഗ്ധനായ മുസ്തഫ അസാദ് പറയുന്നു. പ്രസ്തുത മിസൈലിന് കൂടുതൽ റേഞ്ചും വിസ്ഫോടന ശേഷിയുമുണ്ട്. അൽമാസ് 3 ഇസ്രായേലിന് പ്രതിരോധിക്കാൻ കഴിയാത്ത ആയുധമാണ്. ഫൈബർ ഒപ്റ്റിക് റിലേ കേബിളുമായി ബന്ധിപ്പിച്ച ഇലക്ട്രോ ഒപ്റ്റികൽ ഗൈഡൻസ് സംവിധാനമാണ് ഇതിനെ നയിക്കുന്നത്. അതിനാൽ തന്നെ ഇതിനെ പ്രതിരോധിക്കാനോ നിശ്ചലമാക്കാനോ സാധ്യമല്ലെന്നും അസാദ് പറയുന്നു.
ഒരേ സമയം ഇസ്രയേലിന് ഹമാസിന് നേർക്കും, ഹിസ്ബുല്ലയ്ക്ക് നേർക്കും യുദ്ധം അഴിച്ച് വിടേണ്ട സാഹചര്യം വന്നാൽ കാര്യങ്ങൾ പ്രവചനാതീതമാകും. ഒക്‌ടോബർ 7ന് ഹമാസ് ചെയ്‌തതുപോലെ ഹിസ്ബുള്ള ഇസ്രായേൽ സൈനിക ഔട്ട്‌പോസ്റ്റുകളും കമ്മ്യൂണിറ്റികളും ആക്രമിക്കുമെന്ന് അവർ ഭയപ്പെടുന്നു, ഇസ്രായേലി കമൻ്റേറ്ററും പൊളിറ്റിക്കൽ അനലിസ്റ്റുമായ ഡാലിയ ഷീൻഡ്‌ലിൻ പറഞ്ഞു.
ഗാസയിൽ വെടിനിർത്തൽ ഉണ്ടാക്കിയാൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹിസ്ബുള്ള പറയുമ്പോൾ പല ഇസ്രായേലികളും വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. നേരെമറിച്ച്, പല ഇസ്രായേലികളും ഹിസ്ബുള്ളയുമായി യുദ്ധം ചെയ്യുന്നത് ആവശ്യമാണെന്ന് വിശ്വസിക്കുന്നവരാണ്. നേരത്തെ തന്നെ വൈറ്റ് ഫോസ്ഫറസ് പോലുള്ളവയുടെ ആവർത്തിച്ചുള്ള ഇസ്രയേലിന്റ പ്രയോഗം ഏറെ വിമർശനത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. വൈറ്റ് ഫോസ്ഫറസ് അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടായാലുടന്‍ വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തും.
അമേരിക്കയടക്കം വിവിധ രാജ്യങ്ങളുടെ സൈന്യങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. രാത്രിയില്‍ ആക്രമിക്കാനുള്ള ലക്ഷ്യങ്ങള്‍ക്ക് സമീപം പ്രകാശം പരത്താനും ശത്രുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കാനുമടക്കം ഇത് ഉപയോഗിക്കുന്നുണ്ട്. രാസപ്രവര്‍ത്തനത്തിനിടയില്‍ തീവ്രമായ ചൂടും കട്ടിയുള്ള പുകയും ശക്തമായ പ്രകാശവുമാണ് ഉണ്ടാകുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ പുക പരത്തി പ്രതിരോധ കവചം തീര്‍ക്കാനും വിവിധ സേനകള്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പതിക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ തീപ്പിടിത്തം ഉണ്ടാകാറുണ്ട്. ഒരു തവണ കത്തിയാല്‍ തീ കെടുത്താന്‍ ബുദ്ധിമുട്ടാണ്. മനുഷ്യ ശരീരത്തിലും വസ്ത്രങ്ങളിലുമടക്കം തീകത്താന്‍ ഇടയാക്കും.
2011ലാണ് ഇസ്രായേൽ അയേൺ ഡോം സംവിധാനം ആദ്യമായി അവതരിപ്പിക്കുന്നത്. ഹമാസിന്റെയും ഹിസ്ബുല്ലയുടെയും റോക്കറ്റുകളെ തടയുകയായിരുന്നു ലക്ഷ്യം. 2006ലെ യുദ്ധത്തിന് പിന്നാലെയായിരുന്നു അയേൺ ഡോമിനെക്കുറിച്ച് ഇസ്രായേൽ ചിന്തിക്കുന്നത്. റഡാറിന്റെ സഹായത്തോടെ താമിർ മിസൈലുകൾ ഉപയോഗിച്ചാണ് അയേൺ ഡോം ശത്രുവിന്റെ മിസൈലുകളെ തടയുന്നത്. 70 കിലോമീറ്റർ വരെ പരിധിയിലുള്ള റോക്കറ്റുകളെ ഇതിന് തകർക്കാനാകും. അയേൺ ഡോമിനായി വലിയ തുകയാണ് ഇസ്രായേൽ ഓരോ വർഷവും ചെലവിടുന്നത്. മൂന്നോ നാലോ ലോഞ്ചറുകൾ അടങ്ങുന്ന ഒരു അയേൺ ഡോം യൂനിറ്റിന് ഏകദേശം 100 മില്യൺ ഡോളറാണ് വില.
അയേൺ ഡോമിന്റെ പ്രതിരോധശേഷി 90 ശതമാനമാണെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ, 80 ശതമാനം മാത്രമെയുള്ളൂവെന്നാണ് ചില വിദഗ്ധർ പറയുന്നത്. ഇതിന്റെ തെളിവായിരുന്നു ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണം. മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അർഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വർഷമായി സംഘടന മിഡിൽ ഈസ്റ്റിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാർട്ടിക്ക് ശക്തമായ ഒരു സൈനിക വിഭാഗമുണ്ട്. വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാർട്ടി കൂടിയാണ് ഹിസ്ബുള്ള. നിലവിൽ വലിയ ആക്രമണങ്ങളിലേക്ക് ഹിസ്ബുള്ള കടന്നാൽ അത് ഇപ്പോഴത്തെ അവസ്ഥയെ കൂടുതൽ രൂക്ഷമാക്കും . ഇത് ഇസ്രയേലിനെ രക്തരൂക്ഷിതവും പ്രയാസകരവുമായ ദ്വിമുഖ സംഘർഷത്തിലേക്ക് നയിക്കും.
https://www.facebook.com/Malayalivartha
























