റഫയിൽ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമിട്ട് ഷെല്ലാക്രമണം, 25 പേർ കൊല്ലപ്പെട്ടു, കെട്ടിടങ്ങൾ തകർന്ന് നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി
ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ അഭയം തേടിയ റഫയിൽ ഇസ്രായേൽ സൈനിക നടപടിയുമായി മുന്നോട്ട് പോകുകയാണ്. റഫയിൽ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇടതടവില്ലാതെ ആക്രമണം തുടരുകയാണ് ഇസ്രയേൽ സേന. ഐ.ഡി.എഫ് നടത്തിയ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. അൽ ശാതി അഭയാർഥി ക്യാമ്പിൽ കനത്ത ഷെല്ലാക്രമണമാണ് സൈന്യം നടത്തിയത്.
കെട്ടിടങ്ങൾ തകർന്ന് നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർക്കും ആംബുലൻസുകൾക്കും പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞിരുന്നില്ല. ആക്രമണത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന സ്‌ഥിരീകരിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊണ്ട് ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
മിക്കവരും ഇപ്പോൾ റഫയിൽ നിന്ന് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. വേണ്ടത്ര ഭക്ഷണമോ വെള്ളമോ മെഡിക്കൽ സംവിധാനമോ ഇല്ലാതെ കുടുംബങ്ങൾ ടെൻ്റുകളിലും ഇടുങ്ങിയ അപ്പാർട്ടുമെൻ്റുകളിലും അഭയം പ്രാപിക്കുന്നതിനാൽ ഗാസയിൽ ഒരു സ്ഥലവും സുരക്ഷിതമല്ലെന്നും സാഹചര്യങ്ങൾ ഭയാനകമാണെന്നും യുഎൻ പറയുന്നു.
ഹമാസുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും സിവിലിയൻ മരണങ്ങൾ പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഇസ്രായേൽ പറയുന്നു. വൻതോതിലുള്ള സിവിലിയൻ നാശനഷ്ടങ്ങൾക്ക് കാരണം തീവ്രവാദികളാണെന്നും അവർ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതിനാലാണെന്നും സേന കുറ്റപ്പെടുത്തി. ഹമാസിനെയാണ് ലക്ഷ്യം വെക്കുന്നതെന്നാണ് ഇസ്രായേലിന്റെ വിശദീകരണമെങ്കിലും നിരവധി പലസ്ഥീൻകാരണ് കൊല്ലപ്പെടുന്നത്. ഗാസയിൽ വംശഹത്യയ്ക്ക് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഉന്നത കോടതി നിരീക്ഷിച്ചു. എന്നാൽ, ഇക്കാര്യം ഇസ്രായേൽ ശക്തമായി നിഷേധിച്ച് രംഗത്തുവന്നു.
https://www.facebook.com/Malayalivartha