പിണറായിയും റിയാസും രണ്ടു തട്ടിൽ : ഭാവി അപകടത്തിലെന്ന് റിയാസ് : ഭിന്നത രൂക്ഷം

മുഖ്യമന്ത്രിയുടെ തനിനിറം ദ് ഹിന്ദു ദിനപത്രം വലിച്ചു പുറത്തിട്ടതോടെ ക്ലിഫ് ഹൗസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അങ്കലാപ്പ്. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസ് ചതിക്കുഴിയിലാക്കിയെന്നാണ് മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് കരുതുന്നത്. വിവാദമായ മലപ്പുറം പരാമർശം മുഖ്യമന്ത്രി വിശദീകരിക്കേണ്ടതിന് പകരം ഹിന്ദുവിന് കത്തയച്ച് പ്രസ് സെക്രട്ടറി പി എം. മനോജ് മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് മുഹമ്മദ് റിയാസ് കരുതുന്നു. ഈ സംഭവത്തിന് പിന്നിൽ മറ്റേതെങ്കിലും അജണ്ടയുണ്ടോ എന്ന സംശയത്തിലാണ് മുഖ്യമന്ത്രിയും കുടുംബവുമെന്നറിയുന്നു. മുഖ്യമന്ത്രി തന്റെ വിവാദ നിലപാട് തിരുത്തണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മന്ത്രി റിയാസ്. ഇല്ലെങ്കിൽ റിയാസിന്റെ ഭാവി അപകടത്തിലാവും.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തില്‍ വിശദീകരണവുമായി ‘ദ് ഹിന്ദു’ ദിനപത്രം
രംഗത്തെത്തിയതാണ് വിനയായത്. പിണറായി വിജയന്റെ അഭിമുഖം നല്‍കാമെന്ന് ചൂണ്ടിക്കാട്ടി കൈസെന്‍ എന്ന പിആര്‍ ഏജന്‍സിയാണ് സമീപിച്ചതെന്ന് പത്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പതിപ്പില്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനു താഴെ നല്‍കിയിരിക്കുന്ന തിരുത്തിലാണ് ഇക്കാര്യം
‘‘പിആര്‍ ഏജന്‍സി സമീപിച്ചതിനു പിന്നാലെ സെപ്റ്റംബര്‍ 29ന് രാവിലെ 9ന് കേരള ഹൗസില്‍ വച്ചാണ് അഭിമുഖം എടുത്തത്. പിആര്‍ ഏജന്‍സിയുടെ രണ്ടു പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അഭിമുഖം 30 മിനിറ്റ് നീണ്ടു. തുടര്‍ന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മുന്‍പ് പറഞ്ഞ സ്വര്‍ണക്കടത്തിനെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി പ്രതിനിധി ആവശ്യപ്പെട്ടു.
ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നിഷേധിച്ച വാചകങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പിആര്‍ ഏജന്‍സി പ്രതിനിധി രേഖാമൂലമാണ് ആവശ്യപ്പെട്ടത്. ഈ വാചകങ്ങള്‍ മുഖ്യമന്ത്രി അന്നുപറഞ്ഞ വാചകങ്ങളാണെന്ന തരത്തില്‍ ഉള്‍പ്പെടുത്തിയതു വീഴ്ചയാണ്. ഇതു സംഭവിക്കാന്‍ പാടില്ലായിരുന്നു. തെറ്റു പറ്റിയതില്‍ ഖേദം പ്രകടിപ്പിക്കുന്നു’’ - പത്രത്തിന്റെ വിശദീകരണത്തില്‍ പറയുന്നു.
ഹിന്ദുവിൽ കഴിഞ്ഞ ദിവസം വന്ന അഭിമുഖത്തില്‍ മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ‘‘കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി. ഈ പണം കേരളത്തിലേക്ക് 'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു' വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്’’- എന്നു മുഖ്യമന്ത്രി പറഞ്ഞുവെന്നാണ് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നതോടെ മുഖ്യമന്ത്രി അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നില്ലെന്നും തിരുത്തി നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ദിനപത്രത്തിന്റെ എഡിറ്റര്‍ക്കു കത്തയച്ചത്. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞില്ല. എഴുതി നൽകുകയും ചെയ്തു. ഹിന്ദുവിന്റെ ഈ വിചിത്ര വാദമാണ് പിണറായിയുടെ അടി തെറ്റിച്ചത്. ഇതോടെ മുഖ്യമന്ത്രി വെട്ടിലായി.
മുമ്പ് എം. ശിവശങ്കറിനോടും എം.ആർ. അജിത് കുമാറിനോടും ചെയ്ത അതേ പറ്റീര് തന്നെയാണ് പിണറായി ഇതിലും ചെയ്തത്. മലപ്പുറത്തിനെതിരെ പിണറായി ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ പറയേണ്ട കാര്യം പി.ആർ. ഏജൻസി എഴുതി നൽകി വരുത്തുകയും ചെയ്തു. താൻ പറഞ്ഞില്ലെന്ന് പിണറായി നിഷേധിച്ചതോടെ പത്രവും ബുദ്ധിമുട്ടിലായി. ഹിന്ദുവിന്റെ ക്രെഡി ബിലിറ്റിയെയാണ് ഇത് ബാധിച്ചത്. പക്ഷേ കേരളം വിശ്വസിക്കുന്നത് പിണറായി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു തന്നെയാണ്.പി ആർ.ഏജൻസിയിലൂടെ പിണറായി തന്ത്രം മെനഞ്ഞു എന്നർത്ഥം.
ലക്ഷങ്ങൾ മുടക്കിയാണ് കേരള മുഖ്യമന്ത്രി പി.ആർ. ഏജൻസികളെ വളർത്തുന്നത്. . പി.ആർ. ഏജൻസികളാണ് പത്രങ്ങളുടെ പരസ്യകാമ്പയിനിന്റെ ചുക്കാൻ പിടിക്കുന്നത്. അതിനാൽ ഏജൻസികളെ പിണക്കാൻ പത്രങ്ങൾ തയ്യാറാവില്ല. ഈ സൗകര്യമാണ് പിണറായി ഉപയോഗിക്കുന്നത്. ബി.ജെ.പിയെ കൈയിലെടുക്കാൻ പിണറായി നടത്തിയ ഒരു ശ്രമമായാണ്
മലപ്പുറം വിവാദത്തെ സി പി ഐയും മറ്റ് ഘടകകക്ഷികളും കാണുന്നത്. ഇ.എം.എസ്. പണ്ട് പിന്തുടർന്ന മൃദു ഹിന്ദുത്വ കളിക്ക് തയ്യാറെടുക്കുകയാണ് പിണറായി. അതിനാണ് അദ്ദേഹം അൻവറിനെ നിരന്തരം തള്ളി പറയുന്നത്. ഇനിയും അൻവറിനെ കടന്നാക്രമിക്കും. കെ.റ്റിജലീലിനെയും തള്ളി പറയും.
ഇത്രയും സൂക്ഷ്മമായി നീങ്ങുമ്പോഴാണ് ഹിന്ദു പിണറായിയെ ദ്രോഹിച്ചത്. സ്വര്‍ണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്റ വിവാദ പ്രസ്താവന നൽകിയത് ജോണ്‍ ബ്രിട്ടാസ് എം പി യാണെന്ന വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. പക്ഷേ മുഖ്യമന്ത്രി അറിയാതെ ബ്രിട്ടാസ് അങ്ങനെ പറയുമെന്ന് കരുതാൻ വയ്യ. മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചത് പി.ആര്‍ ഏജന്‍സിയാണ്. കൈസന്‍ എന്ന പി.ആര്‍ ഏജന്‍സിയുടെ അഭിമുഖമാണ് ‘ദ ഹിന്ദു’ ദിനപത്രം. പ്രസിദ്ധീകരിച്ചത്. അതിനെല്ലാം ചുക്കാന്‍ പിടിച്ചത് ജോണ്‍ ബ്രിട്ടാസ് ആണെന്ന് കേൾക്കുന്നു..
വിവാദമായ അഭിമുഖത്തിലെ തെറ്റുകള്‍ തിരുത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ദി ഹിന്ദു പത്രത്തിന് കത്തു നല്‍കിയിരുന്നു. മുഖ്യമന്ത്രി ഒരു പ്രദേശത്ത കുറിച്ചും പേരെടുത്ത് പറഞ്ഞിട്ടില്ല, സംസ്ഥാനത്തിന് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നോ രാജ്യത്തിന് എതിരായുള്ള പ്രവര്‍ത്തനമെന്നോ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അഭിമുഖത്തില്‍ നല്‍കിയിരിക്കുന്ന ഈ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റേയോ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു എന്ന രീതിയില്‍ നല്‍കിയ തെറ്റായ പരാമര്‍ശങ്ങള്‍ വിവാദം സൃഷ്ടിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. തെറ്റുകള്‍ തിരുത്തുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഇക്കാര്യങ്ങളിലെ അഭിപ്രായം വേണ്ടപ്രാധാന്യത്തോടെ നല്‍കണമെന്നും പ്രസ് സെക്രട്ടറി ദി ഹിന്ദുവിന്റെ പത്രാധിപര്‍ക്കയച്ച കത്തില്‍ പറയുന്നു.
ഇക്കാര്യത്തില്‍ പിഴവ് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ‘ദ ഹിന്ദു’ പത്രം വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച കൈസന്‍ എന്ന പി.ആര്‍ ഏജന്‍സിയാണ് പ്രസ്തുത പരാമര്‍ശം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതെന്നാണ് ‘ദ ഹിന്ദു’ വിന്റെ വിശദീകരണം. സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാട് വിഷയങ്ങളില്‍ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടു. വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ല പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണ്. മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും ഏജന്‍സി പ്രതിനിധി പറഞ്ഞു. അത് മുഖ്യമന്ത്രിയുടേതായി ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്ന് ദ് ഹിന്ദു അറിയിച്ചു.
സെപ്റ്റമ്പര്‍ 30 നാണ് അഭിമുഖം പ്രസദ്ധീകരിച്ചത്. അന്നു രാത്രി 10.59 ന് ഹിന്ദു ഖേദപ്രകടനം നടത്തിയതായാണ് രേഖകള്‍, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഖേദം പ്രകടനം ആവശ്യപ്പെട്ടത് ഒക്ടോബര്‍ ഒന്നിനും.ഇതെല്ലാം ദുരൂഹമായി മാറുകയാണ് .ശരിയായ ഉപദേശം മുഖ്യമന്ത്രിക്ക് നൽകേണ്ടതിന് പകരം അദ്ദേഹത്തെ നടു കടലിനും ചെയ്യുത്താനുമിടയിലേക്ക് എറഞ്ഞു കൊടുത്തു എന്ന് റിയാസ് കരുതുന്നു.
പണ്ട് രാഹുൽ ഗാന്ധിയെ ദേശാഭിമാനി പപ്പു എന്ന് വിളിച്ചത് പി.എം.മനോജ് പത്രാധിപരായ കാലത്താണ്. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചത് ശരിയായില്ലെന്ന നിലപാടിലായിരുന്നു അന്ന് സി പി എം കേന്ദ്രനേത്യത്വം.
അതിനിടെ പപ്പു പ്രയോഗം അനുചിതമാണ് എന്ന പ്രസ്താവനയുമായി പി.എം മനോജ് രംഗത്തെത്തി. ജാഗ്രതകുറവാണ് സംഭവിച്ചതെന്ന് മനോജ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു.
ഇടത് പാർട്ടികളെ വിമർശിക്കാൻ കോൺഗ്രസും കോൺഗ്രസിനെ വിമർശിക്കാൻ ഇടത് പാർട്ടികളും മടിക്കുന്നതിനിടയിലാണ് ദേശാഭിമാനി പപ്പു സ്ട്രൈക്ക് എന്ന പേരിൽ മുഖപ്രസംഗം എഴുതിയത്. സാധാരണ ഗതിയിൽ ദേശാഭിമാനിയുടെ മുഖപ്രസംഗങ്ങളിൽ സിപിഎം നേതാക്കൾ ഇടപെടാറില്ല. പി.എം. മനോജാണ് മുഖപ്രസംഗങ്ങൾ വായിച്ച് തിരുത്തി നൽകുന്നത്. പപ്പു മുഖപ്രസംഗം ആരാണ് തയാറാക്കിയതെന്ന് വിശദീകരിക്കാൻ മനോജ് തയ്യാറായില്ലെങ്കിലും താൻ മുഖപ്രസംഗം വായിച്ചിട്ടില്ലെന്ന ധ്വനിയാണ് മനോജിന്റെ വാക്കുകളിൽ ഉണ്ടായിരുന്നത്.
കോൺഗ്രസിന്റെ വോട്ടിനെക്കാൾ ന്യൂനപക്ഷത്തിന്റെ വോട്ടിലാണ് രാഹുൽ ഗാന്ധിയുടെ കണ്ണെന്ന് ദേശാഭിമാനി അന്ന് ആരോപിച്ചു. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാടെന്ന് മുഖപത്രം പറഞ്ഞു. . അമേഠി നിലനിർത്തണമെന്ന് പറയുന്നയാളെ എന്തിന് ജയിപ്പിക്കുന്നു എന്നാണ് പത്രം ചോദിച്ചത്. ബി ജെ പിക്ക് രാജ്യത്ത് വെള്ളവും വളവും നൽകിയത് കോൺഗ്രസാണെന്നും ദേശാഭിമാനി ആരോപിച്ചു. ഗുജറാത്തിൽ 26 യോഗങ്ങളിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി 30 ക്ഷേത്രങ്ങളിലാണ് കയറിയതെന്ന് പത്രം പറഞ്ഞു.. രാഹുൽ ഗാന്ധി ജനാധിപത്യത്തിൽ നിന്ന് ഒളിച്ചോടിയെന്നും ദേശാഭിമാനി ആരോപിച്ചു. അന്ന് മനോജിന് സംഭവിച്ച കൈയബദ്ധം ഇന്നും ദേശാഭിമാനിക്ക് കറുത്ത പൊട്ടായി അവശേഷിക്കുന്നു.
മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒരു പി.ആർ. ഏജൻസിയും അദ്ദേഹത്തിന്റെ പേരിൽ ചില കാര്യങ്ങൾ എഴുതി നൽകില്ലെന്നും വാദിക്കുന്നവരുണ്ട്. ഹിന്ദുവിന്റെ വിശദീകരണം മുഖ്യമന്ത്രിക്ക് മേൽ പതിച്ച മൂർച്ചയുള്ള ആയുധമാണ്. വംശീയ ചുവയുള്ള ആരോപണം രാഷ്ട്രീയ നേട്ടത്തിനായി ഉപയാഗിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതായി ആരോപണം ഉയരുന്നു. ലോകസഭാ തിരഞ്ഞടുപ്പിലെ തോൽവിയാണ് ഇത്തരം ഒരു പരാമർശത്തിന് കാരണമെന്ന് കരുതുന്നവരുമുണ്ട്. മന്ത്രി റിയാസിനെ മുൻ നിർത്തിയുള്ള മുസ്ലീം പ്രീണനം എന്ന ആരോപണത്തിൽ നിന്നും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ നീക്കമായി ഇതിനെ വ്യാഖ്യാനിക്കുന്നു. ആരോപണത്തിന്റെ കുന്തമുന ചെന്നു നിൽക്കുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലാണ്. അപ്പോഴും ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് തന്റെ നിലപാട് വ്യക്തമാക്കാൻ പി.ആർ. ഏജൻസി വേണ്ടി വന്നു എന്നത് പിണറായിക്ക് വലിയ നാണകേടായി.
https://www.facebook.com/Malayalivartha

























