ഹൂതികളെ ലക്ഷ്യമിട്ട ഇസ്രായേൽ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്; അപലപിച്ച് അന്റോണിയോ ഗുട്ടെറസ്...

സനാ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ യെമനിലെ ഹൂതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒന്നിലധികം ലക്ഷ്യങ്ങൾ കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമിച്ചിരുന്നു. ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് രക്ഷപ്പെട്ടിരുന്നു. ഹൂതി കേന്ദ്രങ്ങള്‍ക്കു നേരേ നടത്തിയ ആക്രമണങ്ങളുടെ ഭാഗമായി ആണ് വിമാനത്താവളവും ഇസ്രയേല്‍ ആക്രമിച്ചത്. ആക്രമണം നടക്കുമ്പോള്‍ ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസും സംഭവ സ്ഥലത്തുണ്ടായിരുന്നു. ടെഡ്രോസ് അദാനോം വിമാനത്തില്‍ കയറാനായി തയ്യാറെടുത്ത് നില്‍ക്കെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തലനാരിഴയ്ക്ക് ആണ് അദ്ദേഹം രക്ഷപെട്ടത്. ആക്രമണത്തില്‍ വിമാനത്തിലെ ഒരു ക്രൂ ജീവനക്കാരന് പരുക്കേറ്റിട്ടുണ്ട്.
ആക്രമണം നടന്ന കാര്യം ടെഡ്രോസ് തന്നെ സോഷ്യല്‍ മീഡിയ വഴി സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിന് വിധേയനായപ്പോള്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ കയറാന്‍ പോകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരന് പരുക്കേറ്റതായും രണ്ട് പേരെങ്കിലും വിമാനത്താവളത്തില്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു. ഹൂതികള്‍ തടവിലാക്കിയ യുഎന്‍ ജീവനക്കാരെ മോചിപ്പിക്കുന്നതിനും മാനുഷിക സാഹചര്യം വിലയിരുത്തുന്നതിനുമാണ് താന്‍ യെമനിലെത്തിയതെന്ന് ടെഡ്രോസ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത് അറിഞ്ഞുകൊണ്ടാണോ ആക്രമണമെന്ന് ചോദ്യത്തിനോട് ഇസ്രലേയി സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരേ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിമാനത്താവളത്തിൽ ആക്രമണം നടത്തിയതിന് പുറമെ യെമൻ്റെ പടിഞ്ഞാറൻ തീരത്തുള്ള ഹൊദൈദ, സാലിഫ്, റാസ് കനാറ്റിബ് തുറമുഖങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളും തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചിരുന്നു. രാജ്യത്തെ ഹെസ്യാസ്, റാസ് കനാറ്റിബ് പവർ സ്റ്റേഷനുകളും ആക്രമണം നടത്തി. വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേരും ഹൊദൈദയിൽ മൂന്ന് പേരും കൊല്ലപ്പെട്ടതായും ആക്രമണത്തിൽ 40 പേർക്ക് പരിക്കേറ്റതായും യെമനിലെ സബ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗാസയിലെ ഫലസ്തീനികൾക്കുള്ള പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഹൂതികൾ ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും ആവർത്തിച്ച് പ്രയോഗിക്കുകയായിരുന്നു. ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും വ്യാഴാഴ്ച സംയുക്ത വീഡിയോ പ്രസ്താവനയിൽ ഹൂതി നേതാക്കളെ കൊല്ലുമെന്നും ഗ്രൂപ്പിൻ്റെ സൈനിക ശക്തി തകർക്കുമെന്നും പ്രതിജ്ഞയെടുക്കുകയായിരുന്നു. കാറ്റ്സ് "എല്ലാ ഹൂത്തി നേതാക്കളെയും വേട്ടയാടുമെന്നും തങ്ങൾ മറ്റിടങ്ങളിൽ ചെയ്തതുപോലെ അവരെ ആക്രമിക്കുമെന്നും" പ്രതിജ്ഞ ചെയ്തു.
സനയും ചെങ്കടൽ തീരവും ഉൾപ്പെടെ വടക്കുപടിഞ്ഞാറൻ യെമനെ നിയന്ത്രിക്കുന്ന യെമനിലെ ഹൂത്തികൾ ബാലിസ്റ്റിക് മിസൈലും രണ്ട് ഡ്രോണുകളും ഇസ്രായേലിലേക്ക് തൊടുത്തുവിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് ഇസ്രായേൽ ആക്രമണം ഉണ്ടായത്. വാരാന്ത്യത്തിൽ ടെൽ അവീവിലെ കളിസ്ഥലത്ത് ഹൂതി മിസൈൽ പതിച്ചതിനെ തുടർന്ന് 16 പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ആഴ്ച, ഇസ്രായേൽ ജെറ്റുകൾ സനയിലും ഹൊദൈദയിലും ആക്രമണം നടത്തി ഒമ്പത് പേർ കൊല്ലപ്പെട്ടു, ഇത് മുൻ ഹൂതി ആക്രമണങ്ങൾക്ക് മറുപടി എന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്.
അതിനിടെ സെൻട്രൽ ഗാസയിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ഇസ്രായേൽ ബോംബാക്രമണത്തിൽ ഫലസ്തീനിയൻ കലാകാരിയും ഭർത്താവും കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ വീട്ടിൽ നടന്ന ആക്രമണത്തിലാണ് വലാ ജുമാ അൽ അഫ്രാൻജിയും ഭർത്താവ് അഹമ്മദ് സയീദ് സലാമയും കൊല്ലപ്പെട്ടത്. നുസൈറാത്തിലെ ഐൻ ജലൂത്ത് ടവേഴ്സിന് സമീപമുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. തുടർന്ന് ഇരുവരെയും അൽ അഖ്‌സ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























