270 യാത്രക്കാരുമായി ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ചു, അബുദാബിലേക്ക് പറക്കാനൊരുങ്ങവേ ഇത്തിഹാദ് എയർവേയ്സിൽ സംഭവിച്ചത്..!!!

പഴുതടച്ചുള്ള സുരക്ഷ ക്രമീകരണങ്ങളാൽ വിമാനാപകടങ്ങൾ വളരെ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂ. എന്നാൽ ചില പ്രവചനാതീതമായ സന്ദർഭങ്ങളിൽ ഇത്തരത്തിൽ സംഭവിച്ചാൽ അത് വൻ ദുരന്തത്തിലായിരിക്കും അവസാനിക്കുക. അടുത്തിടെയായി നിരവധി ജീവനുകൾ പൊലിഞ്ഞ വിമാനാപകടങ്ങളുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. അതിനിടെ ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റ ടയറുകൾ പൊട്ടിത്തെറിച്ച സംഭവം ഉണ്ടായിരിക്കുകയാണ്.
EY461 787-9 ഡ്രീംലൈനര്‍ ഇത്തിഹാദ് എയർവേയ്സിന്റെ ടയറുകളാണ് പൊട്ടിത്തെറിച്ചത്. പറക്കാനൊരുങ്ങിയ വിമാനത്തിൽ 270 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മെല്‍ബണില്‍ നിന്ന് അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് യാത്രയ്ക്കൊരുങ്ങിയതാണ്. ഓണ്‍ലൈനില്‍ പങ്കിട്ട ചില വീഡിയോകളിൽ വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായി കാണാം. പിന്നീട് രണ്ട് ടയറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. എന്നാല്‍ വിമാനത്തിന് തീപിടിച്ചിട്ടില്ലെന്നും എയര്‍ലൈന്‍ സ്ഥിരീകരിച്ചു.
ടേക്ക് ഓഫിനായി വിമാനത്തിന്റെ സ്പീഡ് കൂട്ടിവന്നപ്പോഴാണ് ടയറുകളുടെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയും എമര്‍ജന്‍സി ടേക്ക് ഓഫ് റിജക്ഷന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ അഗ്നിശമന സേനാംഗങ്ങളെത്തി വിമാനത്തിൻ്റെ ലാന്‍ഡിംഗ് ഗിയറിലെ ടയറുകളിലെ തീയണച്ചു. ഉയര്‍ന്ന വേഗതയില്‍ പോയി പിന്നീട് ടേക്ക് ഓഫ് നിരസിക്കുന്നതിനെ തുടര്‍ന്നുള്ള സാധാരണ നടപടിക്രമമാണിതെന്നാണ് വിവരം. യാത്രക്കാരെയും ജീവനക്കാരെയും പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചു. കഴിയുന്നത്ര വേഗത്തില്‍ യാത്ര തുടരുന്നതിന് സഹായിക്കാന്‍ തങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യവും തങ്ങളുടെ മുന്‍ഗണനയാണെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, എമിറേറ്റ്സ് എ380 വിമാനം അപകടത്തില്‍ പെട്ട് തകര്‍ന്ന് വീഴുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമായി നിര്‍മിച്ചതാണെന്നും അതിലെ ഉള്ളടക്കം കെട്ടിച്ചമച്ചതാണെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ചുള്ള പ്രതികരണത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
വീഡിയോ നീക്കം ചെയ്യുകയോ, തെറ്റായതും ഭയപ്പെടുത്തുന്നതുമായ വിവരങ്ങള്‍ പ്രചരിക്കുന്നത് ഒഴിവാക്കാന്‍ ഡിജിറ്റലായി സൃഷ്ടിച്ച ഫൂട്ടേജാണ് അതെന്ന് വ്യക്തമാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എയര്‍ലൈന്‍സ് അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























