ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത

അപ്രതീക്ഷിത പ്രളയത്തിൽ ഞെട്ടി നേപ്പാൾ. നേപ്പാൾ - ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും ഒരു കുട്ടി ഉൾപ്പെടെ കുറഞ്ഞത് 157 പേർ മരിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തിൽ 750ൽ അധികം ആളുകളെ കാണാതായതാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്‌ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നുവെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇതുവരെ 157 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൂടുതൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും കുടുംബങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. കാണാതായ വിദേശികളിൽ 142 ഇന്ത്യക്കാരും, കൂടാതെ ഓസ്‌ട്രേലിയ, ബ്രിട്ടൻ, മലേഷ്യ, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നുണ്ടെന്ന് ടൂറിസം ബോർഡ് അറിയിച്ചു
ചെളിയിലും അവശിഷ്ടങ്ങൾക്കിടയിലും പെട്ടുപോയവരെ കണ്ടെത്താനായി രക്ഷാപ്രവർത്തകർ രാത്രി വൈകിയും തിരച്ചിൽ നടത്തി. ദുരന്തബാധിത പ്രദേശങ്ങളിൽ മുഴുവൻ സർക്കാർ സംവിധാനങ്ങളും വിന്യസിച്ചതായി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു. ടിബറ്റ് ഭാഗത്തുനിന്നും ഉത്ഭവിച്ച് ഒഴുകുന്ന ഭോട്ടെ കോശി നദിയിൽ ഇന്നലെ രാവിലെ 9 മണിയോടെയാണ് അപ്രതീക്ഷിതമായി വൻ ജലപ്രവാഹമുണ്ടായത്. ടിബറ്റുമായി അതിർത്തി പങ്കിടുന്ന രസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളെ ആണ് ദുരന്തം ഏറ്റവും മാരകമായി ബാധിച്ചത്. പല ഉൾനാടൻ ഗ്രാമങ്ങളും പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട നിലയിലാണ്.
ദുരന്തത്തിനു പിന്നാലെ അയൽരാജ്യത്തിന് കൈത്താങ്ങുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക ട്രാൻസ്പോർട്ട് വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അടിയന്തര മെഡിക്കൽ മരുന്നുകളും നേപ്പാളിലേക്ക് അയച്ചു. ഇന്ത്യ നൽകിയ അടിയന്തര മാനുഷിക സഹായത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഗാധമായ അനുശോചന സന്ദേശത്തിനും ബാലേന്ദ്ര ഷാ നന്ദി രേഖപ്പെടുത്തി. പ്രതിസന്ധി ഘട്ടത്തിലെ ഇന്ത്യയുടെ ഐക്യദാർഢ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ കാണാതായെന്ന് സദ്ഗുരു. കൈലാസ മാനസസരോവർ യാത്ര കഴിഞ്ഞ് മടങ്ങിയ തീർത്ഥാടക സംഘത്തെയാണ് കാണാതായത്. ഇവർ ഇമിഗ്രേഷൻ ഓഫീസിൽ ആയിരുന്നപ്പോഴാണ് മിന്നൽ പ്രളയം ഉണ്ടായതെന്നും ഇമിഗ്രേഷൻ ഓഫീസ് പ്രളയത്തിൽ മുങ്ങിയെന്നും സദ്ഗുരു അറിയിച്ചു. തീർത്ഥാടക സംഘത്തെ ബന്ധപ്പെടാൻ ശ്രമിക്കുന്നതായും സദ്ഗുരു അറിയിച്ചു. യാത്രയുടെ ഭാഗമായ 21 സംഘത്തിലെ 495 പേർ ഇതിനകം സുരക്ഷിതമായി മടങ്ങിയെത്തിയിട്ടുണ്ടെന്നും സദ്ഗുരു പറഞ്ഞു.
743 പേർ ടിബറ്റിലും 148 പേർ നേപ്പാളിലും 77 പേർ ഇമിഗ്രേഷൻ സെന്ററിലും മൂന്ന് വളണ്ടിയർമാർ നേപ്പാളിലെ തിമൂരിലും ആണ് ഉണ്ടായിരുന്നതെന്ന് സദ്ഗുരു എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. വളണ്ടിയർമാരും സപ്പോർട്ട് ടീമുകളും ഉൾപ്പെടെ എല്ലാവരും അതീവ ദുഃഖിതരാണ്. ഗുരു രക്ഷാപ്രവർത്തനത്തിനായി പരമാവധി ശ്രമങ്ങൾ നടത്തുന്നുമുണ്ട്. ഇമിഗ്രേഷൻ ഓഫീസിലുണ്ടായിരുന്ന ആളുകളെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്നതിനിടെ ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ. നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായും വിദേശകാര്യ മന്ത്രി ഷിസിർ ഖനാലുമാണ് ഇന്ത്യയുടെ സഹായത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചത്.
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി നൽകിയ മാനുഷിക സഹായങ്ങൾക്കും മെഡിക്കൽ സാമഗ്രികളുടെ വിതരണത്തിനും ഇന്ത്യൻ സർക്കാരിനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. ഈ ദുഷ്കരമായ വേളയിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും കരുത്തിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിന്നൽ പ്രളയം വൻനാശം വിതച്ച നേപ്പാളിലേക്ക് അടിയന്തരസഹായമെത്തിക്കുമെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. താത്കാലിക ടെന്റുകൾ, കമ്പിളി, ശുചിത്വ കിറ്റുകൾ, സോളാർ വിളക്കുകൾ, മരുന്നുകൾ എന്നിവയടക്കം പത്ത് ടൺ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചതായും ഇന്ത്യ നേപ്പാളിനൊപ്പമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് ഒരു വിമാനം അയച്ചിട്ടുണ്ട്. ഇനി രണ്ട് വിമാനങ്ങൾ കൂടി അയക്കുമെന്നും വ്യോമസേന അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്ററുകളും നേപ്പാളിലേക്ക് അയക്കും.
അതേസമയം നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും, ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം ഇരച്ചെത്തിയ മിന്നൽപ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നേപ്പാൾ. മരണസംഖ്യ കുതിച്ചുയരുന്നതായാണ് റിപ്പോർട്ട്. 157 പേർ മരിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 133 ഇന്ത്യക്കാരടക്കം 400-ഓളം പേരെ കാണാതായിട്ടുണ്ട്. 19 പാലങ്ങളും 40 കിലോമീറ്റർ റോഡും പ്രളയത്തിൽ തകർന്നു. സൈന്യത്തിന്റെയടക്കം നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റൻ അതിർത്തിക്ക് അടുത്തുള്ള ഭോട്ടെ കോശി നദിയിലൂടെ ഇരച്ചെത്തിയ മലവെള്ളം പാലങ്ങളും കെട്ടിടങ്ങളും തകർത്താണ് മുന്നോട്ടൊഴുകിയത്. റോഡുകളും ഗതാഗതമാർഗങ്ങളും പൂർണമായി തകർന്നതാണ് ദുരന്തത്തിൻറെ വ്യാപ്തി വർധിപ്പിച്ചത്. 36 അംഗ മലയാളി വിനോദസഞ്ചാരികളുടെ സംഘം സുരക്ഷിതരാണെന്നാണ് ആശ്വാസവിവരം. അതേസമയം നേപ്പാൾ പ്രളയത്തിൻറെ സാഹചര്യത്തിൽ ഉത്തർപ്രദേശിലും ബീഹാറിലും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
രസുവ ജില്ലയിലെ ഭോട്ടെകോശി നദിയിൽ രാവിലെ എട്ടരയോടെയുണ്ടായ മിന്നൽ പ്രളയമാണ് വൻ ദുരന്തത്തിന് കാരണമായത്. ടിബറ്റൻ ഭാഗത്ത് നിന്നുള്ള കനത്ത വെള്ളപ്പാച്ചിലിൽ സ്യാപ്രു ബെസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാർക്കെറ്റുകളും പൂർണമായി ഒലിച്ചുപോയി. 13 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തിൽ തകർന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ടിബറ്റിലെ ഗൈറോങ് അതിർത്തിയിൽ വൻ മണ്ണടിച്ചിലുണ്ടായതിനെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും പൂർണമായും സ്തംഭിച്ചു. ദുരന്തത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 26 നേപ്പാൾ പൊലീസ് ഉദ്യോഗസ്ഥരെയും 7 സായുധ സേനാംഗങ്ങളെയും കാണാതായിട്ടുണ്ട്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങളനുസരിച്ച്, ആകെ കാണാതായ 384 വിനോദസഞ്ചാരികളിൽ 105 പേർ ഇന്ത്യക്കാരാണ്. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ബോർഡ് അറിയിച്ചു. ഇതോടൊപ്പം 37 വിദേശ ഇന്ത്യക്കാരായ വിനോദ സഞ്ചാരികളുടെ മേഖലയിൽ ഉണ്ടായിരുന്നു എന്ന കണക്കാണ് നേപ്പാർ സർക്കാർ നൽകിയിരിക്കുന്നത്. 36 പേരടങ്ങുന്ന മലയാളി സംഘവും മിന്നൽപ്രളയം നടന്നതിനടുത്ത് വഴിയിൽ കുടുങ്ങിയെങ്കിലും സുരക്ഷിതരാണ്.
നേപ്പാൾ സൈന്യവും ദുരന്തനിവാരണ സേനയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. പലയിടത്തും ജലനിരപ്പ ഉയർന്നതിനാലും ചെളിയവും അവശിഷ്ടവും കുന്നുകൂടിയതു കൊണ്ടും ഹെലികോപ്റ്ററുകൾക്ക് ലാൻഡ് ചെയ്യാനാവുന്നില്ല. നേപ്പാൾ സർക്കാരുമായി സമ്പർക്കത്തിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. രക്ഷാപ്രവർത്തനം ഊർജ്ജിതമാണെന്ന് വ്യക്തമാക്കിയ എംബസി ഹെൽപ്ലൈൻ നമ്പറുകളും നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി സംസാരിച്ചു. ഇന്ത്യ ഉടൻ ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലേക്കയക്കും. നദീതീരങ്ങളിൽ താമസിക്കുന്നവർ അടിയന്തരമായി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് നേപ്പാൾ സർക്കാർ മുന്നറിയിപ്പ് നൽകി. മിന്നൽ പ്രളയത്തെത്തുർന്ന് ഗണ്ഡക്, നാരായണി നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. ജാഗ്രത പാലിക്കാനും ആവശ്യമായ തയ്യാറെടുപ്പുകൾ ഉറപ്പാക്കാനും പ്രാദേശിക ഭരണകൂടത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബീഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും അടിയന്തര യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, കുടുങ്ങിയെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. 1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. നേപ്പാളിലെ മിന്നൽ പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ 1070 എന്ന നമ്പറിൽ അറിയിക്കാം. പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, ഇവരുടെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയ്യാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണം. ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന പ്രാഥമിക വിവരങ്ങൾ പുറത്തു വരുന്നുണ്ട്. സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. ബന്ധപ്പെടേണ്ട നമ്പർ 9447111844, 9747132147.
നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ് ഐ പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങിയെന്നാണ് ഇതുവരെയുള്ള വിവരം. കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികൾ ഉൾപ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നേപ്പാൾ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്. നേപ്പാൾ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
"
https://www.facebook.com/Malayalivartha

























