ഒരു എഫ്ബിഐ ഡയറിക്കുറിപ്പ്; സോഡിയാക് കില്ലര്‍

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താനാവാതെ പോയ പല കേസുകളുമുണ്ട്. അതിലൊന്നാണ് സോഡിയാക് കില്ലര്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പലരെയും കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍.
1968 ഡിസംബറിനും 1969 ഒക്‌ടോബറിനും ഇടയില്‍ അമേരിക്കയില്‍ കാലിഫോര്‍ണിയയിലും പരിസര പ്രദേശങ്ങളിലുമായി 7 പേരെ പല സ്ഥലങ്ങളില്‍ വച്ച് കൊല ചെയ്യുകയോ കൊല ചെയ്യാന്‍ ശ്രമം നടത്തുകയോ ചെയ്തയാളാണ്. 16-നും 29- നും ഇടയില്‍ പ്രായമുള്ളവരായിരുന്നു അയാളുടെ ഇരകള്‍.
കൊല നടത്തിയതിനു ശേഷം അവിടെ ബേ ഏരിയയിലുള്ള പത്രമോഫീസില്‍ കോഡ്ഭാഷയിലെഴുതിയ ഒരു കത്ത് ലഭിക്കാറു പതിവുണ്ടായിരുന്നു. ഈ ക്രിപ്‌റ്റോഗ്രാമുകളില്‍ കൊലയാളി സ്വയം പരിചയപ്പെടുത്തിയിതുന്നത് സോഡിയാക് എന്നായിരുന്നു. ഇപ്രകാരമുള്ള അനേകം കത്തുകളാണ് ലഭിച്ചതെങ്കിലും അതിലൊരണ്ണം മാത്രമേ വിജയകരമായി ഡീ കോഡു ചെയ്യാനും മനസ്സിലാക്കിയെടുക്കാനും അന്വേഷണോദ്യോഗസ്ഥര്‍ക്കു കഴിഞ്ഞുള്ളൂ.
സാന്‍ ഫ്രാന്‍സിസ്‌കോ പോലീസ് ഡിപ്പാര്‍ട്ടുമെന്റ് 2004 ഏപ്രിലില്‍ ഈ കൊലയാളിയെ സംബന്ധിച്ചുള്ള ഫയലില്‍, ഇപ്പോള്‍ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് രേഖപ്പെടുത്തി വച്ചെങ്കിലും നാപ്പാ കൗണ്ടി, സൊളെനോ കൗണ്ടി, വലെയോ സിറ്റി എന്നിവിടങ്ങളിലെ കാലിഫോര്‍ണിയ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ജസ്റ്റിസ്, 1969 മുതല്‍ ഇതുവരെയും സോഡിയാക് കില്ലറുടെ ഫയല്‍ ക്ലോസ് ചെയ്തിട്ടില്ല.
സോഡിയാക് കില്ലര്‍ 37 പേരെ കൊലപ്പെടുത്തി എന്ന് മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും 7 പേരുടെ കാര്യത്തില്‍ മാത്രമേ അന്വേഷണോദ്യോഗസ്ഥര്‍ സമ്മതിക്കുന്നുള്ളൂ. അവരില്‍ തന്നെ രണ്ടു പേര്‍ വധശ്രമത്തെ അതിജീവിക്കുകയും ചെയ്തു. തന്റെ ഇരകളില്‍ ചിലരെ വെടിവച്ചും മറ്റു ചിലരെ കത്തിക്കുത്തിലൂടെയുമാണ് അയാള്‍ കൊലപ്പെടുത്തിയത്.
സോഡിയാക് കില്ലര്‍ ആദ്യം നടത്തിയതായി സംശയിക്കുന്ന കൊല, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായ കമിതാക്കളായ ഡേവിഡ് ഫാരഡേയുടേയും ബെറ്റി ജെന്‍സണിന്റേയും കൊലപാതകമാണ്. 1968 ഡിസംബര്‍ 20-നാണ് പ്രസ്തുത സംഭവം നടന്നത്. കമിതാക്കളായ ഇരുവരും ആദ്യമായി ഒന്നിച്ചു പുറത്തു പോയ രാത്രിയായിരുന്നു അത്. ബെറ്റിയുടെ വീട്ടില്‍ നിന്നും ഒരു മൂന്നു ബ്ലോക്ക് അകലെയുള്ള ഹോഗന്‍ ഹൈസ്‌ക്കൂളില്‍ അന്നു നടക്കുന്ന ക്രിസ്തുമസ് സംഗീത പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനു മുമ്പായി അവര്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. തുടര്‍ന്ന് ഒരു റസ്റ്റോറന്റിലും കയറിയതിനുശേഷം രാത്രി പത്തേകാല്‍ മണിയോടു കൂടി ലേക് ഹെര്‍മന്‍ റോഡില്‍ പ്രണയിതാക്കള്‍ ഒത്തു ചേരുന്ന ഒരു ഒഴിഞ്ഞ കോണില്‍ തങ്ങള്‍ വന്ന കാര്‍ (അവന്റെ അമ്മയുടേതായിരുന്നു അത്) പാര്‍ക്കു ചെയ്തു. എന്നാല്‍ പിന്നീട് രാത്രി 11 മണി കഴിഞ്ഞതിനുശേഷം വെടിയുണ്ടകളേറ്റ നിലയില്‍ ഇരുവരുടെയും മൃതദേഹം ലേക് ഹെര്‍മന്‍ റോഡിനരികില്‍ താമസിക്കുന്ന സ്റ്റെല്ല ബോര്‍ഗസ് കണ്ടെത്തുകയായിരുന്നു. ഡേവിഡ് ഫാരഡേയുടെ മൃതദേഹം കാറിനരികിലും ബെറ്റിയുടേത് അവിടെ നിന്നും 28 അടി അകലെയുമായിരുന്നു കിടന്നിരുന്നത്. ഇതില്‍ കൂടുതല്‍ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല.
അന്വേഷണോദ്യോഗസ്ഥനായ റോബര്‍ട്ട് ഗ്രസ്മിത്ത് പല തിയറികളും ഉണ്ടാക്കി നോക്കി. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്ന അവര്‍ കാര്‍ പാര്‍ക്കു ചെയ്തതിനു പിന്നാലെ മറ്റൊരു കാറില്‍ കൊലയാളി അവിടെ എത്തിച്ചേര്‍ന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. അയാളുടെ കാറില്‍ നിന്നുമിറങ്ങി വിദ്യാര്‍ത്ഥികളുടെ കാറിനെ സമീപിച്ച കൊലയാളി ഇരുവരോടും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ് വിചാരിക്കുന്നത്. ആദ്യം പുറത്തിറങ്ങിയത് ബെറ്റിയായിരുന്നിരിക്കണം. എന്നാലും ഡേവിഡ് ഡ്രൈവര്‍ സീറ്റില്‍ നിന്നും പാതി ഇറങ്ങിയ വഴിക്കു തന്നെ കൊലയാളി അവന്റെ തലയില്‍ വെടിയേല്‍പ്പിച്ചു കഴിഞ്ഞിരുന്നു. ഭയചകിതയായി ഓടിയ ബെറ്റിയെ കാറില്‍ നിന്നും 28 അടി ദൂരെ എത്തിയപ്പോള്‍, പിന്തുടര്‍ന്നെത്തിയ കൊലയാളി വെടിവച്ചു വീഴ്ത്തിയതാകാമെന്നായിരുന്നു കണക്കൂ കൂട്ടല്‍. അവള്‍ക്ക് 5 വെടിയുണ്ടകളേറ്റിരുന്നത് മുഴുവനും അവളുടെ പിന്‍ഭാഗത്ത് കൂടെയാണ് തറഞ്ഞു കയറിയിരുന്നത്.
6 മാസങ്ങള്‍ക്കു ശേഷം 1969 ജൂലൈ-4 ന് മുമ്പ് കൊല നടന്ന ലേക് ഹെര്‍മന്‍ റോഡില്‍ നിന്നും 4 മൈല്‍ മാത്രം അകലെയുള്ള വലെയോയിലുള്ള ബ്ലൂറോക്ക് സ്പ്രിംഗ് പാര്‍ക്കിലേയ്ക്ക് ഡാര്‍ലീന്‍ ഫെറിനും മൈക്കള്‍ മഗ്യുവും കാര്‍ പാര്‍ക്കു ചെയ്തു. മറ്റൊരു കാര്‍ അവരുടെ കാറിനരികിലായി വന്നു പാര്‍ക്കു ചെയ്തു.അല്പനേരം അവിടെ നിന്നതിനുശേഷം ആ കാര്‍ ഓടിച്ചു പോയി. എന്നാല്‍ 10 മിനിറ്റിനുശേഷം ആ കാര്‍ വീണ്ടും അവരുടെ അടുക്കലേയ്ക്ക് തിരിച്ചെത്തി. കാറിനുള്ളില്‍ തന്നെ ഇരിയ്ക്കുകയായിരുന്ന അവരുടെ അടുക്കലേയ്ക്ക് മറ്റേ കാറില്‍ നിന്നും ഓരാള്‍ ഇറങ്ങിച്ചെന്നു. അയാളുടെ കൈയ്യില്‍ ഒരു ടോര്‍ച്ച് ലൈറ്റും ഒരു തോക്കുമുണ്ടായിരുന്നു. കാറിനുള്ളിലിരുന്ന ഇരുവരുടെയും മുഖത്തേക്ക് ടോര്‍ച്ചടിച്ചു കൊണ്ട് രണ്ടു പേര്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. 5 തവണ വീതമാണ് ഇരുവരേയും വെടിവച്ചത്. തുടര്‍ന്ന് അയാള്‍ തിരികെ തന്റെ കാറിലേയ്ക്കു നടന്നു. എന്നാല്‍ വെടിയേറ്റ മൈക്കള്‍ മഗ്യൂ ഞരങ്ങുന്നതു കേട്ടപ്പോള്‍ തിരികെയെത്തി രണ്ടു തവണ വീതം ഇരുവരേയും വെടിവച്ചിട്ടാണ് അയാള്‍ തിരികെ കയറി കാറോടിച്ചു പോയത്.ആ ആക്രമണത്തില്‍ ഫെറിന്‍ കൊല്ലപ്പെട്ടുവെങ്കിലും മുഖത്തും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകളേറ്റുവെങ്കിലും മൈക്കള്‍ മഗ്യൂ ജീവനോടെ ശേഷിച്ചു.
പിറ്റേ ദിവസം വെളുപ്പിന് പന്ത്രണ്ടേ മുക്കാല്‍ മണിയോടെ ഒരാള്‍ വലെയോ പോലീസ് ഡിപ്പാര്‍ട്ടുമെന്റിലേയ്ക്ക് വിളിച്ച് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 6 മാസങ്ങള്‍ക്കു മുമ്പ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതും താനായിരുന്നുവെന്നും അയാള്‍ അറിയിച്ചു. വലെയോ പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സമീപ പ്രദേശത്തുള്ള ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്നായിരുന്നു ആ ഫോണ്‍ വിളി എത്തിയതെന്ന് പിന്നീട് പോലീസുകാര്‍ ട്രേസ് ചെയ്‌തെടുത്തു.
പിന്നീട് ഓഗസ്റ്റ് ഒന്നാം തീയതിയാണ് കൊലപാതകിയില്‍ നിന്നുള്ള മൂന്നു കത്തുകള്‍ അവിടെയുള്ള മൂന്നു പത്രമോഫീസുകള്‍ക്ക് ലഭിച്ചത്. വലെയോ ടൈംസ് ഹെറാള്‍ഡ്, സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ , ദ സാന്‍ഫ്രാന്‍സിസ്‌കോ എക്‌സാമിനര്‍ എന്നീ പത്രങ്ങള്‍ക്കാണ് കത്തു ലഭിച്ചത്.
ഏകദേശം ഒരേ പോലെയുള്ള ആ കത്തുകളില്‍ ലേക് ഹെര്‍മന്‍ റോഡിലേയും ബ്ലൂറോക്ക് സ്പ്രിംഗ്‌സിലേയും കൊലപാതകങ്ങള്‍ നടത്തിയത് താനാണെനന്ന് അവകാശപ്പെട്ടിരുന്നു. അതു കൂടാതെ 408 സൂചകങ്ങള്‍ ഉപയോഗിച്ച് കോഡ് ഭാഷയില്‍ എഴുതപ്പെട്ടിരുന്നത് താന്‍ ആരാണെന്ന് മനസ്സിലാക്കാനുള്ള സൂചനകളായിരുന്നെന്നും അതില്‍ അറിയിച്ചിരുന്നു. ആ കത്ത് എല്ലാ പത്രങ്ങളുടെയും ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ആഴ്ചാവസാനങ്ങളില്‍ ഒറ്റയ്ക്കു കറങ്ങി നടക്കുന്നവരെ താന്‍ കൊന്നു കൊണ്ടിരിക്കുമെന്നും അറിയിച്ചിരുന്നു.
ഓഗസ്റ്റ് എട്ടാം കീയതിയാണ് സലൈനാ കൗണ്ടിയിലുള്ള ഡോണാള്‍ഡ്, ബെറ്റി ഹാര്‍ഡന്‍ എന്നിവര്‍ക്ക് കോഡു ഭാഷയിലെഴുതിയ ആ കത്ത് ഡീകോഡ് ചെയ്ത് വായിക്കാന്‍ കഴിഞ്ഞത്. അക്ഷരത്തെറ്റുകള്‍ നിറഞ്ഞ ആ കത്തില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു;
ഞാന്‍ മനുഷ്യരെ കൊല്ലാന്‍ ഇഷ്ടപ്പെടുന്നു. അതു വളരെ രസമുള്ള കാര്യമാണ്. ഏറ്റവും അപകടകാരിയായ ജന്തു മനുഷ്യനാണെന്നുള്ളതു കൊണ്ട് കാട്ടു മൃഗങ്ങളെ കൊല്ലുന്നതിനേക്കാള്‍ എനിക്കു ഹരം പകരുന്നത് മനുഷ്യരുടെ കൊലയാണ്. ആരെയെങ്കിലും കൊല്ലുമ്പോള്‍ ഒരു പെണ്ണിനോടൊത്ത് അറുമാദിക്കുന്നതിനേക്കാള്‍ ഉള്ള രസം എനിക്കു കിട്ടുന്നു. ഞാന്‍ മരിച്ച് സ്വര്‍ഗ്ഗത്തില്‍ വീണ്ടും ജനിക്കുമ്പോള്‍ ഞാന്‍ കൊന്നവരെല്ലാം എന്റെ അടിമകളായി അവിടെയുണ്ടാകും എന്നതാണ് ഇങ്ങനെ കൊല്ലുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം. അതു കൊണ്ടു തന്നെ ഞാനാരെന്ന് വെളിപ്പെടുത്തുന്നില്ല. അങ്ങനെ വെളിപ്പെടുത്തിയാല്‍ എന്റെ പ്രവര്‍ത്തനങ്ങളുടെ വേഗത കുറയ്ക്കാനോ തടസ്സപ്പെടുത്താനോ നിങ്ങള്‍ ശ്രമിക്കും. അങ്ങനെ ചെയ്താല്‍ പുനര്‍ജന്മത്തില്‍ എന്റെ ശേഖരത്തിലുള്ള അടിമകളുടെ എണ്ണം കുറവായിരിക്കും. ഇത്രയും എഴുതിയതിനുശേഷം അയാള്‍ മറ്റൊരു 18 അക്ഷരങ്ങള്‍ കൂടി എഴുതിയിരുന്നു. അത് ഡീ കോഡു ചെയ്യാന്‍ അവര്‍ക്കും കഴിഞ്ഞില്ല. അവ ഇങ്ങനെയായിരുന്നു. ഇബിഇഒആര്‍ഐഇടിഇഎംഇടിഎച്ച്എച്ച്പിഐടിഐ.
ഓഗസ്റ്റ് ഒന്നിനു കത്തുകള്‍ മൂന്നു പത്രമോഫീസുകളില്‍ കിട്ടിയിരുന്നെങ്കിലും തങ്ങളുടെ പക്കല്‍ കിട്ടിയ കത്ത് ഡീകോഡു ചെയ്യാതെ തന്നെ അടുത്ത ദിവസം ക്രോണിക്കിള്‍ പത്രം പ്രസിദ്ധീകരിച്ചിരുന്നു. കൊലയാളി ആവശ്യപ്പെട്ടിരുന്നതുപോലെ ഒന്നാം പേജിലായിരുന്നില്ല പ്രസിദ്ധപ്പെടുത്തിയത്. പത്രത്തിന്റെ നാലാം പേജിലാണ് അത് പ്രസിദ്ധീകരിച്ചത്. അതോടൊപ്പം വലെയോ പോലീസ് ചീഫ്, ജാക്ക് ഇ സ്റ്റില്‍റ്റ്‌സിന്റെ ഒരു സന്ദേശവും അതോടൊപ്പം ചേര്‍ത്തിരുന്നു. പ്രസ്തുത കത്ത് എഴുതിയത് കൊലയാളി തന്നെയാണെന്ന് ഞങ്ങള്‍ക്കു തോന്നുന്നില്ലെന്നും അതെഴുതിയത് കൊലയാളി തന്നെയാണെങ്കില്‍ കൊലയുടെ കൂടുതല്‍ വിവരങ്ങള്‍ കാണിച്ച് മറ്റൊരു കത്തു കൂടി അയയ്ക്കാനാവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു സന്ദേശം.
പിന്നീട് ഓഗസ്റ്റ് ഏഴിന് ദ സാന്‍ഫ്രാന്‍സിസ്‌കോ എക്‌സാമിനര്‍ പത്രത്തിന്റെ ഓഫീസിലാണ് കൊലയാളിയുടെ നാലാമത്തെ കത്ത് കിട്ടിയത്. അതില്‍ പ്രിയ എഡിറ്റര്‍ ഇത് സോഡിയാക് ആണ് എന്നു പറഞ്ഞു കൊണ്ടാണ് തുടങ്ങിയിരുന്നത് കൊലയാളി ആദ്യമായാണ് തനിക്കൊരു പേര് പറഞ്ഞത്. താന്‍ തന്നെയാണ് ആ മൂന്നു പേരെയും കൊലപ്പെടുത്തിയതെന്ന് തെളിയിക്കാനുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കത്തയയ്ക്കണം എന്നുള്ള പോലീസ് ചീഫിന്റെ ആവശ്യപ്രകാരമാണ് ഇതെഴുന്നതെന്നും അറിയിച്ചിരുന്നു. പ്രസ്തുത കത്തില്‍ വെളിപ്പെടുത്തിയിരുന്ന കാര്യങ്ങള്‍ പോലീസ് പൊതു ജനങ്ങള്‍ക്കു മുന്നില്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതില്‍ തന്റെ കത്തിന്റെ അവസാന ഭാഗം ഡീ കോഡു ചെയ്യാന്‍ കഴിയുന്ന കാലത്ത് നിങ്ങള്‍ക്കെന്നെ പിടിക്കാന്‍ കഴിയും എന്നും പറഞ്ഞിരുന്നു.
പിന്നീട് അതേ വര്‍ഷം സെപ്റ്റംബറില്‍ ലേക് ബെറിയെസ്സായില്‍ പിക്‌നിക്കില്‍ ഏര്‍പ്പെട്ടിരുന്ന ബ്രയനേയും സിസിലിയയേയും കുത്തി പരിക്കേല്‍പ്പിച്ചതിനുശേഷം അവരുടെ കാറുമായി കടന്ന കൊലയാളി അന്ന് രാത്രി 7.40 ന് നാപാ കൗണ്ടി പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം പറയുക കൂടി ചെയ്തു.ആ ഫോണ്‍ വിളി പോലീസ് സ്റ്റേഷനില്‍ നിന്നും ഏതാനും ബ്ലോക്ക് മാത്രം അകലെയുള്ള പേ ടെലിഫോണില്‍ നിന്നായിരുന്നുവെന്നും, അതാകട്ടെ കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നു 27 മൈല്‍ അകലെയായിരുന്നു എന്നതും പോലീസിനെ അമ്പരപ്പിച്ചു.
രണ്ടാഴ്ചയ്ക്കുശേഷം ഒക്‌ടോബര്‍ 11 ന് പോള്‍ സ്റ്റൈന്‍ എന്ന കാര്‍ ഡ്രൈവറുടെ കാറില്‍ കയറിയ യാത്രക്കാരന്‍ അയാളെ കുത്തിക്കൊന്നതിനുശേഷം അയാളുടെ ഷര്‍ട്ടിന്റെ അറ്റവും വലിച്ചു കീറി കൊണ്ടു പോകുന്നത് ദൂരെ നിന്നു കണ്ട 3 കൗമാരക്കാര്‍ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് കൊലയാളിയുടെ സ്‌കെച്ച് നിര്‍മ്മിച്ചുവെങ്കിലും അതു വരെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു പിടിയിലായ ആരുമായും അയാളുടെ രേഖാ ചിത്രം ഒത്തു വന്നില്ല. കൂടാതെ അതിനു മുമ്പു നടത്തിയ കൊലയ്ക്കുശേഷം ഫോണ്‍ വിളിച്ചയിടത്തു നിന്നും നനവോടു കൂടി കിട്ടിയ അയാളുടെ വിരലടയാളവും അതു വരെ പിടിയിലായ ഒരു കുറ്റവാളിയുടെ കൈരേഖയുമായി യോജിച്ചില്ല. ദിവസങ്ങള്‍ക്കു ശേഷം സ്റ്റെനിന്റെ കീറിയ ഉടുപ്പു കഷണം ചേര്‍ത്തു വച്ച് ഒരു കത്ത് അയാള്‍ ക്രോണിക്കിള്‍ പത്രത്തിലേയ്ക്ക് അയച്ചു കൊടുക്കയും ചെയ്തു.
ഇപ്രകാരം കുറ്റകൃത്യങ്ങള്‍ നടത്തിയതിനുശേഷം പത്രങ്ങളിലേയ്ക്ക് വിവരം അറിയിക്കുന്ന രീതി 2002 വരെയും അയാള്‍ തുടര്‍ന്നു. അയാള്‍ അയയ്ക്കുന്ന കവറുകളില്‍ ഒട്ടിക്കുന്ന സ്റ്റാമ്പില്‍ നിന്നും അയാളുടെ ഡിഎന്‍എ കണ്ടെത്താന്‍ കഴിയുമോ എന്നു പരിശോധിച്ചിരുന്നു. എന്നാല്‍ ആ ശ്രമവും വിജയം കണ്ടില്ല. അപ്രകാരം എഫ്ബിഐയുടെ ലിസ്റ്റിലെ പിടികിട്ടാപ്പുള്ളിയായി സോഡിയാക് മാറി.
https://www.facebook.com/Malayalivartha























