പള്ളിക്കുള്ളിൽ അക്രമി നേരെ നിന്ന് വെടിവയ്ക്കുമ്പോൾ അമ്മയ്ക്ക് ചെയ്യാനുണ്ടായിരുന്നത്...
ഞായറാഴ്ച ടെക്‌സാസിലെ സതര്‍ലാന്റ് സ്പ്രിംഗ്‌സിലെ ഫസ്റ്റ്ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ നടന്ന വെടിവെയ്പ്പില്‍ ജീവന്‍ നല്‍കി സ്വന്തം മക്കളെ വെടിയേല്‍ക്കാതെ സംരക്ഷിച്ച ജോവാന്‍ വാര്‍ഡ് എന്ന മാതാവിന്റെ കഥ ഫേസ്ബുക്കില്‍ പങ്കുവെച്ചത് കുടുംബസുഹൃത്ത് വോണ്ടാ ഗ്രീക്ക് സ്മിത്താണ്.
വെടിവെയ്പ്പില്‍ നിന്നും രക്ഷപ്പെട്ട എമിലിയുടെ സാക്ഷ്യം കൂടി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. '' ഞാന്‍ മറഞ്ഞു നില്‍ക്കുകയായിരുന്നു. എമിലിയേയും റെയ്‌ലാന്റിനേയും ബ്രൂക്കിനെയും അമ്മ പൊതിഞ്ഞു പിടിച്ചിരിക്കുകയായിരുന്നു.''
അക്രമി പള്ളിക്കുള്ളില്‍ വെടിയുണ്ട വര്‍ഷിക്കുമ്പോള്‍ ആ അമ്മ ഒമ്പതുകാരിയായ മൂത്തമകളെ മറയത്തേക്ക് തള്ളിയകറ്റി, അതിന് ശേഷം മറ്റ് മൂന്ന് കുട്ടികളെ പൊതിഞ്ഞു നിന്നു. നാലു കുട്ടികളേയും ആപത്തില്‍ നിന്നും രക്ഷിക്കാന്‍ ലോകത്തെ ഏറ്റവും സ്‌നേഹനിധിയായ അമ്മമാരില്‍ ഒരാളായി സ്വയം ബലി നല്‍കേണ്ടി വന്നെങ്കിലും രണ്ടു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഈ മാതാവിനായി.
26 പേരാണ് ജീവന്‍ നഷ്ടമായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയില്‍ ജോവാന്‍ വാര്‍ഡും മകള്‍ അഞ്ചു വയസ്സുകാരി ബ്രൂക്കും ഉണ്ട്. ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചപ്പോള്‍ മറ്റൊരു മകള്‍ എമിലി ആശുപത്രിയില്‍ വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. അഞ്ചു വെടിയുണ്ടകളേറ്റ അഞ്ചു വയസ്സുകാരന്‍ റെയ്‌ലാന്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. റെയ്‌ലാന്റെ ചികിത്സാര്‍ത്ഥം തുടങ്ങിയിരിക്കുന്ന ഗോ ഫണ്ട് മീ എന്ന ഹീതര്‍ ബ്രാഡ്‌ലിയുടെ പേജിലാണ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.
ഒട്ടേറെ വെടിയുണ്ടകളേറ്റ റെയ്‌ലാന്റിന് അനേകം സര്‍ജറികള്‍ വേണം. പൂര്‍ണ്ണമായും സുഖപ്പെടാന്‍ ദിവസങ്ങളോളം വേണ്ടി വരുമെന്നും ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഞായറാഴ്ച ആരാധനയ്ക്ക് പോയ കുടുംബം കൊടുംദുരന്തത്തില്‍ അകപ്പെടുമ്പോള്‍ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടില്‍ നല്ല ഉറക്കത്തിലായിരുന്നു വാര്‍ഡിന്റെ ഭര്‍ത്താവ് ക്രിസ്.
കുട്ടികളുടെ പിതൃസഹോദരന്‍ മൈക്കല്‍ വാര്‍ഡും ഭാര്യ ലെസ്ലിവാര്‍ഡും ഈ സമയത്ത് പള്ളിക്കരികിലുള്ള വീട്ടില്‍ ഉണ്ടായിരുന്നു.
വെടിശബ്ദം കേട്ടി പള്ളിക്കുള്ളിലേക്ക് ഓടിയ അവര്‍ അല്‍പ്പ ജീവന്‍ ബാക്കിയുള്ള റെയ്‌ലാനെ എടുത്തു കൊണ്ടു പുറത്തേക്കോടി. വീട്ടിലുള്ളവര്‍ക്ക് വെടിയേറ്റ വിവരം ക്രിസിനെ അറിയിച്ചത് ഇവരായിരുന്നു. ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളിയിലെ ദീര്‍ഘകാലമായി അംഗങ്ങളാണ് എന്നതിനാല്‍ പള്ളിയിലുള്ളവരെ സ്വന്തം കുടുബക്കാര്‍ പോലെയായിരുന്നു ഇവര്‍ക്ക്.
https://www.facebook.com/Malayalivartha