നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല ; ഒടുവിൽ അവർ പൂര്‍ണ നഗ്നരായി സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങി

സൈക്കിൾ യാത്രികരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവിൽ അവർ പ്രതിഷേധിക്കാൻ തന്നെ തീരുമാനിച്ചു. പൂര്‍ണ നഗ്നരായി അവര്‍ സൈക്കിളെടുത്ത് തെരുവിലേക്കിറങ്ങി.
പ്രതിഷേധങ്ങളും പരാതികൊടുക്കലുമൊന്നും ഫലം ചെയ്യാതെ വന്നപ്പോള്‍ ബ്രസീലിലെ സാവോപോളോ നഗരത്തിലെ സൈക്കിള്‍ യാത്രക്കാരാണ് ഇത്തരത്തിലൊരു സാഹസം കാണിച്ചിരിക്കുന്നത്. മധ്യ സാവോ പോളോയിലെ പൗലിസ്റ്റ അവന്യൂവിലാണ് ഏവരെയും അതിശയിപ്പിച്ചു കൊണ്ടുള്ള ഈ വേറിട്ട പ്രതിഷേധം നടന്നത്.
അത്യാവശ്യം ചില ഭാഗങ്ങളിൽ പെയിന്റുകൊണ്ടും മറ്റും മറച്ചതൊഴിച്ചാല്‍, പൂര്‍ണ നഗ്നരായിരുന്നു യുവതികളടക്കമുള്ളവര്‍. സൈക്കിള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ അതിന് പരിഹാരം കണ്ടെത്താതെ അധികൃതര്‍ക്കും വഴിയില്ലാതായി.
ലോകത്തേറ്റവും വാഹനത്തിരക്കുള്ള നാലാമത്തെ നഗരമാണ് സാവോപോളോ. ലോസെയ്ഞ്ചല്‍സ്, മോസ്കോ, ന്യുയോര്‍ക്ക് എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. ബ്രസീലില്‍ ആയിരക്കണക്കിന് സൈക്കിള്‍ യാത്രക്കാരാണ് ഓരോവര്‍ഷവും കൊല്ലപ്പെടുന്നത്. 2010 മുതല്‍ 2015 വരെയുള്ള കണക്ക് പ്രകാരം 8496 സൈക്കിള്‍ യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. 2017-ല്‍ സാവോ പോളോയില്‍ 37 പേര്‍ മരിച്ചു. മുൻപത്തെ വര്‍ഷത്തെക്കാള്‍ 23 ശതമാനം കൂടുതല്‍.
വേള്‍ഡ് നേക്കഡ് ബൈക്ക് റൈഡുമായി ചേര്‍ന്നായിരുന്നു പ്രതിഷേധക്കാര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. അധികൃതരുടെ കണ്ണുതുറപ്പിക്കുന്ന മുദ്രാവാക്യങ്ങൾ മുതുകിൽ എഴുതിയായിരുന്നു ഇവർ പ്രതിഷേധം നടത്തിയിരുന്നത്. കാറുകളില്‍നിന്ന് പുറത്തിറങ്ങി തെരുവിലെ യാഥാര്‍ഥ്യം തിരിച്ചറിയണമെന്നും നിങ്ങളുടെ അനാസ്ഥയാണ് ഈ നഗ്നതയെക്കാള്‍ വികൃതമെന്നും മുദ്രാവാക്യങ്ങളിലൂടെ ഇവർ ശ്രദ്ധയില്‍ കൊണ്ടുവരുന്നു.





https://www.facebook.com/Malayalivartha























