മനസ്സിൽ കാണുന്ന ദൃശ്യങ്ങൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ പുനർനിർമ്മിക്കുന്ന സാങ്കേതികവിദ്യയുമായി ഗവേഷകർ ; ശാസ്ത്രലോകത്തിന് ഇത് വിപ്ലവകരമായ കണ്ടുപിടിത്തം

മറ്റുള്ളവരുടെ മനസ്സിൽ എന്താണെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. പ്രണയിതാവിന്റെ മുതൽ കുറ്റവാളികളുടെ മനസ്സിൽ പോലും എന്താണ് ഒളിച്ചിരിക്കുന്നതെന്ന് മനസിലാക്കാൻ സാധിച്ചാലോ... എന്നാൽ മനസ്സിലിരിപ്പ് എല്ലാം തിരിച്ചറിയാൻ കഴിഞ്ഞില്ലയെങ്കിലും മനസിലുള്ള രൂപത്തെ തിരിച്ചറിയാൻ സാധിക്കുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണ വിജയത്തിലെത്തിയിരിക്കുകയാണ് ഗവേഷകർ. കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ സ്കാർബറോയിലെ ഗവേഷക സംഘമാണ് മനസിലുള്ളത് സ്‌ക്രീനിൽ കാണാൻ സാധിക്കുന്ന സാങ്കേതികവിദ്യയുമായി രംഗത്ത് വന്നിരിക്കുന്നത്. സർവകലാശാലയുടെ മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ അഡ്രിയാൻ നെസ്റ്ററും പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡാൻ നെമ്രോഡോയുമാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്.
പരീക്ഷണ വിജയത്തോടെ പ്രണയിതാവിന്റെ മനസിലെ ചിത്രം മുതൽ കുറ്റവാളികളുടെ മുഖം വരേയ്ക്കും കണ്ടുപിടിക്കാൻ പ്രയത്നിക്കുന്നവർക്ക് ഈ സാങ്കേതിക വിദ്യ സഹായകമാകും. തിരഞ്ഞെടുക്കപ്പെട്ട 18 നും 28നും മദ്ധ്യേ പ്രായമുള്ള 13 പേരുടെ മനസിലുള്ള രൂപത്തെ ഇലക്ട്രോ എൻസെഫാലോഗ്രാമിന്റെയും(ഇ ഇ ജി) കൃത്രിമ ബുദ്ധി (എ ഐ )യുടെയും സഹായത്തോടെയാണ് ഗവേഷകർ പുനർനിർമിച്ചത്. കംപ്യൂട്ടർ സ്‌ക്രീനിൽ വ്യക്തികളുടെ മുഖങ്ങൾ വോളന്റിയർമാരെ കാണിക്കുകയായിരുന്നു ആദ്യ ഘട്ടം. വോളന്റിയര്മാരുടെ തലച്ചോറിലെ ചലനങ്ങൾ രേഖപെടുത്താനായി ഇ ഇ ജി ഇലക്ട്രോഡുകൾ തലയിൽ ഘടിപ്പിച്ചു. ഇതുവഴി ലഭിച്ച വിവരങ്ങൾ എ ഐയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളിൽ ഡിജിറ്റൽ രൂപത്തിൽ പുനർ നിർമ്മിക്കുകയായിരുന്നു. ഇതേ മുഖങ്ങൾ ഡിജിറ്റൽ രൂപത്തിൽ പുനർ നിർമിക്കാൻ കഴിഞ്ഞതോടെ പരീക്ഷണം വിജയിച്ചു.

മുൻപ് ഫങ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് വഴി നെസ്റ്റർ മുൻപ് ന്യൂറോ ഇമേജിന് ഉപയോഗിച്ച് മനസിലുള്ള രൂപങ്ങൾ പുനർ നിർമിച്ചിട്ടുണ്ട്. എന്നാൽ എളുപ്പത്തിൽ കൊണ്ടുപോകാവുന്നതും ചെലവ് കുറഞ്ഞതുമായ ഇ ഇ ജി സംവിധാനം ഉപയോഗിച്ചുള്ള പരീക്ഷണം ഇതാദ്യമാണ്.

കാണുന്ന ദൃശ്യങ്ങൾ പുനർനിർമിക്കാൻ മനുഷ്യ മസ്തിഷ്കത്തിനുള്ള കഴിവാണ് ഗവേഷക സംഘം ഉപയോഗപെടുത്തിയത്. കമ്പ്യൂട്ടറിൽ വോളണ്ടിയർമാരെ കാണിച്ച രൂപങ്ങൾ ഓരോ മില്ലി സെക്കന്റിലും അവരുടെ മനസ്സിൽ പതിയുന്നത് എങ്ങനെയെന്ന് ഗവേഷക സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മുഖങ്ങൾക്ക് പകരം മറ്റു വസ്തുക്കൾ ഉപയോഗിക്കാനാണ് സംഘത്തിന്റെ തീരുമാനം. ഏതാനും സെക്കന്റുകൾക്ക് മുൻപ് ഒരു വ്യക്തി കണ്ട ദൃശ്യങ്ങൾ ഡിജിറ്റൽ രൂപത്തിൽ പുനർനിർമിക്കാൻ കഴിയുമോ എന്നും പരീക്ഷിക്കും. സംസാര ശേഷിയില്ലാത്തവർക്ക് മെച്ചപ്പെട്ട രീതിയിൽ ആശയ വിനിമയം ചെയ്യാൻ ഈ വിദ്യ സഹായകമാകും.

കുറ്റകൃത്യങ്ങളിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാ ചിത്രങ്ങൾ തയ്യാറാക്കാൻ ഈ വിദ്യ സഹായകമാകും. അതേസമയം , വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന് ഈ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപെടുമെന്ന ആശങ്കയും ഉയർന്നു വരുന്നുണ്ട്.
https://www.facebook.com/Malayalivartha























