ശനിയുടെ ഉപഗ്രഹങ്ങളിലൊന്നിൽ നിന്ന് ഗവേഷകരുടെ മുന്നിലേക്കെത്തിയത് ജീവന്റെ തെളിവുകൾ ; താരമായി 'കാസിനി '

ശനിയുടെ ഉപഗ്രഹങ്ങളിലൊന്നിൽ നിന്ന് ഗവേഷകരുടെ മുന്നിലേക്കെത്തിയത് ജീവന്റെ തെളിവുകൾ. എൻസൈലദുസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളിൽ നിന്നാണു ജീവൻ നിലനിർത്താനാവശ്യമായ ഘടകങ്ങൾ അവിടെയുണ്ടെന്നു വ്യക്തമായത്. ഭൂമിയിലേതിനു സമാനമായി ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഘടകങ്ങളും എൻസൈലദുസിലും ഉണ്ടെന്നതിന്റെ തെളിവുകൾ നാസയുടെ പേടകം ‘കാസിനി’യാണു ലോകത്തിനു മുന്നിലെത്തിച്ചത്.
മഞ്ഞുപാളികൾ നിറഞ്ഞതാണ് എൻസൈലദുസിന്റെ ഉപരിതലം. ഇതിനു താഴെ വിശാലമായ ഒരു സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്നതിന്റെ തെളിവും നേരത്തേ ലഭിച്ചിരുന്നു. സമുദ്രത്തിന്നടിയിൽ നിന്നു രാസപ്രക്രിയകളിലൂടെ വൻതോതിൽ വാതകങ്ങൾ പുറന്തള്ളപ്പെടുന്നുമുണ്ട്. മീഥെയ്ൻ, ഹൈഡ്രജൻ തുടങ്ങിയവയാണ് ഇത്തരത്തിൽ പുറത്തുവരുന്നത്. മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ പുറത്തേക്കു വന്നു കൊണ്ടിരുന്ന ഈ വാതകങ്ങളിൽ നിന്നാണ് ‘കാസിനി’ സാംപിളുകള്‍ ശേഖരിച്ചത്.
ശനിയെക്കുറിച്ചുള്ള പഠനത്തിനിടെ പല തവണ അതിന്റെ ഉപഗ്രഹങ്ങളിലൂടെയും കാസിനി കടന്നു പോയിരുന്നു. അപ്പോഴെല്ലാം ഇത്തരത്തിലുള്ള വാതക സാംപിളുകളും ഐസുമെല്ലാം ശേഖരിച്ചു വിശകലനം ചെയ്തു.
https://www.facebook.com/Malayalivartha

























