അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്പ്പ്; മാധ്യമസ്ഥാപനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു

അമേരിക്ക: യുഎസിലെ മാധ്യമസ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി സ്ഥിതീകരിച്ചു. മേരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപോളിസിലെ മാധ്യമ സ്ഥാപനമായ ക്യാപിറ്റല്‍ ഗസറ്റ് എന്ന ദിനപ്പത്രത്തിന്റെ ഓഫീസിലാണ് വെടിവയ്പുണ്ടായത്. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആക്രമണം.
സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഷോട്ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അനാപൊളിസിലെ 888 ബെസ്റ്റ്‌ഗേറ്റ് റോഡിലാണു ക്യാപിറ്റല്‍ ഗസറ്റിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം. ഇതു പൂര്‍ണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. യുഎസിലെ മാധ്യമ സ്ഥാപനങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.
ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതില്‍ നിറയൊഴിച്ചു തകര്‍ത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. അതേസമയം ആരെല്ലാം മരിച്ചുവെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
ഒരു റൗണ്ട് വെടിയുതിര്‍ത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവയ്‌പ്പ്. ക്യാപിറ്റല്‍ ഗസറ്റിന്റെ വാര്‍ത്താ വെബ്‌സൈറ്റിലൂടെ അക്രമവിവരം പുറത്തുവിട്ടിരുന്നു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെ അപലപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. പ്രദേശത്തേക്ക് വരരുതെന്ന് പൊതു ജനങ്ങള്‍ക്ക് പൊലീസിന്റെ നിര്‍ദേശമുണ്ട്. കെട്ടിടത്തില്‍ നിന്ന് ലഭിച്ച അഞ്ജാത വസ്തു എന്താണെന്ന് പരിശോധിച്ചുവരികയാണ്. സ്‌ഫോടക വസ്തുവാണെന്ന സംശയത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.
https://www.facebook.com/Malayalivartha

























