ഒടുവിൽ അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യ? ; ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ പൂര്‍ണമായും കുറയ്ക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യ ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി പൂര്‍ണമായും കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനോ പൂര്‍ണ്ണമായി നിര്‍ത്തലാക്കുന്നതിനോ ഒരുങ്ങിയിരിക്കാന്‍ റിഫൈനറികള്‍ക്ക് ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായി രണ്ട് എണ്ണകമ്പനികൾ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇതിനോട് പ്രതികരിക്കാന്‍ പെട്രോളിയം മന്ത്രാലയം തയ്യാറായിട്ടില്ല. നവംബർ നാലിനകം ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കണമെന്നായിരുന്നു ഇന്ത്യയോടും ചൈനയോടും കഴിഞ്ഞ ദിവസം അമേരിക്ക ആവശ്യപ്പെട്ടിരുന്നത്.
ആണവ കരാറില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഇറാനെതിരെ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എണ്ണ ഇറക്കുമതി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎസ് അന്ത്യശാസനം നല്‍കിയത്. അല്ലാത്തപക്ഷം ഇന്ത്യയും ചൈനയുമടക്കം ഉപരോധത്തെ നേരിടണമെന്നാണ് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതില്‍ ഒരു രാജ്യങ്ങള്‍ക്കും ഇളവില്ലെന്നും അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ അമേരിക്കന്‍ ഇടപെടല്‍ അനുവദിക്കില്ലെന്നായിരുന്നു ഇന്ത്യയുടെ ആദ്യ നിലപാട്. ഇറാനെതിരെ യുഎസ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയ ഉപരോധത്തിന് വഴങ്ങില്ലെന്നും ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തുന്ന ഉപരോധം മാത്രമേ അംഗീകരിക്കുള്ളൂവെന്നുമായിരുന്നു ഇന്ത്യ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുന്നതിനോ പൂര്‍ണ്ണമായി നിര്‍ത്തലാക്കുന്നതിനോ ഒരുങ്ങിയിരിക്കാന്‍ റിഫൈനറികള്‍ക്ക് ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
https://www.facebook.com/Malayalivartha

























