ദുരിതാശ്വാസം മുഖ്യമന്ത്രിക്ക് കൈമാറാതെ മമ്മൂട്ടി ഒഴിവായി; കൈരളി മേധാവി സി പി എമ്മിൽ നിന്നകലുന്നു?
മമ്മൂട്ടിയും സി പി എമ്മും അകലുന്നു. സി പി എമ്മിന്റെ ശക്തനായ വക്താവായി നിലകൊണ്ട മമ്മൂട്ടിയുടെ സ്ഥാനത്തേക്ക് അറിഞ്ഞോ അറിയാതെയോ മോഹൻലാൽ കയറി വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കൈരളി ചാനലിന്റെ മേധാവിയായ മമ്മൂട്ടിക്ക് സി പി എം രാജ്യസഭാ സീറ്റ് നൽകാൻ നേരത്തെ തന്നെ ആലോചനയുണ്ടായിരുന്നു. എളമരം കരീം രാജ്യസഭയിലേക്ക് പോയ ഒഴിവിൽ യഥാർത്ഥത്തിൽ പോകേണ്ടിയിരുന്നത് മമ്മൂട്ടിയാണ്. അവസാന നിമിഷമാണ് മമ്മൂട്ടിക്ക് പകരം എളമരത്തെ രാജ്യസഭയിലേക്ക് അയക്കാൻ പാർട്ടി തീരുമാനിച്ചത്. അതോടെയാണ് പാർട്ടിയുമായി മമ്മൂട്ടി അകന്നത്. എന്നാൽ സി പി എമ്മും മമ്മൂട്ടിയും ഇക്കാര്യം സമ്മതിച്ചു തരില്ല.
അമ്മയുടെ പ്രസിഡന്റായതോടെയാണ് മോഹൻലാൽ സർക്കാരുമായി അടുത്തത്. അതു വരെ സി പി എമ്മുമായി ലാൽ അടുത്തിരുന്നില്ല. ഇതു വരെ ലാൽ പ്രത്യക്ഷ രാഷ്ട്രീയ ബന്ധം പുലർത്തിയിട്ടില്ല. അദ്ദേഹത്തെ ബി ജെ പി ക്കാരനായും കോൺഗ്രസുകാരനായും കരുതുന്നവർ ഏറെ ഉണ്ട്. എന്നാൽ അമ്മ യിൽ വിവാദമുണ്ടായതോടെ മോഹൻലാൽ എൽ സി എഫ് സർക്കാരുമായി അടുത്തു . സി പി എം നിയമസഭാംഗമായ മുകേഷാണ് ഒരു പരിധി വരെ ഇത്തരമൊരു ബന്ധത്തിന് കാരണമായത്.
പിണറായി വിജയനുമായി മോഹൻലാൽ ഏറെ അടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം നൽകിയ സംഭാവന പിണറായിക്ക് നേരിട്ടാണ് കൈമാറിയത്. എന്നാൽ മമ്മൂട്ടിയും മകനും തങ്ങളുടെ സംഭാവന നൽകിയത് എറണാകുളം ജില്ലാ കളക്ടർക്കാണ്. മോഹൻലാൽ തുക മുഖ്യമന്ത്രിക്ക് നേരിട്ട് നൽകുമെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മമ്മൂട്ടിയോടും മുഖ്യമന്ത്രിക്ക് നേരിട്ട് -തുക നൽകാൻ അഭ്യുദയകാംക്ഷികൾ ഉപദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം തയ്യാറായില്ല. മമ്മൂട്ടിയുടെ സമയ കുറവാണ് കാരണമെന്ന് വ്യാഖ്യാനമുണ്ടെങ്കിലും വാസ്തവം അതല്ലെന്നാണ് പറയപ്പെടുന്നത്. മമ്മൂട്ടിക്ക് പിണറായിയുമായി ഉണ്ടായിരുന്ന പഴയ അടുപ്പം ഇപ്പോഴില്ലെന്നു തന്നെയാണ് കേൾക്കുന്നത്.
മമ്മൂട്ടിയെയാണ് അമ്മയുടെ പ്രസിഡന്റാക്കാൻ ആദ്യം ആലോചിച്ചത്. പിന്നീട് ദിലീപ് പ്രശ്നം മുൻനിർത്തി മമ്മൂട്ടി തന്നെയാണ് അത്തരമൊരു അവസരം വേണ്ടെന്നു വച്ചത്. അമ്മയുടെ പ്രസിഡൻറായപ്പോൾ ലാൽ അനുഭവിച്ച സമ്മർദ്ദങ്ങൾ ചില്ലറയല്ല. അതിൽ ഒരു പരിധി വരെ മമ്മൂട്ടിയെ സ്നേഹിക്കുന്നവർ ആഹ്ലാദിച്ചിരുന്നു. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും മോഹൻലാൽ തകർത്തെറിഞ്ഞു. ഇപ്പോൾ മോഹൻലാലാണ് താരം. ലാൽ സി പി എം ആയോ എന്ന് സംശയിക്കുന്നവരും നിരവധിയാണ്.
മുഖ്യമന്ത്രിയെ കണ്ട് മമ്മൂട്ടി സഹായം കൈമാറാത്തത് പലവിധ വ്യാഖ്യാനങ്ങൾക്ക് കാരണമായിരിക്കുകയാണ്. കളക്ടറെ കാണാൻ പോയ മമ്മൂട്ടിക്ക് അതിന്റെ തലേന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെ കാണാമായിരുന്നല്ലോ എന്ന് ചോദിക്കുന്നവർ നിരവധിയാണ്.
https://www.facebook.com/Malayalivartha