എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസ്സിൽ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസിന്റെ ഒത്തുകളി ; പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു

കുറ്റപത്രം സമര്‍പ്പിക്കുന്നതിനു പോലീസ് വരുത്തിയ വീഴ്ചയെത്തുടര്‍ന്നു എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ചുമതലയുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്)യാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60), രണ്ടാം പ്രതി കുട്ടിയുടെ മാതാവ് എന്നിവര്‍ക്കാണ് ജഡ്ജി എ.വി.നാരായണന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
2018 ഏപ്രില്‍ 18-നാണ് കേസിനാസ്പദമായ സംഭവം. തന്റെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവതിയും മകളുമൊന്നിച്ച് എടപ്പാളിലെ തിയറ്ററില്‍ സിനിമ കാണാനെത്തിയതായിരുന്നു മൊയ്തീന്. ഇരുവശങ്ങളിലായി ഇരുന്ന മാതാവിനെയും കുഞ്ഞിനെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കുന്ന ദൃശ്യങ്ങള്‍ തീയറ്ററിലെ സിസിടിവിയില്‍ പതിഞ്ഞു. തിയേറ്റര്‍ ഉടമ നല്കിയ സിസിടിവി ദൃശ്യത്തെത്തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയെ പീഡിപ്പിക്കുന്നതിന് പ്രതിക്ക് ഒത്താശ നല്കി എന്ന കേസിലാണ് മാതാവിനെ മേയ് 13ന് പോക്സോ വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നു 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇതു പാലിക്കാത്തപക്ഷം സ്വാഭാവിക ജാമ്യത്തിന് പ്രതി അര്‍ഹയാണെന്ന അഭിഭാഷന് കെ.വി.സാബുവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഓഗസ്റ്റ് പത്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട പത്താം തീയതി പ്രോസിക്യൂഷന് കോടതിയോടു കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. പോക്സോ കേസിന്റെ അന്വേഷണം പൂര്‍ത്തിയായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന് ആവശ്യം.
എന്നാല്‍ കോടതി ഇതു അംഗീകരിച്ചില്ല. പോക്സോ നിയമ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടാന്‍ കോടതിക്ക് അധികാരമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. യുഎപിഎ, മക്കോക നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ മാത്രമേ ഇത്തരത്തില്‍ സമയം നീട്ടാന്‍ അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.
11-ാം തീയതി രണ്ടാം ശനിയും 12-ാം തീയതി ഞായറുമായതിനാല്‍ തിങ്കളാഴ്ചയാണ് തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് മഞ്ചേരി കോടതിയില്‍ 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാംപ്രതി മൊയ്തീന്‍കുട്ടിക്കെതിരെ ഐപിസി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗം, പോക്സോ വകുപ്പിലെ അഞ്ച്, ആറ്, ഒന്‍പത്, പത്ത് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മാതാവിന്റെ പേരില്‍ പോക്സോ വകുപ്പിലെ 16, 17, ജുവനൈല്‍ വകുപ്പ് 75 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും തിയറ്റര്‍ ജീവനക്കാരുമടക്കം 55 സാക്ഷികളെയാണ് പോലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വ്യവസായിയായ ഒന്നാം പ്രതിയുടെ സ്വാധീനം മൂലം കേസെടുക്കാന്‍ മടി കാണിച്ച എസ്ഐ കെ.ജി. ബേബിയെ നേരത്തെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് വരുത്തിയ വീഴ്ചയും പ്രതികള്‍ക്ക് അനുകൂലമായിരിക്കയാണ്.
https://www.facebook.com/Malayalivartha

























