കുടുംബാംഗങ്ങൾ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക അപകടങ്ങളുമുണ്ടാകുന്നത് രാത്രിയിലാണ് ..നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവന്റെ സുരക്ഷാ ഉറപ്പുവരുത്താൻ ഓരോ യാത്രയിലും ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ ..

ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ടുള്ള അപകടങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് രാത്രി ഏറെ വൈകിയതിനുശേഷവും പുലർച്ചയും ആണ് ...കുടുംബാംഗങ്ങൾ ഒന്നിച്ചു മരണപ്പെടുകയോ അപകടത്തിലാവുകയോ ചെയ്യുന്ന മിക്ക അപകടങ്ങളുമുണ്ടാകുന്നത് രാത്രിയിലാണ് .
ജോലി തിരക്കേറിയ പകലുകൾ , ഡ്രൈവറുടെ ക്ഷീണം, രാത്രിയിലെ കാഴ്ചക്കുറവ്, ട്രാഫിക്കിന്റെ തിരക്കുകള്‍, അലക്ഷ്യമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ ഇവയെല്ലാം രാത്രികാല ഡ്രൈവിംഗിൽ അപകഅപകടം വരുത്തിവെക്കുന്നവയാണെന്നു നാഷണൽ സേഫ്റ്റി കൗൺസിലിന്റെ റിസേർച്ചിൽ പറയുന്നു.
എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റില്‍ നിന്നുള്ള വെളിച്ചം ചിലപ്പോൾ നിമിഷ നേരത്തേക്കെങ്കിലും ഡ്രൈവറുടെ കാഴ്ചയെ മറച്ചേക്കാം .എതിരെ വരുന്നവർ ചിലപ്പോൾ ഉറക്കംതൂങ്ങിയും അമിത വേഗതയിലും ഒക്കെ ആയിരിക്കും വരുന്നത്.സൂക്ഷിച്ചില്ലെങ്കിൽ ഇതും അപകടങ്ങൾ വിളിച്ചുവരുത്തിയേക്കാം
ഹൈ - ബീം ഹെഡ്‌ലൈറ്റുകള്‍ ഉള്ളപ്പോഴും, 500 അടി അകലെ വരെയുള്ള കാഴ്ചകളേ ഡ്രൈവര്‍മാര്‍ക്ക് കാണാനാവുകയുള്ളൂ. (സാധാരണ ഹെഡ്‌ലൈറ്റുകള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അത് 250 അടി മാത്രമാണ്) അതുകൊണ്ടുതന്നെ വഴിമധ്യേ എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി കണ്ടാലും, അതിനോട് പ്രതികരിക്കാന്‍ വളരെ കുറച്ചു സമയം മാത്രമേ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുകയുള്ളൂ. പ്രത്യേകിച്ച് വണ്ടിയുടെ സ്പീഡ് കൂടുതലാണെങ്കിൽ.
അതിനാല്‍ വെളിച്ചക്കുറവ് മൂലം രാത്രികാല ഡ്രൈവിംഗില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താഴെ പറയുന്നവ ശ്രദ്ധിക്കുക.
ഹെഡ്‌ലൈറ്റുകള്‍ ശരിയായ ദിശയിലാണ് എന്ന് ഉറപ്പുവരുത്തുക. കൂടാതെ അവ വൃത്തിയോടെ സൂക്ഷിക്കുക. ഡാഷ് ബോര്‍ഡ് ലൈറ്റുകള്‍ ഡിം ചെയ്യുക.
മുന്നില്‍ നിന്നും വരുന്ന വാഹനങ്ങളുടെ ലൈറ്റിലേക്ക് നോക്കരുത്.
നിങ്ങള്‍ കണ്ണട ധരിക്കുന്നയാളാണെങ്കില്‍, അവ വെളിച്ചം പ്രതിഫലിപ്പിക്കാത്ത, ആന്റി റിഫ്‌ളക്ടീവ് ആണെന്ന് ഉറപ്പുവരുത്തുക.
വിന്‍ഡ് ഷീല്‍ഡ് എപ്പോഴും വൃത്തിയാക്കി വയ്ക്കുക. വര്‍ണ്ണപടലങ്ങള്‍ പോലെ പ്രതിഫലനമുണ്ടാകുന്നത് തടയാം.
വേഗത കുറച്ച് വണ്ടിയോടിക്കുക.
ഒരു 30 വയസ്സുകാരന്, രാത്രികാല ദൃശ്യങ്ങള്‍ കാണുന്നതിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പ്രകാശം ഒരു 50 - കാരന് ആവശ്യമാണ്. പ്രായമേറുന്തോറും രാത്രികാല ഡ്രൈവിംഗ് ബുദ്ധിമുട്ടുള്ളതാകുന്നു. അതുകൊണ്ട് അമേരിക്കന്‍ ഒപ്‌റ്റോമെട്രിക് അസ്സോസിയേഷന്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
- ഓരോ വര്‍ഷവും കാഴ് പരിശോധിപ്പിക്കുക.
- കുറഞ്ഞ വേഗതയില്‍ രാത്രികാല ഡ്രൈവിംഗ് നടത്തുക.
- ഡ്രൈവിംഗിനുള്ള റിഫ്രഷര്‍ കോഴ്‌സുകളില്‍ ചേരുക, നിങ്ങള്‍ ലൈസന്‍സ് എടുത്തപ്പോഴുണ്ടായിരുന്ന പല നിയമങ്ങള്‍ക്കും മാറ്റം വന്നിട്ടുണ്ടാകും.
- ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധ തിരിക്കാനിടയുള്ളവയെല്ലാം കഴിയുന്നത്ര ഒഴിവാക്കുക. സഹയാത്രികരോട് സംസാരിക്കുന്നതും, റേഡിയോ കേള്‍ക്കുന്നതും എല്ലാം ഒഴിവാക്കുക.
- നിങ്ങള്‍ സ്ഥിരമായി ഏതെങ്കിലും മരുന്ന് ഉപയോഗിക്കുന്ന ആളാണെങ്കില്‍, അതിന് പാര്‍ശ്വഫലങ്ങളെന്തെങ്കിലുമുണ്ടോ എന്ന് ഡോക്ടറോട് ചോദിച്ച് ഉറപ്പുവരുത്തുക.
- സാധിക്കുമെങ്കില്‍, യാത്രകള്‍ പകല്‍ സമയങ്ങളിലാക്കുക.
ക്ഷീണം
നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ ഒരു സര്‍വ്വേ പറയുന്നത്, മുതിര്‍ന്നവരില്‍ 60% പേര്‍ അതീവ ക്ഷീണിതരായിരുന്നപ്പോള്‍ ഡ്രൈവ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ്. മറ്റൊരു 37% പേര്‍, അതായത് 103 ദശലക്ഷം പേര്‍ പറയുന്നത് അവര്‍ ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയിട്ടുണ്ടെന്നാണ്.
അവരിലെ 13% പേര്‍ പറയുന്നത് മാസത്തില്‍ ഒരിക്കല്‍ ഇപ്രകാരം സംഭവിക്കുന്നുണ്ടെന്നും, 4% പേര്‍ ഡ്രൈവിംഗിനിടെ ഉറങ്ങിയതിനാല്‍ അപകടത്തില്‍ പെട്ടവരുമാണ്.
ജോലിയിലെ ഷിഫ്റ്റിന്റെ സമയങ്ങള്‍, വേണ്ടത്ര ഉറക്കം ലഭ്യമല്ലാതിരിക്കുക, നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുക, ഉറക്കം ക്രമമല്ലാത്തതിന്റെ പ്രശ്‌നങ്ങളുള്ളവര്‍ എന്നിങ്ങനെ വിവിധ കാരണങ്ങൾ കാരണം അപകടമുണ്ടാകാം.
രാത്രികാലങ്ങളിൽ മാത്രമല്ല, ഉച്ച കഴിഞ്ഞ് 2-നും 4 മണിയ്ക്കും ഇടയിലുള്ള സമയവും അപകടസാധ്യത എറിയതാണെന്നു എന്‍.എസ്.എഫ് (നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍) പറയുന്നു.
ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക . രണ്ട് മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുത്തിയിട്ട് വണ്ടിയോടിക്കുന്നത് മൂന്ന് ബിയര്‍ കഴിച്ചിട്ട് വണ്ടിയോടിക്കുന്നതിന് തുല്യമാണ്. ഏഴു മണിക്കൂര്‍ ഉറങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക. 24 മണിക്കൂറില്‍ അധികമായി ഉറങ്ങിയിട്ടില്ല എങ്കില്‍ ഡ്രൈവ് ചെയ്യുകയേ അരുത്. രണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്തതിനുശേഷം യാത്ര നിര്‍ത്തി അല്പനേരം വിശ്രമിക്കുക. വാഹനം ഓടിക്കുമ്പോൾ ഉറക്കം തോന്നിയാൽ അപ്പോൾ തന്നെ വണ്ടി ഒതുക്കി ഇട്ട് അല്‍പ നേരം കിടന്നുറങ്ങുക.
അത്യാവശ്യ സന്ദർഭങ്ങളിൽ അല്ലെങ്കിൽ സാധാരണ നിങ്ങള്‍ ഉണര്‍ന്നിരിക്കുന്ന സമയത്തിനനുസൃതമായി യാത്രകള്‍ പ്ലാന്‍ ചെയ്യുക.
ട്രാഫിക് തിരക്കുള്ള സമയങ്ങളായ വൈകുന്നേരം 4 നും 7 നും ഇടയില്‍ ഡ്രൈവ് ചെയ്യുമ്പോള്‍, എല്ലാവരും ജോലി കഴിഞ്ഞ് വീടെത്താന്‍ തിരക്കിട്ട് പോകുന്നവരാണെന്ന കാര്യം ഓര്‍മ്മയിലുണ്ടാവണം. അതുകൊണ്ട് അക്ഷമനാകാതെ, വേഗത കുറച്ച് ഓടിക്കുക. നിങ്ങളുടെ ലെയിനിലൂടെ തന്നെ വണ്ടിയോടിക്കുക. ലെയിനില്‍ നിന്നും ലെയിനിലേക്ക് മാറിയും തിരിഞ്ഞും വണ്ടിയോടിക്കുന്ന മറ്റു ഡ്രൈവര്‍മാര്‍ ഒപ്പമുണ്ട് എന്ന് അറിയുക.
പരിചയമുള്ള വഴിയാണെങ്കിലും ജാഗ്രതയോടെ തന്നെ ഡ്രൈവ് ചെയ്യുക. അപരിചിത ഇടങ്ങളിലാണെങ്കില്‍ റൂട്ട്മാപ്പ് ഉപയോഗിക്കുക. രാത്രികാല ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ തൊടുക പോലും വേണ്ട. വാഹനമോടിച്ചു കൊണ്ടിരിക്കെ, തിന്നുകയും കുടിക്കുകയുമൊക്കെ ചെയ്യുന്നത് ഒഴിവാക്കുക.
മദ്യപിച്ച് വാഹനമോടിക്കുന്നതിനാല്‍ അപകടത്തില്‍പ്പെട്ട് ജീവന്‍ പോകുന്നവരുടെ എണ്ണം ഒരു ദിവസം 30 പേര്‍ എന്നാണ്. പ്രിസ്‌ക്രിപ്ഷന്‍ മെഡിസിന്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ മുഖേനയും അപകടമുണ്ടാവുന്നുണ്ട്. മരിജ്ജുവാന പോലുള്ള മയക്കുമരുന്നുകളില്‍ കാണപ്പെടുന്ന ടി.എച്ച്.സി. എന്ന ഘടകം പല മരുന്നുകളിലും ഗുളികകളിലും അടങ്ങിയിട്ടുണ്ട് എന്നത് ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്.
അതിനാല്‍ അല്പം ശ്രദ്ധ കാണിക്കാന്‍ മനസ്സുവച്ചാല്‍, ജീവനും ജീവിതവും ആനന്ദപ്രദമാക്കാം. നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവന്റെ സുരക്ഷാ ഉറപ്പുവരുത്താൻ ഓരോ യാത്രയിലും ശ്രദ്ധിക്കുക
https://www.facebook.com/Malayalivartha






















