ശിവമണിയുടെ വാദ്യത്തിനൊപ്പം ഇനി ബാലയുടെ വയലിനില്ല ; തൈക്കാട്ശാന്തികവാടത്തിൽ സംസ്‌ക്കാരത്തിനായി കൊണ്ടു വന്ന ബാല ഭാസ്‌ക്കറിന് അന്തിമ ചുംബനം നൽകാൻ നിറ കണ്ണുകളോടെ ശിവമണി

എക്കാലവും സദസിനെ ഇളക്കി മറിച്ച ഒന്നായിരുന്നു ശിവമണി ബാലഭാസ്‌ക്കർ കൂട്ടുകെട്ട്. ബാലയുടെ വയലിനും ശിവമണിയുടെ വാദ്യവും ലോകം മുഴുവനുമുള്ള ആരാധകരെ എന്നും ഹരം കൊള്ളിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രിയപ്പെട്ട ബാലയുടെ വേർപാട് ശിവമണിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തൈക്കാട്ശാന്തികവാടത്തിൽ സംസ്‌ക്കാരത്തിനായി കൊണ്ടു വന്ന ബാല ഭാസ്‌ക്കറിന് അന്തിമ ചുംബനം നൽകാൻ നിറ കണ്ണുകളോടെയാണ് ശിവമണി എത്തിയത്.
നല്ല ഗായകനായും സംഗീതജ്ഞനായും മലയാളികളുടെ മനസ് കീഴടക്കിയ ബാലഭാസ്കറുടെ മരണം ലോക സംഗീതത്തിന് തന്നെ തീരാനഷ്ടമാണ്. ഒരുവേള ബാലഭാസ്‌ക്കറിന്റെ ചേതനയറ്റ ശരീരം കണ്ട ശിവമണി സ്റ്റീഫൻ ദേവസിയെ ധൈര്യത്തിനെന്നോണം മുറുക്കെ പിടിക്കുകയും ചെയ്തു. അപ്പോഴും കണ്ണിൽ ധരിച്ചിരുന്ന ആ കറുത്ത കണ്ണട ശിവമണിയുടെ ഉള്ളിൽ അലയടിക്കുന്ന സങ്കടകടലിന്റെ ആഴം പുറത്ത് കാണിച്ചുകൊണ്ടേ ഇരുന്നു. തനിക്കൊപ്പം വേദികളിലേക്ക് ഇനി ബാലയുണ്ടാകില്ലെന്ന സങ്കടം ആ മുഖത്ത് നിറഞ്ഞു നിന്നു.
ലോകമെമ്പാടുമുള്ള മലയാളികൾ മാത്രമല്ല വിദേശികൾ പോലും ശിവമണിയുടേയും ബാലഭാസ്‌ക്കറിന്റേയും കൂട്ടുകെട്ടിൽ ജനിച്ച സംഗീതത്തിനായി കാതോർത്തിട്ടുണ്ട്. വേദികളിൽ നിറഞ്ഞു നിന്ന ഇരുവരുടേയും ആ കൂട്ട് പിരിഞ്ഞത് ലോകമെമ്പാടുമുള്ള ആരാധകരെയും സങ്കടക്കടലിലാക്കിയിരിക്കുകയാണ്. ഭാഷയില്ലാതെ സംഗീതത്തിന്റെ മാസ്മരികതയും ചടുലതയുമായി ഇരുവരും സ്റ്റേജിലെത്തിയാൽ മതിമറന്നു നിൽക്കുന്ന ആസ്വാദകരായിരുന്നു എല്ലായിടത്തും.
പിന്നെ എപ്പോളോ ഇരുവരുടേയും കൂട്ടുകെട്ടിലേക്ക് മറ്റൊരു അത്ഭുതമായ സ്റ്റീഫൻ ദേവസ്സിയും എത്തിയതോടെ സിനിമാ സംഗീതം വിട്ട് ലോകമെമ്പാടും ചുറ്റി സഞ്ചരിച്ച് മൂവരും കാഴ്‌ച്ചവെച്ചത് അസാധ്യമായ സംഗീത വിരുന്നുകളായിരുന്നു. അതുകൊണ്ട് തന്നെ ബാലയുടെ മരണം ഉൾക്കൊള്ളാൻ പ്രിയപ്പെട്ടവർക്ക് ഇനിയും ആയിട്ടില്ല. പ്രിയപ്പെട്ട ബാലയുടെ വേർപാടിൽ കലാഭവൻ തിയറ്ററിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിന് വിട നൽകാൻ സ്റ്റീഫൻ ദേവസ്സിയും സംഘവും വികാര നിർഭരമായ സംഗീതാഞ്ജലി ഒരുക്കിയിരുന്നു.
തൃശൂരിൽനിന്നു ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിൽ ഇടിച്ചത്. അപകടത്തിൽ ഏകമകൾ രണ്ടുവയസുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ്രൈഡവർ അർജുനും ചികിത്സയിലാണ്. വയലിനിസ്റ്റ് എന്ന നിലയിൽ രാജ്യാന്തരശ്രദ്ധ നേടിയ ബാലഭാസ്‌കർ ചെറുപ്രായത്തിൽതന്നെ സിനിമയ്ക്കു സംഗീതമൊരുക്കിയും പ്രസിദ്ധി നേടിയിരുന്നു.17-ാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന ചലച്ചിത്രത്തിലൂടെ സംഗീതസംവിധായകനായി. കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളിലും സംഗീതം ചെയ്തു. നിനക്കായ്, ആദ്യമായി തുടങ്ങിയ സംഗീത ആൽബങ്ങളും ശ്രദ്ധനേടി.
https://www.facebook.com/Malayalivartha






















