കത്തോലിക്ക സഭ തമ്മിലടി മൂക്കുന്നു; സഭയിലെ ഭൂമിയിടപാടും, കന്യാസ്ത്രീമാരുടെ സമരവുമെല്ലാം ആസൂത്രണം ചെയ്തതിനു പിന്നിൽ ഒരേ ബുദ്ധികേന്ദ്രങ്ങളെന്ന് ആലഞ്ചേരി വിഭാഗം; സഭയെ അടിച്ചുപിരിക്കാൻ പുതിയ കഥകളും പൊങ്ങിവരുന്നു

കേരളത്തിലെ സീറോ മലബാർ സഭയെ ഒരുപക്ഷേ നെടുകെപ്പിളർക്കാൻ കാരണമായേക്കാവുന്ന തുറന്ന പോരിലേക്ക് രണ്ട് ആർച്ച് ബിഷപ്പുമാരും അവരുടെ കീഴിലെ വൈദിക വൃന്ദവും. ഈ കളി വമ്പൻമാരുടേതാണ്. ആരെയും മലർത്തിയടിക്കാൻ കെൽപും സ്വാധീനവും രാഷ്ട്രീയ പിൻബലവുമുള്ള പ്രമാണിമാരുടേതാണ്. കത്തോലിക്ക സഭയിലെ ഭൂമിയിടപാടും, കന്യാസ്ത്രീമാരുടെ സമരവുമെല്ലാം ആസൂത്രണം ചെയ്തതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഒരേ ബുദ്ധികേന്ദ്രങ്ങളാണെന്നാണ് ആലഞ്ചേരി വിഭാഗം പറയുന്നത്. അവർക്കു ധാർമ്മിക പിന്തുണ നൽകുന്നത് ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങരയാണെന്നാണ് ഇക്കൂട്ടരുടെ ആരോപണം.
സീറോ മലബാർ സഭയിൽ നിലവിലുള്ള മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരിയെ പുറത്താക്കി ആ സ്ഥാനത്ത് കയറിപ്പറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് ഇവർ വിശ്വസിക്കുന്നു. ഇതിനായി കുറേ വർഷങ്ങളായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫരീദാബാദിൽ തന്റെ മേൽക്കോയ്മ അംഗീകരിക്കാത്തവരെ ഒതുക്കി തന്ത്രപൂർവ്വം വരുതിക്കുനിർത്തി. ഇപ്പോൾ എറണാകുളം അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തിൽ കർദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരുടെ പിന്നിലും അദ്ദേഹത്തിന്റെ കരങ്ങളാണ് പ്രവർത്തിക്കുന്നതെന്നാണ് ആലഞ്ചേരി വിഭാഗം പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയുമായി അകൽച്ചയിലും, ശത്രുതയിലുമായിരുന്നു ഭരണിക്കുളങ്ങര. ഫ്രാങ്കോയ്ക്കെതിരെ പരാതികൊടുത്ത കന്യാസ്ത്രീയെയും കൂട്ടരെയും കുറവിലങ്ങാട് എത്തിച്ചതിലും, അവരെ സമരരംഗത്ത് ഇറക്കിയതിനും പിന്നിൽ പ്രവർത്തിച്ചത് ഭരണിക്കുളങ്ങര ആണെന്നാണ് മുഖ്യമായ ആരോപണം.
ഉറ്റ അനുയായികളായ ഫാദർ പോൾ തേലക്കാട്ട്, അഗസ്റ്റിൻ വട്ടോളി തുടങ്ങിയവരൊക്കെ ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് കന്യാസ്ത്രീ സമരത്തിന് അനുകൂലമായി.
കേന്ദ്ര സർക്കാരിലും, ഉത്തർപ്രദേശ് സർക്കാരിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹം ഭൂമിയിടപാടു കേസിന്റെ സമയത്ത് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്താനുള്ള നീക്കത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്നുള്ള ഗൗരവമേറിയ ആരോപണങ്ങളും നിരത്തുന്നു ആലഞ്ചേരിപക്ഷം. എന്നാൽ അത്തരം നീക്കങ്ങളിൽ നിന്ന് ആലഞ്ചേരിയെ അന്നു രക്ഷിച്ചത് ബിഷപ്പ് ഫ്രാങ്കോയായിരുന്നു.
മാർ ആലഞ്ചേരി, അറയ്ക്കൽ അച്ചുതണ്ടിന്റെ ഭാഗമായിരുന്ന ഫ്രാങ്കോയ്ക്കും ആർച്ച് ബിഷപ്പ് മോഹങ്ങൾ ശക്തമായിരുന്നു. ജയിലഴിക്കുള്ളിലായ ഫ്രാങ്കോയ്ക്ക് പാലാ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാ•ാരുടെയും, ചങ്ങനാശ്ശേരി, തലശേരി രൂപതകളുടെ പിന്തുണയും, രാഷ്ട്രീയ നേതാക്കളുടെ ഇടപെടലും ഉള്ളത് ഭരണിക്കുളങ്ങരയെ ഞെട്ടിച്ചു. അങ്ങനെയാണ് ഇന്നലെ മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര ഫ്രാങ്കോയെ പരസ്യമായി തള്ളിപ്പറയാനിടവന്നതെന്നാണ് ഫ്രാങ്കോപക്ഷം പറയുന്നത്. അഴിക്കുള്ളിലായ ബിഷപ്പ് ഫ്രാങ്കോയുടെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല. എങ്കിലും, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാല രൂപതകളുടെ പിന്തുണയുറപ്പിക്കാനും, മലങ്കര സഭയെ വരുതിക്കു നിർത്താനും കഴിയുന്നുണ്ട്. കൂടെ സഭാപത്രമായ ദീപികയുടെ പിന്തുണയും എറണാകുളം, തൃശൂർ ജില്ലകളിലെ വിമതവിഭാഗം ഉയർത്തുന്ന എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ഇവർക്കു കഴിയുന്നില്ല. എറണാകുളത്ത് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് മാർ ആലഞ്ചേരിയിപ്പോഴും.
ഫ്രാങ്കോയുടെ ജയിൽ ജീവിതവും വലിയൊരു രാഷ്ട്രീയക്കളിയായി മാറുകയാണ്. അറയ്ക്കൽ മെത്രാൻ രംഗത്തിറങ്ങിയതോടെ കേസിൽ നിന്ന് എളുപ്പത്തിൽ തടിയൂരാൻ ഫ്രാങ്കോയ്ക്കു കഴിയും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സീറോ മലബാർ സഭയിലെ സിനഡിന്റെ നിയന്ത്രണം ഏഴു ബിഷപ്പുമാരുടെ കൈയ്യിലാണ്. ഈ സിനഡിലെ ഏറ്റവും കരുത്തനായിരുന്നു ഫ്രാങ്കോ. അതുകൊണ്ടുതന്നെ ഫ്രാങ്കോയുടെ കുരുക്ക് ഫ്രാങ്കോ തന്നെ അഴിക്കും എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha


























