സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ വന്‍ ചുഴലിക്കാറ്റായി മാറും ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഞായറാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെടുന്നതെന്നും കാലാവസ്ഥാ കേന്ദ്രം വിശദമാക്കി. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .
ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട് നൽകി. മത്സ്യത്തൊഴിലാളികൾ അടുത്ത രണ്ട് ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ജാഗ്രതാനിർദേശം കണക്കിലെടുത്ത് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലെയും ദുരന്തനിവാരണഅതോറിറ്റിയിലെയും ഉന്നതതല ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു.
പ്രളയം നൽകിയ ദുരന്തത്തിന്റെി ആഘാതം മാറും മുൻപേയാണ് വീണ്ടുമൊരു കനത്ത മഴയ്ക്ക് കൂടി സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കണമെന്ന് ഫിഷറീസ് വകുപ്പിന് നിർദേശം നൽകിക്കഴിഞ്ഞു. ദീർഘ നാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കും. അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബർ 5ന് മുൻപ് സുരക്ഷിതമായി തീരം അണയണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട് . അടിയന്തിര രക്ഷാപ്രവർത്തന ബോട്ടുകൾ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















