ഹനാന്റെ സ്വപ്‌നങ്ങൾ വീണ്ടും തകർന്നടിയുന്നു; തമ്മനത്ത് കട തുറക്കാനാവില്ല; ഒരുവഴി അടഞ്ഞാൽ മറ്റൊന്ന്, മീൻകച്ചവടം ഓൺലൈൻ വഴിയാക്കും; വീൽച്ചെയറിൽ ഇരിക്കുമ്പോഴും ആത്മവിശ്വാസം കൈവിടാതെ ഹനാൻ

പഠനത്തിനിടെ ഉപജീവനത്തിനായി മീന്‍വില്‍പ്പന നടത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന്‍ മീന്‍കച്ചവടം ഓണ്‍ലൈന്‍ വഴിയാക്കാന്‍ തയ്യാറെടുക്കുന്നു. തുടങ്ങാനിരുന്ന മീൻകടയുടെ പണികൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കടയുടെ പണികൾ പൂർത്തിയാകും മുൻപേ അത് അടപ്പിച്ചു. ജീവിതത്തിൽ ആ വഴിയും അടഞ്ഞതോടെ മീൻകച്ചവടം ഓൺലൈൻ വഴിയാക്കാനാണ് ഹനാന്റെ തീരുമാനം.
മദ്യപാനിയായ വാപ്പച്ചി, രോഗിയായ ഉമ്മ, ഇരുവരും വേർപിരിഞ്ഞാണ് താമസം, തകർന്നുപോയ ബാല്യവും വാടകവീട്ടിലെ താമസവും ഇതിനൊക്കെയിടയിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള നെട്ടോട്ടവുമായി ഒരു പെൺകുട്ടിയും, ഇതാണ് ഹനാൻ എന്ന കൊച്ചു മിടുക്കി. തനിക്ക് പഠിക്കാനും അമ്മയെയും അനുജനെയും നന്നായി നോക്കാനും വേണ്ടിയാണ് ഹനാന്‍ മീന്‍ വില്‍പനയ്ക്കിറങ്ങിയത്.
എന്നാൽ അതിനു ശേഷം സോഷ്യൽ മീഡിയയിൽ അലയടിച്ച വിവാദങ്ങൾ ആ കൊച്ചു പെൺകുട്ടിയെ ഒരുപാടു വിഷമിപ്പിച്ചിരുന്നു. ഒടുവിൽ എല്ലാ വിവാദങ്ങളും കെട്ടടങ്ങി ജീവിതത്തിലേക്ക് അവള്‍ മടങ്ങിവരുന്നതിന് ഇടയിലാണ് അപ്രതീക്ഷിതമായി കൊടുങ്ങല്ലൂരിലുണ്ടായ കാറപകടത്തിൽ ഹനാന്റെ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റത്. ശസ്ത്രക്രിയയ്ക്കുശേഷം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി വിട്ട ഹനാൻ കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ ഒറ്റയ്ക്കു കഴിയുകയാണ്. സഹായത്തിനു അടുത്ത കൂട്ടുകാർ മാത്രം. ആത്മവിശ്വാസം കൈവിടാതെ വീല്‍ചെയറിലിരുന്നു ജീവിതത്തോട് തുടർന്നും പോരാടുകയായിരുന്നു ഹനാന്‍. പരുക്കേറ്റ് വീല്‍ചെയറില്‍ ഇരിക്കുമ്പോഴും മീന്‍ വില്‍പ്പനയുമായി മുന്നോട്ടുപോകാനായിരുന്നു ഹനാന്റെ തീരുമാനം. എന്നാൽ ഹനാനെ തേടി വീണ്ടും ദുരിതങ്ങൾ എത്തിക്കൊണ്ടിരുന്നു.
കടമുറി വാടകയ്‌ക്കെടുത്തു പണി നടന്നു വരുന്നതിനിടെ അപ്രതീക്ഷിതമായി, കടയ്ക്ക് കൂടുതല്‍ അവകാശികളുണ്ടെന്നും കട തുറക്കാന്‍ സമ്മതിക്കില്ലെന്നും അഡ്വാന്‍സ് നല്‍കിയ തുക വാങ്ങി തിരികെ പൊയ്‌ക്കൊള്ളണമെന്നും ഉടമ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 'ഇതുകൊണ്ട് നിരാശയാകാന്‍ താനില്ല. ഓണ്‍ലൈനില്‍ മീന്‍ വില്‍ക്കാനാണ് അടുത്ത പദ്ധതി' എന്ന് ഹനാന്‍ വെളിപ്പെടുത്തി. സാങ്കേതിക വിദഗ്ധരുമായി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചെന്നും വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹനാന്‍ അറിയിച്ചു.
ഹനാന്റെ വാക്കുകൾ.....
" വൃക്കരോഗിയും തുടർച്ചയായി ഡയാലിസിസ് ചികിത്സ ചെയ്തുവരുന്നതുമായ ഒരു സാധു മനുഷ്യനാണ് എനിക്ക് കടമുറി തന്നത്. അവരുടെ കുടുംബപ്രശ്നങ്ങൾ എന്താണെന്നറിയില്ല. അദ്ദേഹമാകട്ടെ വീട്ടിൽ പശുവിനെ വളർത്തി ഉപജീവനം കഴിയുന്ന ആളുമാണ്. അങ്ങനെ ഒരാൾ എന്നോട് ഒഴിഞ്ഞുതരാമോ, അഡ്വാൻസ് തുക തിരിച്ചുതരാം എന്നു പറഞ്ഞപ്പോൾ ഇല്ല എന്നു പറയാനായില്ല. നിർമാണ പ്രവർത്തനങ്ങൾക്കായി ഇതുവരെ ഞാൻ ചെലവാക്കിയ തുകയുടെ ഒരു ഭാഗം തിരിച്ചു നൽകുകയും ചെയ്തു."
കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയതി നേരിട്ട വാഹനാപകടത്തെ തുടര്‍ന്നു വീല്‍ചെയറില്‍ കഴിയുന്ന ഹനാന്‍ സുഹൃത്തുക്കളുടെയും ചില അഭ്യുദയകാംഷികളുടെയും സഹായത്തോടെയാണു തമ്മനത്ത് മീന്‍ കട നടത്താന്‍ തീരുമാനിച്ചത്. ഇതിനായി മുറി വാടകയ്‌ക്കെടുത്തു പണി നടക്കുന്നതിനിടെ താനുമായി കരാറുണ്ടാക്കിയ ആളുടെ സഹോദരങ്ങള്‍ എന്നു പറഞ്ഞെത്തിയ ചിലര്‍ കട ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവാക്കിയ തുകയുടെ ഒരു ഭാഗം നല്‍കുകയും ചെയ്തുവെന്നും ഹനാൻ പറയുന്നു.
മീന്‍കച്ചവടത്തിന് ആദ്യം മുതല്‍ ഹനാനെ സഹായിച്ചിരുന്ന ഒരു ഓട്ടോറിക്ഷക്കാരനാണ് ഇപ്പോഴും എല്ലായിടത്തും എത്തിക്കുകയും കടയ്ക്കു വേണ്ട കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു തരുന്നത്. ഓണ്‍ലൈനിലൂടെ അവസ്ഥകളറിഞ്ഞ ഒരു എന്‍ആര്‍ഐക്കാരന്‍ താമസിക്കാന്‍ ഫ്ളാറ്റ് തന്നിട്ടുണ്ട്. ആദ്യമാസം വാടക കൊടുക്കേണ്ട എന്നു പറഞ്ഞിരുന്നു.
മീന്‍ കച്ചവടം തുടങ്ങാന്‍ ഒരു വാഹനം വേണം. ഇതിനായി ലോണിന് അപേക്ഷിച്ചിട്ട് ഇതുവരെ ശരിയായിട്ടില്ല. തനിക്കു പ്രായക്കുറവായതിനാലും വിദ്യാര്‍ഥിനി ആയതിനാലും ലോണ്‍ തരുന്നതിനു തടസമുണ്ടെന്നാണ് അധികൃതരുടെ വാദം. എങ്കിലും ലോണെടുക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
വാഹനം വാങ്ങിയാല്‍ ഹാര്‍ബറിലും മറ്റും പോയി മീനെടുക്കാനും കൊണ്ടുവന്നു വെട്ടി വീടുകളിലെത്തിച്ചു കൊടുക്കാനും സാധിക്കും. ഇതിനു കുറച്ചു ഡെലിവറി ബോയ്‌സിനെ കൂടി കണ്ടെത്തിയാല്‍ തന്റെ കച്ചവടം പൊടിപൊടിക്കുമെന്നു ഹനാന്‍ പറയുന്നു.
https://www.facebook.com/Malayalivartha























