അതൊരു അബദ്ധ പ്രയോഗമായിരുന്നു.....അമ്മമാരുടെ പ്രസരിപ്പ് കണ്ടു ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണം; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളെയും ജഡ്ജിമാരെയും അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസി മാപ്പപേക്ഷയുമായി രംഗത്ത്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളെയും ജഡ്ജിമാരെയും അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസി സംഭവത്തിൽ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ്.
അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത അമ്മമാരുടെ പ്രസരിപ്പ് കണ്ടു ആവേശം തോന്നിയപ്പോള്‍ നടത്തിയ പ്രതികരണമായിരുന്നു അതെന്നും അദ്ദേഹം ഒരു ഓണ്‍ലെെന്‍ മാധ്യമത്തിനോട് പറഞ്ഞു. അയ്യപ്പഭക്തന്‍ എന്ന നിലയില്‍ തന്റെ വേദനയാണ് അവിടെ പങ്കുവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കമെന്ന സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊന്ന് കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇട്ടുകൊടുക്കണമെന്നും തുളസി പറഞ്ഞിരുന്നു. കൊല്ലം ചവറയില്‍ ബി.ജെ.പി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇവിടുത്തെ അമ്മമാരെല്ലാം ശബരിമലയ്ക്ക് പോകണം. എന്തിനാണെന്നോ. ചില അവളുമാരെ ഒരുക്കിയിട്ടുണ്ട്. അങ്ങനെ ആരെങ്കിലും വന്നാല്‍, അവളുമാരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം"- കൊല്ലം തുളസി
അതേസമയം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കൂടി പങ്കെടുത്ത പരിപാടി ആയതിനാല്‍ ബി.ജെ.പിക്കാരന്‍ എന്ന നിലയിലാണ് പരാമര്‍ശം പ്രചരിച്ചത്. എന്നാല്‍ ബി.ജെ.പിയുമായി തനിക്ക് ഒരു ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''നമ്മുടെ വീട്ടിലെ കുട്ടികള്‍ കളിക്കാന്‍ പോയി വൈകി വരുമ്പോൾ അവരെ ശാസിക്കാന്‍ നടത്തുന്ന പ്രയോഗം പോലെ ഉള്ള ഒന്നായിരുന്നു എന്റെ പ്രസ്‌താവന''- കൊല്ലം തുളസി പറഞ്ഞു.
''പ്രാര്‍ത്ഥനായോഗത്തില്‍ ഇനിയും പങ്കെടുക്കും. അത് നമ്മുടെ അവകാശത്തിന്റെ ഭാഗമാണ്. ഇവര്‍ക്ക് സത്ബുദ്ധി നല്‍കണമെന്നാണ് പ്രാര്‍ത്ഥനായോഗത്തില്‍ പ്രാര്‍ത്ഥിക്കുന്നത്. മലയാളികളുടെ സ്വകാര്യ സമ്ബത്താണ് അയ്യപ്പന്‍. അയ്യപ്പന്റെ പൂങ്കാവനം സ്ത്രീകള്‍ കയറി ആചാരങ്ങള്‍ തെറ്റിക്കാന്‍ അനുവദിക്കില്ല. അവിടെ തുടരുന്ന ചില അനുഷ്ഠാനങ്ങള്‍ തുടരാനുള്ളതാണ്''- തുളസി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























