ബാര്‍ വിവാദം ചരിത്രമിങ്ങനെ 1

31 വര്‍ഷമായി നിരന്തരം നിയമലംഘനം നടത്തി, 2 സ്റ്റാര്‍ പദവി ഇല്ലാത്ത ബാറുകള്‍ നടത്തിയവര്‍ ആ കാലഘട്ടത്തില്‍ ആര്‍ക്കൊക്കെ കോഴ കൊടുത്തു ?
സംസ്ഥാന രാഷ്ട്രീയത്തില്‍ ബാര്‍ വിവാദം കത്തിപ്പടരുകയാണ്. പല രാഷ്ട്രീയ നേതാക്കന്‍മാരുടെയും ഭാവി തന്നെ തുലാസിലാക്കിയ വിവാദത്തിന്റെ പശ്ചാത്തലം മലയാളവാര്‍ത്ത അന്വേഷിക്കുന്നു. കഴിഞ്ഞ 31 വര്‍ഷമായി ബാറുകള്‍ നടത്തുന്ന നിയമലംഘനങ്ങളുടെ ചരിത്ര പരമ്പര ഇവിടെ തുടങ്ങുന്നു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന് 1982 മുതല്‍ നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ആ ഉത്തരവുകളൊക്കെ അട്ടിമറിക്കപ്പെട്ടു. ഇതിന് വകുപ്പ് മന്ത്രിമാരുടെ ഇടപെടല്‍ കുറച്ചൊന്നുമല്ല ഉണ്ടായത്. നിശ്ചിത സമയപരിധിക്കുള്ളില്‍ ബാറുകളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവുകളില്‍ ഭേദഗതി വരുത്തുവാനായി 82 മുതല്‍ തന്നെ പണപ്പെട്ടികളുമായി ബാറുടമകള്‍ മന്ത്രിമാരെ സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യം രേഖകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ വിദേശ മദ്യ ചട്ടങ്ങള്‍ വിശദമായി വായിക്കുന്ന ആര്‍ക്കും ബാര്‍ ഹോട്ടലുകളുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ഗതി മനസ്സിലാകും. ചട്ടം 13(3) തിരുത്തി വായിച്ചാല്‍ ബാറുടമകളുടെ ചെയ്തികള്‍ വെളിച്ചത്താകും.
ആദ്യ സമയങ്ങളില്‍ ഹോട്ടലുകള്‍ ടു സ്റ്റാര്‍ പദവിയേക്കുയര്‍ത്താനായിരുന്നു ബാറുടമകള്‍ സാവകാശം തേടിയത്. നിലവില്‍ ബാര്‍ ലൈസന്‍സുള്ളവര്‍, അവരുടെ ഹോട്ടലുകള്‍ 2 സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തുന്നതിന്റെ കാലാവധി ആദ്യഘട്ടത്തില്‍ 30/06/1992 ആയിരുന്നു. 212/03/2007-ല്‍ GO(P) 42/2007/LTD. സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ ഈ കാലാവധി 231/03/2007 ആയി ദീര്‍ഘിപ്പിച്ചു. ബാറുടമകള്‍ ഹോട്ടലുകള്‍ 2 Star പദവിയിലേക്കുയര്‍ത്തിയില്ലെങ്കില്‍ ബാര്‍ ലൈസന്‍സു തന്നെ റദ്ദാക്കും എന്നാണ് വിദേശമദ്യ ചട്ടങ്ങള്‍ 13(3) വ്യക്തമാക്കുന്നത്. 2 Star പദവിയെന്നതിന്റെ വിശദാംശങ്ങള്‍ ടൂറിസം വകുപ്പാണ് നിശ്ചയിക്കുന്നതെന്നു അതിനെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ എക്‌സൈസ് കമ്മീഷണറുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ചട്ടങ്ങള്‍ വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തില്‍ ഹോട്ടലില്‍ നിന്നും നന്നായി ഭക്ഷണം കഴിക്കുന്നവര്‍ക്കു മാത്രമായിരുന്നു ഭക്ഷണത്തോടൊപ്പം മദ്യം വിളമ്പാന്‍ അനുവാദമുണ്ടായിരുന്നത്. ഭക്ഷണം കഴിക്കാതെ ബാറുകളില്‍ മദ്യപിക്കുന്നതായി കണ്ടെത്തിയാല്‍ ബാര്‍ ലൈസന്‍സു തന്നെ റദ്ദാക്കാം. 5/3/1998 ല്‍ ആയിരുന്നു ഈ നിബന്ധന. ഇത് GO (P) 29/98/TD ഉത്തരവു പ്രകാരം എടുത്തു കളഞ്ഞു.
1982 മുതല്‍ ആദ്യഘട്ടത്തില്‍ 1992 വരെയും പിന്നീട് 2007-ല്‍ 1992 എന്നത് 2007 മാര്‍ച്ച് വരെയും മാത്രമാണ് നിയമപരമായി ദീര്‍ഘിപ്പിച്ചത്. പിന്നെയും 7 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒറ്റ ബാര്‍ ഹോട്ടല്‍ ഉടമയും തങ്ങളുടെ ഹോട്ടലുകളില്‍ 2 സ്റ്റാര്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ല. 1982 മുതല്‍ 2014 വരെ സംസ്ഥാനത്തു എക്‌സൈസു വകുപ്പു ഭരിച്ച മന്ത്രിമാരും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളും എത്ര കോടികളായിരിക്കും ബാര്‍ ഹോട്ടല്‍ ഉടമകളില്‍ നിന്നും പാര്‍ട്ടി ഫണ്ടുകളിലേക്ക് പിരിച്ചിരിക്കുന്നത്.
1982 മുതല്‍ 2013 വരെ 31 വര്‍ഷം നീണ്ട നിയമലംഘനങ്ങളാണ് അക്കൗണ്ടന്റ് ജനറല്‍ അതീവ ഗൗരവത്തോടെ കണ്ടത്. ഈ കണ്ടെത്തലാണ് പുതിയ ബാര്‍ അനുവദിക്കല്‍ കേസില്‍ സുപ്രീം കോടതി പരാമര്‍ശന വിധേയമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. 31 വര്‍ഷമായിട്ടും 2 സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്താതിരുന്ന 418 ബാറുകളുടെ ലൈസന്‍സ് 2014 ഏപ്രില്‍ മുതല്‍ പുതുക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.കേരളത്തില്‍ ആകെയുള്ള 730 ബാറുകളില്‍ നിലവാരമില്ലാത്ത 418 എണ്ണം 2014 ഏപ്രില്‍ ഒന്നിന് പൂട്ടിയപ്പോള്‍ ബാക്കി 312 എണ്ണം പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു.
1982 മുതല്‍ നിരന്തരമായി സര്‍ക്കാര്‍ ഉത്തരവുകളിറക്കിയിട്ടും 2 സ്റ്റാര്‍ സംവിധാനം ഒരുക്കാതെ 31 വര്‍ഷം സംസ്ഥാനം ഭരിച്ച നിരവധി എക്‌സൈസ് വകുപ്പു മന്ത്രിമാരെ നിയന്ത്രിച്ച അതിശക്തരായ ബാറുടമകള്‍ക്ക് 2006-ല്‍ എക്‌സൈസ് കമ്മീഷണറായിരുന്ന ഡോ. വേണു IAS മറ്റൊരു ഇരുട്ടടി നല്‍കി. ഒറ്റനോട്ടത്തില്‍ ഒരു ഗവേഷണ പ്രബന്ധമായി ഡോ. വേണു തയ്യാറാക്കിയ കേരളത്തിലെ ബാറുകളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ടില്‍ അദ്ദേഹം കേരളത്തിലെ ബാറുകളെ രണ്ടായി തരംതിരിച്ചു. 2006-ല്‍ കേരളത്തില്‍ ആകെ ഉണ്ടായിരുന്നത് 460 ബാറുകളായിരുന്നു. അതില്‍ 42 എണ്ണം മാത്രമായിരുന്നു 3 സ്റ്റാര്‍ പദവിക്കര്‍ഹമായ ഹോട്ടലുകള്‍. ബാക്കി 418 ബാര്‍ ഹോട്ടലുകളെ ഡോ.വേണു അണ്‍ക്ലാസിഫൈഡ് ബാര്‍ ഹോട്ടലുകളാക്കി. ഈ 418 ബാര്‍ ഹോട്ടലുകള്‍ക്കാണ് 2014 ഏപ്രിലില്‍ ലൈസന്‍സ് നഷ്ടപ്പെട്ടത്.
2014 മേയ് 7 ലെ കലാകൗമുദി ആഴ്ചപ്പതിപ്പില്‍ (2017-ാം നമ്പര്‍ പതിപ്പ്) ഈ 418 ബാര്‍ ഹോട്ടല്‍ ലൈസന്‍സ് റദ്ദാക്കലിനെ ജാതിപരമായി വിശകലനം ചെയ്യുന്നു.ഒരു മാസമായി ബാറുകള്‍ പൂട്ടിയതുമൂലം പ്രത്യക്ഷമായി ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന 25000 തൊഴിലാളികളും അവരുടെ കുടുംബങ്ങളും പരോക്ഷമായി ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. ഒരു മാസത്തിനുള്ളില്‍ തന്നെ ആത്മഹത്യ രണ്ടായി. എന്തായാലും ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്റെ കുടുംബവകയായ ആറു ബാറില്‍ മൂന്നെണ്ണം പൂട്ടിക്കിടക്കുയാണ്. മന്ത്രി അടൂര്‍ പ്രകാശിന്റെ കുടുംബ വകയിലുള്ള മൂന്നെണ്ണവും അച്ചടിച്ചിരിക്കുകയാണ്.
എറണാകുളം കേന്ദ്രമായുള്ള പോളക്കുളത്തിന്റെ 13 ബാറും അടഞ്ഞു തന്നെ. തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടല്‍ വ്യവസായി ബിജു രമേശിന്റെ ഏഴു ബാറുകള്‍ പൂട്ടി. സ്വന്തം പേരിലുള്ള ബാര്‍ സ്വന്തം കമ്പനിയുടെ പേരിലാക്കാനുള്ള ബിജുവിന്റെ അപേക്ഷയും സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഈ പ്രശ്‌നം ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസിലാണ്.
സമാനമായ പ്രശ്‌നം ഈഴവ സമുദായത്തിലെ മറ്റ് അബ്കാരി ബിസിനസ്സുകാരും നേരിടുന്നു. ഒരുകാലത്ത് ക്രൈസ്തവരുടെ പക്കലായിരുന്ന മദ്യഷാപ്പുകളുടെ 70 ശതമാനവും ഇപ്പോള്‍ ഈഴവരുടെ കൈകളിലാണ്. ഈ സാമ്പത്തികാധിപത്യം തന്നെയാണ് സര്‍ക്കാരിലെ ഉന്നതരെ ചൊടിപ്പിക്കുന്നത്രേ ! നേരത്തെ കള്ളുചെത്തു വ്യവസായവും ചാരായ വ്യവസായവും ഈഴവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. അങ്ങനെയാണ് ഈഴവ വ്യവസായികള്‍ കൂട്ടത്തോടെ വിദേശ മദ്യ വ്യാപാര രംഗത്തേക്ക് കടന്നു വന്നത്. കേരളത്തിലാകെ 700 ലേറെ ബാറുകള്‍ ഉള്ളതില്‍ ഭൂരിഭാഗവും ഈഴവരുടേതാണെങ്കിലും കേരള കൗമുദി കണ്ടെത്തിയ ഈ ജാതീയ വിശകലനം തന്നെയാണ് ബാര്‍ കോഴ വിവാദത്തിലെത്തി നില്‍ക്കുന്നത്.
നിലവാരമില്ലാത്ത 418 ബാറുകള്‍ കഴിഞ്ഞ 31 വര്‍ഷമായി യാതൊരു പരിശോധനയുമില്ലാതെ നടത്താന്‍ അനുവാദം നല്‍കിയവര്‍ക്കൊക്കെ എത്ര കോടി ലഭിച്ചു എന്നതിന് ആരും ഉത്തരം നല്‍കില്ല. നാളിതുവരെ ബാറുടമകള്‍ ആര്‍ക്കും കോഴ നല്‍കിയില്ലേ ? വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍കിട ബിസിനസുകാരും മദ്യ മുതലാളിമാരും വാറ്റു കച്ചവടക്കാരും നല്‍കിയ ശതകോടികളുടെ സംഭാവനയെപ്പറ്റി പ്രതികരിക്കാതെ ആ കോഴപ്പണത്തിന്റെ ഭാഗമായി പണിത ആസ്ഥാന മന്ദിരങ്ങളിലിരുന്ന് സി.ബി.ഐ. അന്വേഷണം. ആവശ്യപ്പെടുന്നതില്‍ എന്ത് ഔചിത്യമാണുള്ളത് ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























