താന്‍ ആക്റ്റിവിസ്റ്റല്ല, ഭക്തയാണ്; അയ്യപ്പനെ കണ്ടിട്ടേ മടങ്ങുവെന്ന് കരുനാഗപ്പള്ളി സ്വദേശിനി; ഭക്തരുടെ പ്രതിഷേധം കനക്കുമ്പോൾ പോലീസ് വട്ടം കറങ്ങുന്നു...

ശബരിമല ദർശനം നടത്താൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കരുനാഗപ്പള്ളി സ്വദേശിനിയായ ദളിത് ഫെഡറേഷൻ വനിതാ നേതാവ് മഞ്ജു. മഞ്ജുവിനൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ആക്റ്റിവിസ്റ്റല്ല, ഭക്തയാണ്. മറ്റൊരു ഉദ്ദേശവും തന്റെ ദര്‍ശനത്തില്ല. താന്‍ നിരീശ്വരവാദിയല്ല എന്നും മഞ്ജു പൊലീസിനോട് പറഞ്ഞു. നേരത്തെ അഞ്ച് ദളിത് സാമൂഹ്യ പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് വരുന്നുന്നെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 38 വയസ് മാത്രമുള്ള ഇടതുപക്ഷ സഹയാത്രികയായ മഞ്ജു പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടത് പ്രകാരം സന്നിധാനത്തെത്തിക്കാൻ പോലീസ് സുരക്ഷയൊരുക്കും.
കഴിഞ്ഞ ദിവസം രഹന ഫാത്തിമയും, മാധ്യമ പ്രവർത്തകയും മല കയറാൻ ശ്രമിച്ചതോടെ ഉണ്ടായ അയ്യപ്പ ഭക്തരുടെ പ്രതിഷേധം കൂടി കണക്കിലെടുത്താകും മഞ്ജുവിന് പോലീസ് സുരക്ഷയൊരുക്കുന്നത്. എ.ഡി.ജി.പി അനിൽകാന്ത്, ഐ.ജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ യുവതിയുമായി ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. ഇരുമുടി കെട്ടോട് കൂടിയെത്തിയ മഞ്ജുവിനോട് കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും യുവതി പോലീസിനോട് മല കയറണമെന്നും താൻ വിശ്വാസിയാണെന്നും ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം യുവതികള്‍ പൊലീസ് സംരക്ഷണയില്‍ സന്നിധാനം നടപ്പന്തലിന് സമീപം വരെയെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ സന്നിധാനത്ത് തമ്പടിക്കുന്നുണ്ട്. യുവതികള്‍ വരുംദിവസങ്ങളിലും ദര്‍ശനത്തിനെത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും ജാഗ്രതയിലാണ്.
സന്നിധാനത്ത് ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയും പരിസരവും അതീവ ജാഗ്രതയിലാണ്. അതിനിടെ ദര്‍ശനത്തിനായി യുവതി എത്തിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തമിഴ്നാട് സ്വദേശിയായ വീട്ടമ്മയെ പ്രതിഷേധക്കാര്‍ തടഞ്ഞത് സന്നിധാനത്ത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തമിഴ്നാട് തൃച്ചി സ്വദേശിയും വീട്ടമ്മയുമായ ലതയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. സന്നിധാനത്തെ പൊലീസ് അയ്യപ്പന്‍മാര്‍ എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. 52 വയസ്സ് പൂര്‍ത്തിയായതാണെന്ന് തെളിയിക്കുന്ന രേഖ ലത ഹാജരാക്കിയതോടെയാണ് രംഗം ശാന്തമായത്.
https://www.facebook.com/Malayalivartha
























