ജലന്ധറില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

ഇന്നലെ രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഫാ. കുര്യക്കോസ് കാട്ടുത്തറയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അച്ചന്റെ സഹോദരനും മറ്റ് ബന്ധുക്കളും അമൃത്സറിലെത്തി. അവര്‍ ഉടന്‍ ദസൂയയിലെത്തും. മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും ബന്ധുക്കളെത്തിയ ശേഷം മാത്രമെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പാടുള്ളുവെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പോലീസിന് നിര്‍ണായക മൊഴി നല്‍കിയ സാക്ഷികളില്‍ ഒരാളാണ് ഫാ. കുര്യക്കോസ് കാട്ടുത്തറ. ഇന്നലെയാണ് ജലന്ധര്‍ രൂപതയിലെ വൈദികനും ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയുമായ ഫാ. കുര്യാക്കോസ് കാട്ടുതറ(62)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചാബ് ഹോഷിയാര്‍പുര്‍ ജില്ലയിലെ ദസൂഹയിലുള്ള പള്ളിമുറിയില്‍ തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരങ്ങള്‍ രംഗത്തെത്തിയിരുന്നു. ജീവന് ഭീഷണിയുണ്ടായിരുന്നെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി ഇളയ സഹോദരന്‍ ജോസ് കുര്യന്‍ മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ബിഷപ്പിനെതിരേ സാക്ഷിപറഞ്ഞപ്പോള്‍മുതല്‍ സുരക്ഷയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും ഹൃദയസ്തംഭനമാണ് മരണകാരണമെന്നുമാണ് ജലന്ധര്‍ രൂപതയുടെ വിശദീകരണം. രണ്ടാഴ്ചമുമ്ബാണ് കുര്യാക്കോസിനെ ദസൂഹയിലെ പള്ളിയിലേക്ക് മാറ്റിയത്. പള്ളിയോട് ചേര്‍ന്നുതന്നെയാണ് അദ്ദേഹം താമസിച്ചിരുന്നത്. ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം മുറിയിലേക്കുപോയ അദ്ദേഹം പിന്നീട് പുറത്തേക്ക് വന്നിരുന്നില്ല.
തിങ്കളാഴ്ച രാവിലെ കുര്‍ബാനയ്ക്ക് കാണാതായപ്പോള്‍ ജോലിക്കാരന്‍ വന്ന് വിളിച്ചിട്ടും മുറി തുറന്നില്ല. പിന്നീട് മറ്റുള്ളവരെത്തി മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ദസൂഹയിലെ ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha

























