യുവതികള്‍ പതിനെട്ടാംപടി കയറുമ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവില്‍ പൂട്ടി പോയാല്‍ പകരം വേറെ ആളെ വെച്ച് ആചാര അനുഷ്ഠാനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി, ലോകനാര്‍ക്കാവില്‍ നടന്ന സംഭവം പറഞ്ഞാണ് ഇക്കാര്യം സൂചിപ്പിച്ചത്, മന്ത്രിമാരായ ജി.സുധാകരനും എം.എം മണിയും എ.കെ ബാലനും തന്ത്രിക്കെതിരെ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്

യുവതികള്‍ പതിനെട്ടാംപടി കയറുമ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവില്‍ പൂട്ടി പോയാല്‍ പകരം വേറെ ആളെ വെച്ച് ആചാര അനുഷ്ഠാനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി. ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍ നടന്ന സംഭവം വിവരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതിങ്ങനെ... പണ്ട് കടത്തനാട്ട് രാജാവ് ലോകനാര്‍ക്കാവ് ക്ഷേത്രത്തില്‍ പട്ടികജാതിക്കാരെയും ദളിതരെയും പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ക്ഷേത്രം അധികാരികള്‍ അമ്പലം പൂട്ടി സ്ഥലം വിട്ടു. വിവരം അറിഞ്ഞ രാജാവ് ക്ഷേത്രം തുറന്ന്, മറ്റൊരാളെ വെച്ച് ആചാര അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചു. ഇക്കാര്യം ചരിത്ര രേഖകളില്‍ ഉണ്ടെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സുപ്രീംകോടതി വിധിപ്രകാരം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പതിനെട്ടാംപടിക്ക് മുന്നില്‍ തടഞ്ഞ് സത്യഗ്രഹമിരുന്ന പരികര്‍മികളുടെയും ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെയും നിലപാടുകള്‍ കോടതി അലക്ഷ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്നും പന്തളം കൊട്ടാരത്തിന് നിയമപരമായി യാതൊരു അവകാശവും ഇല്ലെന്നും അറിയിച്ചു. അങ്ങനെ തന്ത്രിക്കും കൊട്ടാരത്തിനും ശക്തമായ താക്കീതാണ് മുഖ്യമന്ത്രി നല്‍കിയത്. ക്ഷേത്രം അടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ മന്ത്രിമാരായ ജി.സുധാകരനും എം.എം മണിയും എ.കെ ബാലനും രംഗത്തെത്തിയിരുന്നു.
ഹര്‍ത്താലിന് കട അടയ്ക്കുന്ന ലാഘവത്തോടെയാണ് നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്ന് ജി.സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഭക്തജനങ്ങള്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യണം. ഫ്യൂഡല്‍ പൗരോഹത്യത്തിന്റെ തകര്‍ച്ചയുടെ മണിമുഴക്കണാണ് ശബരിമലയില്‍ കേള്‍ക്കുന്നത്. സത്യഗ്രഹമിരുന്ന പരികര്‍മികളുടെ നിലപാട് ശരിയാണോ എന്നും ഭക്തര്‍ പരിശോധിക്കണം. ഇവരാരും ഷര്‍ട്ട് ധരിക്കാറില്ല, ഇക്കാര്യം പണ്ടേ താന്‍ പറഞ്ഞിട്ടുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞിരുന്നു.
രാജഭരണം എന്നേ അവസാനിച്ചെന്ന് പന്തളം കൊട്ടാരത്തിലുള്ളവര്‍ മനസിലാക്കണമെന്നും ക്ഷേത്രം അടച്ചിടുമെന്ന് പറയാന്‍ തന്ത്രിക്ക് അവകാശമില്ലെന്നും തന്ത്രി വെറും ശമ്പളക്കാരന്‍ മാത്രമാണെന്നും മന്ത്രി എം.എം മണി വിമര്‍ശിച്ചിരുന്നു. ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ രാഷ്ട്രീയക്കാരെ പോലെ തന്ത്രിയെപ്പോലൊരാള്‍ പെരുമാറരുതായിരുന്നെന്ന് നിയമമന്ത്രി എ.കെ ബാലന്‍ വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ ഒരു വെടിവെപ്പുണ്ടാക്കുകആയിരുന്നു ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിച്ചത്. അതുകൊണ്ടാണ് പൊലീസ് സംയമനം പാലിച്ചതെന്നും എ.കെ ബാലന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























