കേരളം കത്തുമ്പോൾ അവസരം മുതലാക്കാൻ തമിഴ്‌നാട് ; തമിഴ്‌നാട്ടിലെ മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമലയ്ക്ക് പകരമായി മാറ്റിയെടുക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നതായി സൂചന

കേരളം ശബരിമല യുവതി പ്രവേശനവിഷയത്തിൽ പ്രതിരോധത്തിൽ ഏർപ്പെടുമ്പോൾ അവസരം മുതലെടുക്കാൻ തമിഴ്‌നാട് രംഗത്ത്. തമിഴ്‌നാട്ടിലെ മഹാലിംഗപുരം അയ്യപ്പക്ഷേത്രം ശബരിമലയ്ക്ക് പകരമായി മാറ്റിയെടുക്കാനുള്ള നീക്കം അണിയറയിൽ നടക്കുന്നതായി സൂചന.
പ്രളയകാലത്ത് നോമ്പ് നോറ്റ് ഓണക്കാലത്ത് ശബരിമലയിലെത്താൻ കഴിയാതെ പോയ ഭക്തർ അവരുടെ ചടങ്ങ് പൂർത്തിയാക്കിയത് തമിഴ്‌നാട്ടിലെ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. ഈ സംഭവം കൂടി കണക്കിലെടുത്ത് പാരമ്പര്യത്തനിമയിൽ തമിഴ്‌നാട്ടിലെ വനമേഖലയിൽ ശബരിമലയ്ക്ക് സമാനമായ അയ്യപ്പ ക്ഷേത്രം നിർമ്മിക്കാൻ നീക്കം. ഇക്കാര്യത്തിൽ തമിഴ്‌നാട് സർക്കാരിനും അനുകൂല നിലപാടാണുള്ളത്. ശബരിമലയ്ക്ക് മേൽ അവകാശം വേണമെന്ന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത മുൻപ് ആവശ്യപ്പെട്ടിരുന്നു.
കാനന ക്ഷേത്രത്തിന്റെ വിശുദ്ധി സൂക്ഷിക്കുന്ന തരത്തിൽ എല്ലാ ആചാര മര്യാദകളോടെയും ക്ഷേത്ര സങ്കേതമാക്കി നിലനിർത്താൻ കഴിഞ്ഞാൽ മികച്ചൊരു തീർത്ഥാടന കേന്ദ്രമാണ് മഹാലിംഗപുരം അയ്യപ്പക്ഷേത്രം. ഇതിനായി ശബരിമല തന്ത്രിമാരുടെ സഹായവും തേടും. ഇതിനായി തമിഴ് നാട്ടിലെ പ്രമുഖ അയ്യപ്പ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ സാറ്റലൈറ്റ് സർവേ ഉൾപ്പെടെ നടത്തിയതായാണ് സൂചന.
മലകൾക്ക് മധ്യത്തിലുള്ള പീഠമാണ് അയ്യപ്പൻ തിരഞ്ഞെടുത്തത്. ഇത്തരം ഭൗതിക സാഹചര്യം ഒരുക്കാൻ വനഭൂമി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരും പദ്ധതിയോട് സഹകരിക്കുമെന്നാണ് വിശ്വാസികൾ കരുതുന്നത്. ലഭ്യമായ വനഭൂമി വിനിയോഗിക്കാൻ കഴിയാതെ പരാജയപ്പെട്ട കേരള സർക്കാരിന് പോലും മാതൃകയാക്കാൻ കഴിയുന്ന തരത്തിൽ ക്ഷേത്ര സങ്കേതത്തെ പരിസ്ഥിതി സൗഹൃദമായി നില നിർത്താനുള്ള കരട് പദ്ധതിയാണ് തമിഴ് ഭക്തർ തയാറാക്കിയത്.
ആന്ധ്രാപ്രദേശത്ത് നിന്ന് കേരളത്തിലെത്തിയ താന്ത്രിക പാരമ്പര്യമുള്ള താഴമൺമഠത്തിന് നിലവിൽ ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ അവകാശങ്ങളുള്ള ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. മാത്രമല്ല മാളികപ്പുറത്തമ്മയെ മധുരമീനാക്ഷിയായി സങ്കൽപ്പിച്ച് ശബരിമലയിൽ ആരാധന നടത്തുന്നവരുൾപ്പെടെ കൊച്ചുകടുത്തയുടെയും കറുപ്പായിയമ്മയുടെയും കറുപ്പസ്വാമിയുടെയും വാവരുടെയും പ്രതിനിധികൾ അവരുടെ അധികാരാവകാശങ്ങളോടെ തമിഴ് നാട് നിർമ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിൽ പുനരാവിഷ്‌കരിക്കപ്പെടാനുള്ള സാധ്യതയും ആരാഞ്ഞിട്ടുണ്ട്.
ഇത്തരത്തിൽ ശബരിമല വിവാദ വിഷയമായി കത്തിനിൽക്കുമ്പോൾ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തർ പശ്ചിമഘട്ട മലനിരകളിൽത്തന്നെ തനത് ആചാരാനുസൃതമായി ശബരിമലയെ പുനരാവിഷ്‌കരിച്ചാൽ കേരളത്തിന് റവന്യൂ വരുമാനത്തിൽ കൂറഞ്ഞത് പതിനയ്യായിരം കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha


























