പരിശുദ്ധന്മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പല്ലേ..... അതല്ലാതെ ഈ മരണത്തെക്കുറിച്ച് മറ്റ് എന്ത് പറയാനാ?; ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ദുരൂഹമരണത്തിൽ വിവാദപ്രസ്താവനയുമായി പി.സി ജോര്‍ജ് എംഎല്‍എ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ മുഖ്യസാക്ഷിയായിരുന്ന വൈദികന്റെ മരണത്തില്‍ പ്രതികരണവുമായി പി.സി ജോര്‍ജ് എംഎല്‍എ. പരിശുദ്ധന്മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. പരിശുദ്ധന്മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പല്ലേ. അതല്ലാതെ ഈ മരണത്തെക്കുറിച്ച് മറ്റ് എന്ത് പറയാനാ എന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.
ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ഇത് ശരിയല്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു സമുദായം ഒന്നുണര്‍ന്നിട്ടുണ്ട്. സ്ത്രീയെ ശബരിമലയിലേക്ക് കയറ്റിക്കൊണ്ടു പോയ ഐ.ജി അയ്യപ്പന്റെ മുന്നില്‍ വാവിട്ടു കരഞ്ഞത് കണ്ടില്ലേയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഫ്രാങ്കോയ്‌ക്കെതിരെ മൊഴി നല്‍കിയ വൈദികന്‍ ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ചേര്‍ത്തല നെടുമ്ബ്രക്കാട് സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയാണ് മരിച്ചത്. കന്യാസ്ത്രീ പീഡനക്കേസില്‍ മുഖ്യസാക്ഷി കൂടിയായ ഇദ്ദേഹം ബിഷപ്പിനെതിരെ 164 പ്രകാരം രഹസ്യമൊഴി നല്‍കിയിരുന്നു.
അടച്ചിട്ട മുറിയിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ബന്ധുക്കള്‍ പറഞ്ഞു. കൊലപാതകമെന്ന് ആരോപിച്ച് സഹോദരന്‍ ജോസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. തങ്ങള്‍ ജലന്ധറില്‍ എത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടപടി ഉള്‍പ്പെടെ സ്വീകരിക്കാവൂ എന്നതാണ് ബന്ധുക്കളുടെ ആവശ്യം. കഴിഞ്ഞ മെയില്‍ വൈദികനെ സഭ സ്ഥലം മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha


























