തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല ശാന്തമാകുമെന്ന് കരുതിയവര്‍ക്ക് തെറ്റി... നവംബര്‍ 5 നു ചിത്തിര ആട്ടവിശേഷത്തിനു യുവതികളെത്തിയാല്‍ ദര്‍ശനസൗകര്യമൊരുക്കാന്‍ ഉറച്ചു സര്‍ക്കാര്‍; നവംബര്‍ 13നു സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നതിനു മുമ്പ് യുവതീപ്രവേശനം നടപ്പാക്കി സാങ്കേതിക വിജയം നേടാന്‍ സര്‍ക്കാര്‍

മണ്ഡല മാസമാകുന്നതോടെ ശബരിമല വീണ്ടും തിളച്ച് മറിയുമെന്ന് ഉറപ്പായി. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നവംബര്‍ അഞ്ചിനു വീണ്ടും നടതുറക്കുമ്പോള്‍ യുവതികളെത്തിയാല്‍ ദര്‍ശന സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ഉറച്ചെന്നുള്ള സൂചനയാണ് വരുന്നത്. തുലാമാസ പൂജകള്‍ക്കിടെയുണ്ടായ ചെറുത്തുനില്‍പ്പ് ആവര്‍ത്തിക്കുമെന്നും ശബരിമലയിലെ ക്രമസമാധാനനില അതീവ ഗുരുതരമെന്നും ഹൈക്കോടതിക്ക് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്.
നവംബര്‍ 13നു സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കുന്നതിനു മുമ്പ് യുവതീപ്രവേശനം നടപ്പാക്കി സാങ്കേതിക വിജയം നേടാനാണു സര്‍ക്കാരിന്റെ തീരുമാനമെന്നാണു തന്ത്രിക്കും പന്തളം കൊട്ടാരത്തിനും എന്‍.എസ്.എസിനുമെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ കടന്നാക്രമണത്തെ പലരും വ്യാഖ്യാനിക്കുന്നത്. മണ്ഡലകാലത്തിനു മുമ്പു നവംബര്‍ അഞ്ചിനു െവെകിട്ട് ഒരു ദിവസത്തേക്കാണു നട തുറക്കുന്നത്.
തുലാമാസ പൂജകള്‍ക്കു നട തുറന്നിരുന്ന അഞ്ചു ദിവസം നിലയ്ക്കല്‍ മുതല്‍ പതിനെട്ടാംപടി വരെ സംഘര്‍ഷഭരിതമായിരുന്നു. പോലീസ് സംരക്ഷണത്തില്‍ രണ്ടു യുവതികള്‍ നടപ്പന്തല്‍ വരെ മലചവിട്ടിയതു സംസ്ഥാനത്തെ മുള്‍മുനയിലാക്കി.
പ്രതിരോധം അവസാനിപ്പിച്ച് വിശദീകരണ യോഗങ്ങള്‍, തുടര്‍ന്ന് ആക്രമണത്തിനാണു സി.പി.എമ്മിന്റെ പുറപ്പാടെന്നാണു സൂചന. ചിത്തിര ആട്ടവിശേഷത്തിനു നട തുറന്നപ്പോള്‍ യുവതീപ്രവേശനം നടത്തിയെന്ന് അറിയിക്കാനായാല്‍ സുപ്രീം കോടതിക്കു മുന്നിലുള്ള ഹര്‍ജികള്‍ അപ്രസക്തമാകുമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. യുവതികളെ കൂട്ടമായി എത്തിക്കാനാണു നീക്കമെന്നും ഇതിനുള്ള നിര്‍ദേശം കൂടി നല്‍കാനാണു വിശദീകരണ യോഗങ്ങളെന്നും സംസാരമുണ്ട്. യുവതീപ്രവേശനത്തിനു ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രതിരോധം വലിയ ക്രമസമാധാന പ്രശ്‌നത്തിലേക്കു നീങ്ങാതെ തടയുകയാണു സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളി. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ശബരിമല കലാപഭൂമിയാകും. ശബരിമലയിലെ സ്ഥിതി അതീവഗുരുതരമാണെന്ന സ്‌പെഷല്‍ കമ്മിഷണറുടെ വിലയിരുത്തല്‍ ഒരു മുന്നറിയിപ്പു കൂടിയാണ്.
തുലാമാസ പൂജാവേളയില്‍ യുവതീപ്രവേശം തടയാന്‍ സന്നിധാനത്തു രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും ആചാര സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും നിലയുറപ്പിച്ചത് മണ്ഡലകാലത്ത് ആവര്‍ത്തിച്ചേക്കാം. നിലയ്ക്കല്‍, പമ്പ, ശബരി പീഠം എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. അക്രമത്തിലും തിക്കിലുംതിരക്കിലും തീര്‍ഥാടകര്‍ക്കും പോലീസിനും ജീവാപായമുണ്ടാകാം. എരുമേലി, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളില്‍ ബഹളങ്ങള്‍ക്കു സാധ്യതയുണ്ട്. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ 50 വയസിനു മുകളിലുള്ള സ്ത്രീകളെയും തടയുന്ന സ്ഥിതിയുണ്ടായി. ശബരിമലയില്‍ നടന്ന അക്രമങ്ങളില്‍ 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി.
"
https://www.facebook.com/Malayalivartha
























