ശബരിമലയിലെ യുവതീപ്രവേശനം മറ്റൊരു വിവാദത്തിലേയ്ക്ക്; ശബരിമലയുടെ യഥാർത്ഥ അവകാശി ആരെന്ന വാദം മുറുകുന്നു: ശബരിമലയിൽ യുവതീപ്രവേശനം നടത്തിയാൽ നട അടച്ചിടണമെന്ന പന്തളം രാജ പ്രതിനിധിയുടെ കത്തിനെതിരെ സാക്ഷാൽ മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയതോടെ തർക്കം മറ്റൊരു തലത്തിലേയ്ക്ക്

കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ വകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദം മറ്റൊരുതലത്തിലേയ്ക്ക്. 1949-ലെ കവനന്റ് (ഉടമ്പടി) ചൂണ്ടിക്കാട്ടി, പന്തളം രാജകുടുംബത്തിനു ശബരിമലയില്‍ യാതൊരധികാരവുമില്ലെന്നാണു മുഖ്യമന്ത്രി വ്യക്‌തമാക്കിയത്. ഉടമ്പടിയില്‍ തിരു-കൊച്ചി സംയോജനവും ഇരുനാട്ടുരാജ്യങ്ങളിലെയും ക്ഷേത്രങ്ങള്‍ അതത് ദേവസ്വം ബോര്‍ഡുകള്‍ക്കു (തിരുവിതാംകൂര്‍/കൊച്ചി) വിട്ടുകൊടുക്കുന്ന കാര്യവും മാത്രമാണുള്ളതെന്നും പന്തളം കൊട്ടാരത്തെപ്പറ്റി പരാമര്‍ശം പോലുമില്ലെന്നും മുഖ്യമന്ത്രി അര്‍ത്ഥശങ്കയില്ലാതെ വ്യക്‌തമാക്കി.
ഇതോടെ അങ്കലാപ്പിലായ പന്തളം കൊട്ടാരം ഉടന്‍ ഒരു പ്രതികരണത്തിനു തയാറായില്ല. ഉടമ്പടി വിശദമായി പരിശോധിച്ചശേഷം ഇന്നു ശക്‌തമായ മറുപടി ഇന്നു നല്‍കുമെന്നായിരുന്നു കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മയുടെ മറുപടി. അതേസമയം, ദേവസ്വം ബോര്‍ഡുകള്‍ക്കു മേല്‍ സര്‍ക്കാരിനു യാതൊരധികാരവുമില്ലെന്നും രാഷ്‌ട്രീയക്കാര്‍ക്കു ബോര്‍ഡില്‍ സ്‌ഥാനമില്ലെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു.
യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രഖ്യാപനവും അതേത്തുടര്‍ന്ന് പതിനെട്ടാംപടിക്കു താഴെ പരികര്‍മികള്‍ സത്യഗ്രഹം നടത്തിയതും അംഗീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുവര്‍ഷമായി ശബരിമല തീര്‍ത്ഥാടകര്‍ക്കു സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചതു 302 കോടി രൂപയാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
തിരു-കൊച്ചി നാട്ടുരാജ്യങ്ങളും കേന്ദ്രസര്‍ക്കാരുമായുള്ള ഉടമ്പടി 1949-ലായിരുന്നു. അതിനു കാലങ്ങള്‍ക്കു മുമ്പേ ശബരിമല നടവരവ് ഉള്‍പ്പെടെ തങ്ങളുടെ സകലസ്വത്തുക്കളും പന്തളം കൊട്ടാരം തിരുവിതാംകൂര്‍ രാജ്യത്തിന് അടിയറ വച്ചിരുന്നു. കടം പെരുകിയതിനേത്തുടര്‍ന്നായിരുന്നു ഇതെന്നും തിരുവിതാംകൂര്‍ സ്‌റ്റേറ്റ് മാനുവല്‍ ഉള്‍പ്പെടെ ഉദ്ധരിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമല ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. മറ്റൊരാള്‍ക്കും അതില്‍ അവകാശമില്ല. 1949-ലെ ഉടമ്പടിപ്രകാരം തങ്ങള്‍ക്കു ക്ഷേത്രത്തില്‍ അധികാരമുണ്ടെന്നാണു ചിലര്‍ പറയുന്നത്. അന്നത്തെ ഉടമ്പടിയില്‍ തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്‍മാരും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ വി.പി. മേനോനുമാണ് ഒപ്പിട്ടത്. തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്ന കാര്യമാണ് അതില്‍ ഒന്നാമത്തേത്. തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ കൊണ്ടുവരാനും കൊച്ചിയിലെ ക്ഷേത്രങ്ങള്‍ കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴില്‍ കൊണ്ടുവരാനുമുള്ള തീരുമാനമായിരുന്നു രണ്ടാമത്തേത്. ദേവസ്വം ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ 50 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന വ്യവസ്‌ഥയുമുണ്ടായിരുന്നു.
പന്തളം രാജകുടുംബം ഉടമ്പടിയില്‍ കക്ഷിയേ ആയിരുന്നില്ല. പന്തളം നാട്ടുരാജ്യം നേരത്തേതന്നെ തിരുവിതാകൂറിന് അടിയറവച്ചിരുന്നു. കടക്കെണിയില്‍പ്പെട്ടതിനാല്‍ പന്തളം രാജ്യവും അവിടുത്തെ എല്ലാ ആദായങ്ങളും ശബരിമല നടവരവും തിരുവിതാകൂറിനു വിട്ടുകൊടുത്തിരുന്നു. തിരുവിതാകൂറിന്റെ സ്വത്തായിരുന്ന ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ ഉടമ്പടിപ്രകാരം തിരു-കൊച്ചി സംസ്‌ഥാനത്തിന്റേതായി. പിന്നീട് ഐക്യകേരളം വന്നപ്പോള്‍ അവയെല്ലാം കേരളത്തിന്റെ സ്വത്തായി. ക്ഷേത്രങ്ങള്‍ ഭരിക്കാന്‍ ദേവസ്വംബോര്‍ഡെന്ന സ്വതന്ത്രസ്‌ഥാപനം രൂപീകൃതമായി. അക്കാലം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഉടമസ്‌ഥതയിലാണു ശബരിമല ക്ഷേത്രം. ആ ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി ദേവസ്വം ബോര്‍ഡാണ്.
തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടതില്ല. ഒരുമാറ്റവും വേഗത്തില്‍ നടപ്പാകില്ല. ഗുരുവായൂര്‍ സത്യഗ്രഹം നടന്നപ്പോഴും യാഥാസ്‌ഥിതികരില്‍നിന്നു വന്‍എതിര്‍പ്പുണ്ടായി. പ്രക്ഷോഭം ശക്‌തിപ്പെട്ടപ്പോള്‍ ക്ഷേത്രം 1932 ജനുവരി ഒന്നുമുതല്‍ ജനുവരി 28 വരെ അടച്ചിട്ടു. ബഹുജനസമ്മര്‍ദത്തേത്തുടര്‍ന്ന് ജനുവരി 28-നു ക്ഷേത്രം വീണ്ടും തുറന്നതു ചരിത്രമാണ്. അതുപോലെയാണു മലബാറിലെ ലോകനാര്‍കാവിലുണ്ടായ സംഭവവും.
പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കുമായി ക്ഷേത്രം തുറന്നുകൊടുക്കാന്‍ കടത്തനാട് രാജാവ് തീരുമാനിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ ക്ഷേത്രം അടച്ചിട്ടു. തുടര്‍ന്നു മറ്റൊരാളെ കൊണ്ടുവന്നാണ് അന്ന് ആചാരങ്ങള്‍ നിര്‍വഹിച്ചതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 1949-ലെ ഉടമ്പടിപ്രകാരം ശബരിമല നട അടച്ചിടാന്‍ അധികാരമുണ്ടെന്ന പന്തളം രാജകുടുംബത്തിന്റെ അഭിപ്രായം തെറ്റാണെന്നു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായരും ചൂണ്ടിക്കാട്ടി. തന്ത്രിക്കു തോന്നുമ്പോള്‍ നട അടച്ചിടാനുള്ള യാതൊരു അധികാരവുമില്ല. അശുദ്ധിയുണ്ടാകുമ്പോള്‍പരിഹാരക്രിയകള്‍ക്കായി നടയടയ്‌ക്കാമെന്നു മാത്രം.
തിരുവിതാംകൂര്‍ രാജഭരണകാലത്തും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കണം ക്ഷേത്രങ്ങളെന്നു വ്യക്‌തമാക്കിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാനുവല്‍ നാലാം അധ്യായം, 14-ാം ഖണ്ഡികയില്‍ ഇതു വ്യക്‌തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് ഇപ്പോഴും പിന്തുടരുന്നതെന്നു രാജഗോപാലന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ പന്തളം രാജകുടുംബത്തിന്റെ അധികാരം സംബന്ധിച്ച ദേവസ്വം ബോര്‍ഡ് നിലപാട് പന്തളം കൊട്ടാരം നിര്‍വാഹകസമിതി അധ്യക്ഷന്‍ ശശികുമാരവര്‍മ തള്ളിയിരുന്നു. ഉടമ്പടിപ്രകാരം ക്ഷേത്രം അടച്ചിടാന്‍ അധികാരമുണ്ടെന്നായിരുന്നു ശശികുമാരവര്‍മയുടെ വാദം.
https://www.facebook.com/Malayalivartha
























