സ്ലോ പോയിസൺ ചേർത്ത് അവർ ഞങ്ങളെ അൽപ്പാൽപ്പമായി ഇല്ലാതാക്കുമെന്ന് ഭയക്കുന്നു; കുര്യാക്കോസ് അച്ചന്റെ മരണത്തിലേക്ക് നയിച്ചത് എന്ത് കാരണമായാലും അതിന് പിന്നിൽ ഫ്രാങ്കോയുടെ ആളുകൾ; വെളിപ്പെടുത്തലുമായി സിസ്റ്റർ അനുപമ

ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലുമെന്ന് ഭയക്കുന്നതായി പീഡനത്തിന് ഇരയായ കന്യാസ്ത്രിയുടെ സുഹൃത്ത് സിസ്റ്റർ അനുപമ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസിന് മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണം ഞങ്ങൾക്കുള്ള സൂചനയാണോ എന്ന് സംശയമുണ്ടെന്നും സ്ലോ പോയിസൺ ചേർത്ത് അവർ ഞങ്ങളെ അൽപ്പാൽപ്പമായി ഇല്ലാതാക്കുമെന്ന് ഭയക്കുന്നതായും സിസ്റ്റർ അനുപമ പറഞ്ഞു. കുര്യാക്കോസ് അച്ചന്റെ മരണത്തിലേക്ക് നയിച്ചത് എന്ത് കാരണമായാലും അതിന് പിന്നിൽ ഫ്രാങ്കോയുടെ ആളുകളാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയശേഷം അയാളുടെ ആളുകൾ പലതവണ അച്ചനെ നേരിട്ട് ചെന്നുകണ്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
കുര്യാക്കോസ് അച്ചനെ 2003 മുതൽ തനിക്കറിയാമെന്നും സഭ തുടങ്ങിയ കാലഘട്ടത്തിൽ കന്യാസ്ത്രീകളെ മഠത്തിൽ ചേർക്കുന്നതിനും മറ്റും അച്ചനായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. ജലന്ധർ രൂപത അതിരൂപതയാക്കുന്നതിന് റോമിൽ നിന്ന് അനുമതി വാങ്ങിയെടുക്കുന്നതിന് അദ്ദേഹം സഹായിച്ചു. അന്ന് ബിഷപ്പ് ഫ്രാങ്കോ വികാരി മാത്രമായിരുന്നു. സ്‌നേഹമുള്ള നല്ല മനുഷ്യനായിരുന്നു കുര്യാക്കോസ് അച്ചൻ എന്നും സിസ്റ്റർ അനുപമ പറഞ്ഞു.
കന്യാസ്ത്രീയ്ക്ക് അനുകൂലമായി മാദ്ധ്യമങ്ങളോട് സംസാരിച്ച വ്യക്തിയായിരുന്നു കുര്യാക്കോസ് അച്ചൻ. ഇതേത്തുടർന്ന് അച്ചന് പലതരത്തിലുള്ള ഭീഷണിയും പ്രതികാര നടപടിയും നേരിടേണ്ടി വന്നിട്ടുള്ളതായും സിസ്റ്റർ പറഞ്ഞു. ജലന്ധറിനടുത്ത് ബസുവയിലുള്ള അച്ചന്റെ വിദ്യാർത്ഥിയായിരുന്ന വൈദികന്റെ കീഴിലേക്ക് സ്ഥലംമാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായാണ്. വെറും റസിഡൻഷ്യൽ പ്രീസ്‌റ്റെന്ന് പദവി മാത്രമാണ് അവിടെ അച്ചനുണ്ടായിരുന്നത്. ഒരു പാരീഷിന്റെ പോലും ഉത്തരവാദിത്വം നൽകിയിരുന്നില്ല.
തനിക്കെതിരെ നിൽക്കുന്നവരെ ഏതെങ്കിലും വിധത്തിൽ ഒതുക്കാൻ ഫ്രാങ്കോ ശ്രമിക്കും. മൊഴി കൊടുത്തതിനും മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ശേഷവും അച്ചന് നിരന്തരം ഭീഷണിയുണ്ടായിരുന്നു. ആ സമയത്ത് അച്ചൻ ബോക്പൂർ എന്ന സ്ഥലത്തായിരുന്നു. എന്നാൽ ജലന്ധറിലുള്ള എന്റെ ബന്ധുവായ വൈദികനൊപ്പം ഫാ. കുര്യാക്കോസ് പലപ്പോഴും വന്ന് നിൽക്കാറുണ്ടായിരുന്നു. അക്കാര്യം ബന്ധുവായ അച്ചൻ എന്നോട് മിക്കപ്പോഴും ഫോൺ ചെയ്യുമ്പോൾ പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് നിൽക്കാൻ പേടി കാരണമാണ് അദ്ദേഹം അവിടെ വന്ന് നിന്നിരുന്നത്. ബിഷപ്പിന് ജാമ്യം കിട്ടിയശേഷം പലതവണ അയാളുടെ ആളുകൾ വന്ന് ഫാ. കുര്യാക്കോസിനെ കണ്ടിട്ടുണ്ട്. ഞങ്ങൾക്കൊപ്പം (കന്യാസ്ത്രീകൾ) നിൽക്കരുതെന്നും ബിഷപ്പിനെതിരായ മൊഴിയിൽ നിന്ന് പിന്മാറണമെന്നും അവർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം അച്ചനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിട്ടുണ്ട് എന്നും സിസ്റ്റർ അനുപമ പറഞ്ഞു. പൊലീസ് സുരക്ഷയടക്കമുള്ളതിനാൽ പുറത്ത് നിന്ന് തങ്ങൾക്ക് ഭീഷണിയില്ലഎന്നുംഎന്നാൽ ഭീഷണി അകത്ത് നിന്നാണ് എന്നും അവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























