ആവശ്യമില്ലാതെ ശരീരത്തിൽ സ്പർശിക്കുക, ദ്വയാർത്ഥ പ്രയോഗങ്ങള്‍, അശ്ലീല ചുവയോടുള്ള സംസാരം, ഞാൻ മാനസികമായി തളർന്നു പോയി; ലീനയ്ക്ക് പിന്നാലെ സുസി ഗണേശനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി അമലാപോൾ

തമിഴ് സംവിധായകൻ സുസി ഗണേശനെതിരെയുള്ള ലീന മണിമേഖയുടെ മീ ടു ആരോപണം ശരിവച്ച് അമല പോൾ. ലീനയ്ക്ക് സംഭവിച്ചതെന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നും സ്ത്രീകൾക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസിയെന്നും അമല പറയുന്നു. സുസി ഗണേശനിൽ നിന്നും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് അമല, ലീനയ്ക്ക് പിന്തുണയുമായി എത്തിയത്.
അമല അടുത്തിടെ അഭിനയിച്ച തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് സൂസി ഗണേഷന്‍. അമലയ്‌ക്കൊപ്പം ബോബി സിംഹ, പ്രസന്ന തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സംവിധായകനില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിരുന്നുവെന്നാണ് അമലാ പോള്‍ പറഞ്ഞത്.
അമലയുടെ വാക്കുകൾ....
സുസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2വിലെ നായികയായിരുന്നു ഞാൻ. പ്രധാനനായികയായിട്ടു കൂടി എനിക്കും മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. ദ്വയാർത്ഥ പ്രയോഗങ്ങള്‍, അശ്ലീലചുവയോടെ സംസാരിക്കുക, വേറെ അർത്ഥം വെച്ചുള്ള ഓഫറുകൾ, ആവശ്യമില്ലാതെ ശരീരത്തിൽ സ്പർശിക്കുക. ഇതൊക്കെ തിരുട്ടുപയലേ 2വിൽ അനുഭവിക്കേണ്ടി വന്നു. മാനസികമായി തളർന്നുപോയെന്നുപറയാം. അതുകൊണ്ട് തന്നെ ലീന പറയുന്ന കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയും.
‘പൊതുസമൂഹത്തിന് മുന്നിൽ ഇതു തുറന്നുപറയാൻ കാണിച്ച അവളുടെ ചങ്കൂറ്റത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ളവർ സ്വന്തം ഭാര്യയെയും മക്കളെയും ഒരു രീതിയിലും അയാളുടെ തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നു. അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഏത് സാഹചര്യം വന്നാലും അവർ വിട്ടുകളയില്ല. നമ്മുടെ യഥാർത്ഥ കഴിവുകൾ പുറത്തുകാണിക്കാൻ കഴിയാതെ വരുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്.'
മീ ടു പോലുള്ള ക്യാംപെയ്നുകളിലൂടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇതിനായി ഗവൺമെന്റും നീതി വ്യവസ്ഥയും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്നാണ് എന്റെ അഭിപ്രായം.’–അമല പറഞ്ഞു. തമിഴിലും ഇംഗ്ലീഷിലുമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലായിരുന്നു അമലാ പോള്‍ ഇക്കാര്യം പറഞ്ഞത്.
2005 ൽ ചാനൽ അഭിമുഖത്തിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണു ഗണേശൻ മോശമായി പെരുമാറിയതെന്ന് ലീന ആരോപിക്കുന്നു. വീട്ടിൽ വിടാമെന്നു പറഞ്ഞു കാറിൽ കയറ്റി. കാർ നീങ്ങിയ ഉടൻ ഗണേശന്റെ വീട്ടിലേക്കു പോകാമെന്നു നിർബന്ധിച്ചു ഡോറുകൾ ലോക്ക് ചെയ്തു. തന്റെ മൊബൈൽ ഫോൺ എടുത്തു വലിച്ചെറിഞ്ഞു. കൈവശമുണ്ടായിരുന്ന ചെറിയ കത്തികൊണ്ടു സ്വയം മുറിവേൽപ്പിക്കുമെന്നു പറഞ്ഞതോടെയാണു ഗണേശൻ പിൻമാറിയത്.
2015 ൽ ഗണേശന്റെ പേരു വെളിപ്പെടുത്താതെ ഈ സംഭവം ലീന ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഡബ്ല്യുസിസിയുടെ വാർത്താ സമ്മേളനം ടിവിയിൽ കണ്ടതോടെയാണു തനിക്കു പേരുൾപ്പെടെ തുറന്നു പറയാനുള്ള ധൈര്യം ലഭിച്ചതെന്നും ലീന പറഞ്ഞു. ആരോപണം നിഷേധിച്ച ഗണേശൻ, ക്ഷമാപണം നടത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. നിയമനടപടി പേടിച്ച് ഇനിയും മിണ്ടാതിരിക്കില്ലെന്നു ലീന തിരിച്ചടിച്ചു.
https://www.facebook.com/Malayalivartha
























