ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും... സിബിഐ അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ച് ബന്ധുക്കൾ

ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ചേര്‍ത്തല പള്ളിപ്പുറം സെന്റ്മേരീസ് ഫൊറോന പള്ളിയില്‍ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംസ്കാര ചടങ്ങുകള്‍. ജലന്ധര്‍ രൂപതയില്‍ നിന്നുള്ള വൈദികരും ചടങ്ങുകളില്‍ പങ്കെടുക്കും.
ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിലിറങ്ങിയാല്‍ തന്റെ ജീവന് പോലും ഭീഷണിയാകുമെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നതും മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.അതിനാൽ തന്നെ കേരളത്തിൽ റീപോസ്റ്മോർട്ടം നടത്താൻ ബന്ധുക്കളും കേരളത്തിലെ സഭാവിശ്വാസികളും ആവശ്യപ്പെടുമെന്ന് നേരത്തെ പറഞ്ഞെങ്കിലും ഇപ്പോൾ നടന്ന പോസ്റ്റ്മോർട്ടം തൃപ്‌തികരമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. പഞ്ചാബ് പോലീസിലെ ഉന്നതര്‍ക്ക് ബിഷപ്പ് ഫ്രാങ്കോയുമായി അടുത്ത ബന്ധമുള്ളതിനാല്‍ മരണത്തിലെ അസ്വാഭാവികത പുറത്തു വരില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഫാ. കുര്യാക്കോസ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.ദസുയയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ഫാ. കുര്യാക്കോസ് കാട്ടുതറ യുടെ മൃതദേഹം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിച്ചു. തുടര്‍ന്ന് ചേര്‍ത്തല പള്ളിപ്പുറത്തെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. മരണ വിവരമറിഞ്ഞ് ജലന്ധറിലെത്തിയ സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും.
പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍, മാര്‍ ജേക്കബ് മനത്തോടത്ത് നേതൃത്വം നല്‍കും. ജലന്ധര്‍ രൂപതയില്‍ നിന്നുള്ള വൈദികരും ചടങ്ങില്‍ പങ്കടുക്കും. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയെ കഴിഞ്ഞ ദിവസമാണ് ജലന്ധറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും, ജലന്ധര്‍ പൊലീസിനും,കേരള പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കേസ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ തീരുമാനിച്ചിരിക്കുകയാണ് ബന്ധുക്കൾ.
https://www.facebook.com/Malayalivartha
























