ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിലേയ്ക്ക് ഒഴുക്ക് ശക്തമായി; ആദ്യഘട്ടത്തിൽ ചേർന്നത് ജി.രാമൻ നായർ,മാധവൻ നായർ,പ്രമീള ദേവി: മറ്റൊരു വ്യാഖ്യാനം നൽകി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കെപിസിസി നിർവാഹക സമിതി അംഗവുമായ ജി.രാമൻ നായരും ഉൾപ്പെടെ അഞ്ചുപേർ ബിജെപിയിൽ ചേർന്നു. ശനിയാഴ്ച രാത്രി ഹോട്ടൽ താജിലെ കൂടിക്കാഴ്ചയിൽ ഇവരെ ദേശീയാധ്യക്ഷൻ അമിത്ഷാ ഷാൾ അണിയിച്ച് പാർട്ടിലേയ്ക്ക് സ്വീകരിച്ചു. ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, യുഡിഫ് സർക്കാരിന്റെ കാലത്ത് വനിതാ കമ്മീഷൻ അംഗമായിരുന്ന ഡോ. പ്രമീളാ ദേവി, ജെ.ഡി.എസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ നായർ, മലങ്കര സഭാംഗം സി.തോമസ് ജോണ്‍ എന്നിവരാണ് ബിജെപിയുടെ ഭാഗമായ മറ്റുള്ളവർ.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പത്തനംതിട്ടയില്‍ ബി.ജെ.പി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് രാമന്‍ നായരായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. പന്തളം കൊട്ടാരം നിർവാഹകസമിതി പ്രസിഡന്റ് പിജി ശശികുമാര് വർമ്മ, മറ്റ് ഭാരവാഹികൾ ശബരിമലയുടെ ബന്ധപ്പെട്ട സമരത്തിലുള്ള സംഘടനാപ്രതിനിധികൾ തുടങ്ങിയവരും അമിത്ഷായെ കണ്ടു. ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ വിശദീകരിച്ച് പന്തളം കൊട്ടാരം അമിത്ഷായ്ക്ക് നിവേദനം നൽകി.
പുതുതായി പാർട്ടിയിലെത്തിയവരെ സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തകരെ ഒഴിവാക്കി അടച്ചിട്ടമുറിയിൽ ചർച്ചയും നടന്നു. ഈ സമയം അമിത് ഷായുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും ചര്‍ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും വെല്ലുവിളിച്ച് പൊലീസ് മേധാവിസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയ സെന്‍കുമാര്‍ താരപരിവേഷത്തോടെയാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന നേതൃത്വം സെന്‍കുമാറിന് കൈകൊടുക്കാന്‍ തയാറാകുന്നത്.
ഈഴവ സമുദായത്തിന് ഏറെ പ്രമുഖ്യമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അതേസമുദായത്തില്‍ നിന്നുള്ള സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പരീക്ഷണത്തിനാകും ബിജെപി ശ്രമിക്കുക. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളാപ്പള്ളി നടേശനുമായി ആത്മബന്ധം പുലര്‍ത്തുന്ന സെന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി ഇറക്കുന്നതോടെ ബിഡിജെഎസ് പിന്‍വാങ്ങുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha
























