കിരാത നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണം ! ; പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്തോറും ആളുകളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്; ശബരിമലയിലെ അക്രമങ്ങളെ തുടര്‍ന്നുണ്ടായ അറസ്റ്റുൾപ്പടെയുള്ള നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് കെ. സുധാകരന്‍

ശബരിമലയിലെ അക്രമങ്ങളെ തുടര്‍ന്നുണ്ടായ പൊലീസിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് കെ.പി.സി.സി വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്തെത്തിയിരിക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്ന കിരാത നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണം. അടിയന്തരാവസ്ഥയുടെ കാലത്ത് പോലും ഇത്രയും അറസ്റ്റുകളുണ്ടായിട്ടില്ലെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്തോറും ആള്‍ക്കാരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. നാമജപത്തിന് പോയ സ്ത്രീകള്‍ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത് എന്തടിസ്ഥാനത്തിലാണ്. വീഡിയോയില്‍ കാണുന്നവരെയെല്ലാം അറസ്റ്റു ചെയ്യുന്ന സ്ഥിതിയാണുള്ളത്. കോടതിവിധിയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ് ന്യായീകരിക്കാനാവില്ല. രാഹുല്‍ ഈശ്വറിനെ നേരത്തെതന്നെ സര്‍ക്കാര്‍ ലക്ഷ്യമിട്ടതാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത രീതിയും ശരിയായില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു. നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകളെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതു ശരിയല്ല. പ്രതിഷേധത്തെ അടിച്ചമര്‍ത്താനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.
സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ട്. ആരു ചെയ്താലും സ്വയം ചെയ്തതായാലും അപലപനീയമാണ്. സര്‍ക്കാരിനെ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്താവന അനുചിതമാണ്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റിന്റെ ഭീഷണി ഫെഡറലിസത്തിന് എതിരാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























