പണം ദുരിതാശ്വാസത്തിനു ഉപയോഗിക്കുമെന്ന് എന്താണ് ഉറപ്പ് ? സാലറി ചലഞ്ചില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ;വിസമ്മതപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു

സാലറി ചലഞ്ച് വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീല്‍ ഹർജി സുപ്രീംകോടതി തള്ളി. സർക്കാറിന് ആവശ്യമെങ്കിൽ പുതിയ വിജ്ഞാപനം ഇറക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. സാലറി ചലഞ്ചില്‍ ശമ്പളം നല്‍കാന്‍ തയാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കേണ്ടെന്ന ഹൈകോടതി വിധിയെ ശരിവെച്ചുകൊണ്ടാണ് അപ്പീല്‍ ഹർജി സുപ്രീംകോടതി തള്ളിയത്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശരിയാണ്. അതില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളടക്കമുള്ളവര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. സാലറി ചലഞ്ചിലേക്ക് പണം നൽകാത്തവർ സ്വയം അപമാനിതരാകുന്നത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു.പല കാരണം കൊണ്ടും പണം നല്‍കാന്‍ കഴിയാത്തവരുണ്ടാകും. അവരെ ഒരു വിസമ്മത പത്രത്തിലൂടെ അപമാനിതരാക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
മറ്റൊരു പ്രധാന നിരീക്ഷണം കൂടി കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. തങ്ങളുള്‍പ്പെടെയുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ തുക പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നതിന് യാതൊരു ഉറപ്പും നിലവിലെ സാഹചര്യത്തില്‍ ഇല്ല.
ജനങ്ങളുടെ വിശ്വാസം നേടേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കോടതി വ്യക്തമാക്കി.
ജീവനക്കാര്‍ക്ക് തങ്ങളുടെ സാമ്പത്തികശേഷി അനുസരിച്ച് ഇഷ്ടമുള്ള സംഭാവന നല്‍കാമെന്ന് വിധിച്ച ഹൈകോടതി നല്കാത്തവര് വിസമ്മത പത്രം സമര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിലെ നിബന്ധന റദ്ദാക്കിയിരുന്നു. എന്നാൽ, സുപ്രീംകോടതി പ്രളയത്തിന് പണം നല്‍കാന്‍ ജീവനക്കാരോട് അഭ്യർഥിച്ച് ഇറക്കിയ ഉത്തരവിന് സമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവെന്ന് അപ്പീൽ ഹരജിയിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























