ശബരിമല വിഷയത്തില്‍ ദേവസ്വംബോര്‍ഡ് നിലപാട് വ്യക്തമാക്കുന്നു... നിയമത്തിന്റെ കണ്ണില്‍ മൈനര്‍ ആയതിനാല്‍ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ട്; കോടതി വിധിയുടെ മറവില്‍ സാമൂഹിക വിരുദ്ധരും തീവ്രവാദ സ്വഭാവമുള്ളവരുമടക്കം കയറിപ്പറ്റി ശബരിമലയുടെ പവിത്രതയ്ക്കു കളങ്കമുണ്ടാക്കുന്നു

മണ്ഡല മകരവിളക്ക് കാലയളവിന് ദിവസങ്ങള്‍ ശേഷിക്കേ നിലപാട് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണനയ്‌ക്കെടുക്കുമ്പോള്‍ ദേവസ്വം ബോര്‍ഡ് ഉന്നയിക്കാനൊരുങ്ങുന്നതു മൂന്നു സുപ്രധാന വിഷയങ്ങളാണ്.
നിയമത്തിന്റെ കണ്ണില്‍ മൂര്‍ത്തികള്‍ ബാലന്‍ (മൈനര്‍) ആയതിനാല്‍ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ട്.
സ്ത്രീകള്‍ക്കു പ്രായഭേദമെന്യേ ദര്‍ശനത്തിന് അവകാശമുണ്ടെന്ന കോടതി വിധിയുടെ മറവില്‍ സാമൂഹികവിരുദ്ധരും തീവ്രവാദ സ്വഭാവമുള്ളവരുമടക്കം കയറിപ്പറ്റി ശബരിമലയുടെ പവിത്രതയ്ക്കു കളങ്കമുണ്ടാക്കുന്നു.
നാലു യുവതികളുടെ സ്വകാര്യ അപേക്ഷയിന്മേല്‍ രാജ്യത്തെ എല്ലാ യുവതികള്‍ക്കും പ്രവേശനം നല്‍കിയതു ഹര്‍ജിയിലെ ആവശ്യത്തിനു പുറത്താണ്. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുതിര്‍ന്ന അഭിഭാഷകനായ ആര്യമാ സുന്ദരമാകും ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരാകുക.
ശബരിമലക്കേസിന്റെ വാദത്തില്‍ അഭിഷേക് മനു സിങ്‌വിയായിരുന്നു ബോര്‍ഡിന്റെ അഭിഭാഷകന്‍. സ്വാമി അയ്യപ്പന്‍ ബാലനായതിനാല്‍ നിയമപ്രകാരമുള്ള രക്ഷകര്‍ത്താവും (ലീഗല്‍ കസ്‌റ്റോഡിയന്‍) സൂക്ഷിപ്പുകാരനും കോടതിയാണ്. മൈനര്‍ക്കുവേണ്ടി െമെനറുടെ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകകോടതിയുടെ ഉത്തരവാദിത്തമാണെന്നു ബോര്‍ഡ് വാദിക്കും.
ക്ഷേത്രവും സ്വത്തും മൂര്‍ത്തിയുടെ പേരിലാണ്. മൈനറായ മൂര്‍ത്തിക്കുവേണ്ടി അതു സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വവും ബാധ്യതയും കോടതിക്കാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ തന്നെ 1991 ലെ ഉത്തരവ് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടും. ശബരിമല പ്രവേശനം ആവശ്യപ്പെട്ടു നാലു യുവതികള്‍ നല്‍കിയ സ്വകാര്യ ഹര്‍ജികളിലെ കോടതിവിധിയോടെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും സവിശേഷ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം റദ്ദായിരിക്കുന്നു. ഇതു വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോടതിവിധിയുടെ ചുവടുപിടിച്ചു ദര്‍ശനത്തിനു സംരക്ഷണം ചോദിച്ചെത്തിയ യുവതികള്‍ ആക്ടിവിസ്റ്റുകളും അഹിന്ദുക്കളും മാധ്യമ പ്രവര്‍ത്തകരുമാണ്.
സ്ത്രീകള്‍ തന്നെയാണു സ്ത്രീ പ്രവേശനത്തിനെതിരേ രംഗത്തു വന്നിരിക്കുന്നത്. ആരാധനയ്ക്കു ഹിന്ദു ഭക്തകള്‍ക്കുള്ള മൗലികാവകാശം നിഷേധിക്കരുതെന്നാണു ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. നിയമപ്രകാരം ഹിന്ദു ആരാധനാലയമാണെങ്കിലും വിദേശികളടക്കം നാനാജാതി മതസ്ഥര്‍ തീര്‍ഥാടകരായി എത്തുന്ന ശബരിമല ക്ഷേത്രത്തിനു മതേതര സ്വഭാവമുണ്ട്. ഒരു മുസ്ലിം പള്ളിയും ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമാണ്. ഹിന്ദുക്കള്‍ക്കു മാത്രം പ്രവേശനം നല്‍കുന്നതു ക്ഷേത്രത്തിന്റെ മതേതര മഹിമയ്ക്കു കളങ്കമുണ്ടാക്കുമെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടും. ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കുന്നില്ലെങ്കിലും കോടതിയില്‍ നല്‍കുന്നതിനുള്ള പ്രത്യേക കുറിപ്പാണു തയാറാക്കിയിട്ടുള്ളത്.
ഇന്ന് ഡല്‍ഹിയില്‍ അഡ്വ. ആര്യമാ സുന്ദരവുമായി ചര്‍ച്ച നടക്കും. തിരുവിതാംകൂര്‍ മുന്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ചെറുമകനാണ് ആര്യമാ സുന്ദരം. സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായ ബീന മാധവന്‍ കേസില്‍നിന്നു പിന്മാറുകയാണെന്ന് അറിയിച്ചിട്ടുണ്ട്. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നില്ലെന്നും അതിനു വിരുദ്ധമായൊരു വാദം നടത്താന്‍ കഴിയില്ലെന്നുമറിയിച്ചാണ് ബീന മാധവന്‍ പിന്മാറിയതെന്നാണു സൂചന.
"
https://www.facebook.com/Malayalivartha

























