ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുന്നതിന് ശ്രീധരന്‍പിള്ളയോട് നിയമോപദേശം തേടിയില്ലെന്ന് തന്ത്രി ; തന്ത്രി രേഖമൂലം ദേവസ്വം ബോര്‍ഡിന് വിശദീകരണം നൽകി

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ ക്ഷേത്രം അടച്ചിടുന്നത് സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോട് നിയമോപദേശം ചോദിച്ചിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ഇത് സംബന്ധിച്ച് തന്ത്രി രേഖമൂലം ദേവസ്വം ബോര്‍ഡിന് വിശദീകരണം നൽകി. തന്ത്രി അഭിപ്രായം തേടിയതായി പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാൻ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോർഡ് കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു.
ആചാരലംഘനങ്ങളെക്കുറിച്ചും അതുണ്ടായാല്‍ നടത്തേണ്ട പരിഹാരക്രിയകളെക്കുറിച്ചും തന്ത്രിയെന്നനിലയില്‍ തനിക്ക് അറിവുണ്ട്. കുടുംബ പ്രതിനിധിയുമായി ആശയവിനിമയം നടത്തിയിരുന്നു. ശ്രീധരന്‍പിള്ള ഉള്‍പ്പെടെ ആരുമായും ആശയവിനിമയം നടത്തിയിട്ടില്ല. ആവശ്യമെങ്കില്‍ തന്റെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി. എഴുതി നൽകിയ വിശദീകരണത്തിലാണ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ രാജീവര് നിഷേധിച്ചത്.
കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് ആചാര ലംഘനമുണ്ടായാൽ നട അടച്ചിടുന്നതിനെപ്പറ്റി തന്ത്രി തന്നോട് ആലോചിച്ചിരുന്നതായി വി.എസ്. ശ്രീധരൻ പിള്ള പറഞ്ഞത്. തന്റെ നിർദ്ദേശപ്രകാരമാണു നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്നാണ് ദേവസ്വംബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയത്.
https://www.facebook.com/Malayalivartha

























