ഹരികുമാർ ഇന്ന് കീഴടങ്ങും,അതിനുമുൻപ് അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച്

സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കൊല്ലത്തു കീഴടങ്ങുമെന്നു വ്യക്തമായ സൂചന. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനെ കീഴടങ്ങാൻ പ്രേരിപ്പിച്ചത് . നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ആണത്രേ കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുന്നത് .എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം. ഇതിനിടെ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.
സനൽ മരിച്ചെന്നറിഞ്ഞാണ് ഹരികുമാർ ഒളിവിൽ പോയത് . രക്ഷപ്പെട്ടത് സ്വകാര്യ വെള്ള സ്വിഫ്ട് കാറിൽ ആണെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചു. പൊലീസ് നീക്കങ്ങള്‍ ഹരികുമാർ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. സനലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സ്ഥലത്തെ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നു. സനലിന്‍റെ മരണം മെഡിക്കൽ കോളേജ് പൊലീസിൽ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാർ അറിഞ്ഞത്.
റൂറൽ എസ് പി അശോക് കുമാറിനെ ഫോൺ വിളിച്ച് മാറിനിൽക്കുകയാണെന്ന് ഹരികുമാര്‍ അറിയിച്ചിരുന്നു. മരണവിവരം അറിഞ്ഞ ഉടനെ ഹരികുമാറിന്റെ ഔദ്യോഗിക ഫോൺ സ്വിച്ഡ് ഓഫ് ആക്കിയിരുന്നു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടത് സ്വകാര്യ ഫോണിൽ നിന്നുമായിരുന്നു. ഹരികുമാറിന്റെ രണ്ടു ഫോണുകളുടെയും കാൾ ലിസ്റ്റ് പരിശോധിച്ചതിൽ നിന്ന് പല ഉന്നതരുമായും ഹരികുമാർ കൊലയ്ക്കു ശേഷം ബന്ധപ്പെട്ടിരുന്നു എന്ന തെളിവ് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സ്വാധീനവും പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്‍റെ ശക്തമായ പിന്തുണയുമാണ് ഹരികുമാറിനെ ഇത്രയും നാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്‍റണിയുടെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം.
പല കേസുകളിലും ഇതിനു മുൻപും ഹരികുമാർ പ്രതിയായിട്ടുണ്ട്. നെയ്യാറ്റിൻകര ഡിവൈഎസ്പിയായി ചുമതല ഏൽക്കുന്നത് അഴിമതി ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നേരിടുന്ന സമയത്ത് . ക്വാറി, മണൽ മാഫിയയുമായി അടുത്ത ബന്ധം. തിരുവനന്തപുരം വിമാനത്താവളം വഴി മതിയായ രേഖകളില്ലാതെ ആളെ കടത്തിയത് മുതൽ മോഷണ മുതൽ വിട്ട് കൊടുക്കാൻ കൈക്കൂലി വാങ്ങിയത് വരെയുളള ആരോപണങ്ങൾ ..എല്ലാറ്റിനും മറയായി എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുള്ള ഉന്നത ബന്ധം. ഭരിക്കുന്ന പാർട്ടി ഏതായാലും ക്രമസമാധാന ചുമതല ഹരികുമാറിന് തന്നെ.
ഇക്കാരണങ്ങൾ കൊണ്ടുതന്നെ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ സനലിന്റെ ഭാര്യക്കും വീട്ടുകാർക്കും ഒട്ടും വിശ്വാസമില്ല. ഐ പി എസ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്തിനും ഏതിനും തുണയായി നാട്ടുകാർ സനലിന്റെ കുടുംബത്തോടൊപ്പമുണ്ട്. കേസിനു പ്രധാന സാക്ഷിയായ മാഹിനെയും കുടുംബത്തെയും ഒരു സംഘം ഭീഷണി പെടുത്തിയിരുന്നു. ഹരികുമാറുമായി ബന്ധമുള്ള മാഫിയ സംഘങ്ങൾ ആണെന്നാണ് നാട്ടുകാർ പറയുന്നത് . നീതി കിട്ടുംവരെ പോരാടും എന്ന ഉറച്ച നിലപാടിലാണ് സനലിന്റെ കുടുംബം
https://www.facebook.com/Malayalivartha

























