ശബരിമലയിൽ ദര്‍ശനത്തിന് എത്തുന്ന യുവതികളെ ഹെലികോപ്റ്ററില്‍ സന്നിധാനത്ത് എത്തിക്കാൻ സാധ്യത

മണ്ഡലകാലത്ത് ശബരിമലയിൽ ദര്‍ശനത്തിന് എത്തുന്ന യുവതികളെ ഹെലികോപ്റ്ററില്‍ സന്നിധാനത്ത് എത്തിക്കാൻ പോലീസ് ആലോചിക്കുന്നതായി റിപ്പോർട്ട്. ദ ഹിന്ദു ദിനപത്രം ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തുലാമാസ പൂജകള്‍ക്കായും ചിത്തിര ആട്ട വിശേഷത്തിനായും നട തുറന്നപ്പോള്‍ യുവതികള്‍ ശബരിമലയില്‍ എത്തിയിരുന്നുവെങ്കിലും ദർശനം നടത്താൻ സാധിച്ചിരുന്നില്ല. നടപ്പന്തല്‍ വരെ എത്തിയ സ്ത്രീകളെ പോലീസ് തിരികെ കൊണ്ടു പോവുകയായിരുന്നു.
കേരളത്തിന് അകത്തും പുറത്തുമുളള നിരവധി സ്ത്രീകളാണ് കുടുംബസമേതവും അല്ലാതെയും മണ്ഡലകാലത്ത് ശബരിമലയില്‍ എത്താനൊരുങ്ങുന്നത്. ഇതിനകം തന്നെ ശബരിമല ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള 560 സ്ത്രീകളാണ്. ഇവരില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നുളളവരാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള സ്ത്രീകളാണ് മറ്റുളളവര്‍. ഇവിടങ്ങളില്‍ നിന്നെത്തുന്ന യുവതികളെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി ശബരിമലയില്‍ പോലീസ് എത്തിച്ചേക്കും എന്നാണ് സൂചന. പോലീസ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മണ്ഡലകാലത്തും പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇത്തവണ എത്തിയ എഴായിരത്തിലധികം പേരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഭക്തരെന്നും മറ്റുളളര്‍ പ്രതിഷേധിക്കാന്‍ വന്നവരാണെന്നും പോലീസ് പറയുന്നു. മണ്ഡലകാലത്ത് ഇതിലും ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് പോലീസ് കരുതുന്നു. അതുകൊണ്ട് തന്നെ പമ്ബ വഴി കാല്‍നടയായി യുവതികളെ സന്നിധാനത്തേക്ക് എത്തിക്കുക എന്നത് പോലീസിനെ സംബന്ധിച്ച് ദുഷ്‌കരമാകും.
അക്രമികളെ തടയാന്‍ പോലീസ് ശബരിമലയിലും പരിസരത്തും വ്യോമനിരീക്ഷണം ശക്തമാക്കും. വ്യോമസേനയുടേയും നാവിക സേനയുടേതും പങ്കാളിത്തത്തോടെയാണ് ആകാശ നിരീക്ഷണം നടത്തുക. നിലയ്ക്കലിലെ ഹെലിപാഡ് അത്യവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനാകുന്ന വിധത്തില്‍ തയ്യാറാക്കി നിര്‍ത്തും. പത്തനംതിട്ട ഡിസിപി ആയിരിക്കും വ്യോമനിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസര്‍.
https://www.facebook.com/Malayalivartha

























