ശബരിമലയിൽ മുഖ്യമന്ത്രി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്രമസമാധാന പരിഷ്ക്കാരങ്ങളിൽ പോളിറ്റ് ബുറോക്ക് അതൃപ്തി...
ശബരിമലയിൽ മുഖ്യമന്ത്രി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ക്രമസമാധാന പരിഷ്ക്കാരങ്ങളിൽ പോളിറ്റ് ബുറോക്ക് അതൃപ്തി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വി എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് വിവരങ്ങൾ മനസിലാക്കിയതായി ഒരു ഉന്നത സിപിഎം നേതാവ് വ്യക്തമാക്കി.
ഡൽഹിയിലെ മാധ്യമ പ്രവർത്തകരുമായും യച്ചൂരി ആശയവിനിമയം നടത്തുന്നുണ്ട്. ഡൽഹിയിൽ പ്രവർത്തിക്കുന്ന മലയാളി പത്ര, ദൃശ്യ മാധ്യമ ലേഖകർ സംഭവത്തിന്റെ ഗൗരവം യച്ചൂരിയെ അറിയിച്ചതായാണ് വിവരം. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനം ബിജെപിയെ അപ്രതിരോധ ശക്തിയാക്കി മാറ്റിയെന്നാണ് പോളിറ്റ് ബ്യൂറോക്ക് ലഭിച്ച വിവരം .
കേരളത്തിലെ സി പി എമ്മിന് ബംഗാൾ ഘടകത്തിന്റെ അവസ്ഥ വരുമെന്ന വിവരമാണ് കേന്ദ്രനേതൃത്വത്തിന് ലഭിച്ചത്. ബംഗാൾ സർക്കാർ വികസനത്തിന്റെ പേരിലാണ് സാധാരണക്കാരെ തല്ലി ചതച്ചതും സാധാരണകാരിൽ നിന്ന് അകന്നു മാറിയതും. കേരള സർക്കാർ ഒരു സമുദായത്തെ മുഴുവൻ പിണക്കുന്ന പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. രാത്രി ശബരിമലയിൽ കിടന്നുറങ്ങിയവരെ കസ്റ്റഡിയിലെടുത്തത് വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. ശബരിമലയിൽ കലാപമുണ്ടാക്കാനെത്തിയ വരെ അറസ്റ്റ് ചെയ്യുന്നതിനു പകരം എല്ലാവരെയും പിടി കൂടി ഇരുമുടി സഹിതം പോലീസ് ക്യാമ്പിലെത്തിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം .
ചില തന്നിഷ്ടക്കാരായ പോലീസുകാർ സന്നിധാനത്ത് അഹിതമായ തരത്തിൽ പ്രവർത്തിക്കുന്നതായും സി പി എം കേന്ദ്ര നേതൃത്വം കരുതുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുമായി യച്ചൂരി സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുമ്പാണ് വി.എസുമായി സംസാരിച്ചത്. കേരള വിഷയത്തിലെ യഥാർത്ഥ ചിത്രം വി എസ് യച്ചൂരിക്ക് നൽകി. കേരളത്തിലെ അവസാന സി പി എം മന്ത്രിസഭയാണ് പിണറായിയുടേതെന്ന തരത്തിലാണ് യച്ചൂരിക്ക് ലഭിച്ച വിവരം. കോടിയേരിക്കും സമാനമായ അഭിപ്രായമാണുള്ളത് . വിശ്വാസങ്ങളിൽ തൊട്ട് കളിക്കുന്നതിന് പാടേ എതിരായിരുന്നു കോടിയേരി. എന്നാൽ പിണറായിയോട് അത്തരം കാര്യങ്ങൾ വിശദികരിക്കാൻ കഴിയാത്ത സാഹചരുമുണ്ടെന്ന് കോടിയേരി അറിയിച്ചത്രേ.
അതേസമയം മന്ത്രിസഭയിലും പാർട്ടിയിലും മുഖ്യമന്ത്രി ഒറ്റപ്പെടുന്നു. സന്നിധാനത്ത് അപ്രതീക്ഷിതമായുണ്ടായ സംഭവവികാരങ്ങളാണ് പിണറായിയെ ഒറ്റപ്പെടുത്താൻ കാരണം. പാർട്ടിയും ഇതേ നിലപാടിൽ തന്നെയാണ്. അടുത്ത തവണ വോട്ടു ചോദിച്ച് എങ്ങനെ പൊതുജനങ്ങളിലെത്തുമെന്ന ചിന്തയാണ് പാർട്ടിക്കുള്ളത് .ക്രിസ്ത്യൻ , മുസ്ലീം വോട്ടുകൾ ഒരിക്കലും സി പി എമ്മിന് ലഭിക്കില്ല. അത് യു ഡി എഫ് കൊണ്ടു പോകും . ഹിന്ദു വോട്ടുകളാണ് സി പി എമ്മിനെ അധികാരത്തിലെത്തിച്ചിട്ടുള്ളത്. അത്തരം വോട്ടുകൾ ബി ജെ പിക്ക് മറിയുന്നു.
സ്ഥിതിഗതി കൂടുതൽ ഗുരുതരമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന ധാരണ സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ട്. വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛീച്ചതും പാൽ എന്ന മട്ടിലാണ് ബിജെപി നീങ്ങുന്നത്. സന്നിധാനത്തെത്തിയ കേന്ദ്രമന്ത്രി കണ്ണന്താനത്തെ വരെ അറസ്റ്റ് ചെയ്യട്ടേ എന്ന നിലപാടിലാണ് അവർ. അതിനിടെ കേന്ദ്ര സർക്കാർ ശബരിമലക്ക് നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ച് അന്വേഷിക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നു. കേരളത്തെ നാലുപാട് നിന്നും പൂട്ടാനാണ് ശ്രമം.
മന്ത്രി എ. കെ. ബാലൻ ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് ശബരിമലയിൽ സർക്കാർ നിലപാട് തെറ്റായെന്നെ ചിന്ത തന്നെയാണ് ഉള്ളത്. സുപ്രീം കോടതി കേസ് കേൾക്കുന്നത് വരെയെങ്കിലും മിണ്ടാതിരിക്കാമായിരുന്നു എന്നാണ് ബാലൻ ഉൾപ്പെടെമുള്ള നേതാക്കൾ പറയുന്നത്. സർക്കാരിനെ നയിക്കുന്നത് വികാരമാണ് വിവേകമല്ലെന്നും ഇവർ കരുതുന്നു. യച്ചൂരി പിണറായിക്ക് താക്കീത് നൽകില്ല. അതിനുള്ള സ്വാധീനം യച്ചൂരിക്ക് കേന്ദ്രത്തിൽ ഇല്ല. എന്നാൽ കേരളത്തിലെ പാർട്ടിയും ഇല്ലാതായി എന്ന വേദനയിലാണ് യച്ചൂരി.
https://www.facebook.com/Malayalivartha