ശബരിമലയിൽ അയ്യപ്പ ഭക്തരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; രണ്ട് ദിവസത്തിനുള്ളിൽ ശബരിമലയിൽ നിന്നും ലഭിച്ചത് അഞ്ചു ലക്ഷം രൂപയിൽ താഴെ വരുമാനം
ശബരിമലയിൽ അയ്യപ്പ ഭക്തരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭക്തജനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് പോലീസ് സർക്കാരിനെ അറിയിച്ചു. അതേസമയം പ്രതിരോധം തീർക്കാനെത്തുന്ന ബി ജെ പി പ്രവർത്തകർ വൻതോതിൽ സന്നിധാനത്തെത്തുന്നതായും റിപ്പോർട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളിൽ വെറും അഞ്ചു ലക്ഷം രൂപയിൽ താഴെ വരുമാനം മാത്രമാണ് ശബരിമലയിൽ നിന്നും ലഭിച്ചത്. രണ്ട് ദിവസങ്ങളായി അയ്യായിരത്തിൽ താഴെ മാത്രം ഭക്തരാണ് ശബരിമലയിലെത്തിയത്. വൃശ്ചികം ഒന്നിനും രണ്ടിനും സാധാരണ ഗതിയിൽ അൻപത് ലക്ഷത്തിലധികം രൂപയാണ് വരുമാനമായി ലഭിക്കേണ്ടിയിരുന്നത്. എല്ലാ കൊല്ലവും ഇതായിരുന്നു പതിവ്. ശബരിമല സർക്കാരിനെ സംബന്ധിച്ചടത്തോളം നല്ലൊരു വരുമാന മാർഗ്ഗമാണ്. ശബരിമലയിൽ നിന്നും ലഭിക്കുന്ന വരുമാനം സർക്കാർ എടുക്കാറില്ലെങ്കിലും തിരുവിതാംകൂറിലെ മറ്റ് ക്ഷേത്രങ്ങളുടെ നടത്തിപ്പ് ശബരിമലയിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് ഉപയോഗിക്കുന്നത്.
ശബരിമലയിലെത്തുന്ന ഭക്തർ കാണിക്ക സമർപ്പിക്കരുതെന്നും അപ്പവും അരവണയും വാങ്ങരുതെന്ന ബി ജെ പിയുടെ പ്രചരണം ഫലവത്തായതാണ് കരുതേണ്ടത്. അപ്പവും അരവണയും വാങ്ങുന്നതിലൂടെ കോടികളാണ് മറിയുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർ ലക്ഷങ്ങൾക്കാണ് അപ്പവും അരവണയും വാങ്ങുന്നത്. അവരും വേണ്ടത്ര വഴിപാട് വാങ്ങുന്നില്ല. അതേ സമയം ശബരിമലയിലും പമ്പയിലും കോടികൾ മുടക്കി കരാറെടുത്ത കച്ചവടക്കാർ തങ്ങൾക്ക് സംഭവിച്ച നിർഭാഗ്യകരമായ അവസ്ഥയിലാണ്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കടയുടമകൾക്കുണ്ടായത്. പലരും പണം കടം വാങ്ങിയാണ് കടകൾ കരാർ എടുത്തത്. പല കച്ചവടക്കാരും ആത്മഹത്യയുടെ വക്കിലാണ്. അവർ സി പി എമ്മിന്റെ സംസ്ഥാന നേതാക്കളെ അവരുടെ അവസ്ഥ അറിയിച്ചതായാണ് വിവരം. വിവിധ രാഷ്ട്രീയ പാർട്ടികളുമായി അവർ സംസാരിച്ചു.
തീർത്ഥാടകർക്ക് മികച്ച ദർശനം ലഭ്യമാണെന്ന് പറയുന്നുണ്ടെങ്കിലും പോലീസിന്റെ അതിരുകടന്ന സുരക്ഷയിൽ ജനങ്ങൾ ആശങ്കാകുലരാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശബരിമല ദർശനം വേണ്ടെന്നാണ് പലരും കരുതുന്നത്. വിരിവയ്ക്കാനുള്ള സ്വകര്യം പോലീസ് ആദ്യ ദിവസങ്ങളിൽ നിഷേധിച്ചതാണ് തിരിച്ചടിയായത്. എന്നാൽ വിരിവയ്ക്കാൻ രണ്ടാമത്തെ ദിവസം അനുവദിച്ചത് ഭക്തർക്ക് ആശ്വാസകരമായി മാറി. നെയ്യഭിഷേകത്തിന് ടിക്കറ്റ് എടുക്കാത്തവരെ വിരിവയ്ക്കാൻ അനുവദിക്കാത്തതും വിവാദമായി .
അതിനിടെ ഇതര സംസ്ഥാനങ്ങളിൽ നിന്നും അയ്യപ്പ ഭക്തരുടെ വരവിൽ കുറവുണ്ടെന്നാണ് പറയുന്നത്. ശബരിമലയിൽ സംഘർഷ സാധ്യതയുണ്ടെന്ന പ്രചാരണമാണ് കാരണമെന്ന് മനസിലാക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടക്കുന്നുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇതര സംസ്ഥാന ഭക്തർ ശബരിമലയിലെത്താൻ മടിക്കുന്നതായും റിപ്പോർട്ടുണ്ട്. ശബരിമലയിൽ നടക്കുന്ന സംഘർഷങ്ങൾക്ക് വലിയ വാർത്താ കവറേജാണ് മറ്റ് സംസ്ഥാനങ്ങളിൽ ലഭിക്കുന്നത്. സാഹചര്യങ്ങൾ ശാന്തമായിട്ട് മാത്രം ശബരിമലയിൽ പോയാൽ മതിയെന്ന് ഇതര സംസ്ഥാനക്കാർ കരുതുന്നു. അശാന്തമായ സാഹചര്യത്തിൽ എങ്ങനെ ദർശനം നടത്തണമെന്നാണ് അവർ ചോദിക്കുന്നത്.
സ്വാഭാവികമായും ശബരിമലയിലെ സ്ഥിതി ആശങ്കാജനകമാണ്. ഇത് വരുമാനത്തെ മാത്രം ബാധിക്കുന്ന വിഷയമാണ്. സംസ്ഥാനത്തിന്റെ മൊത്തം സാഹചര്യത്തെ തന്നെ ബാധിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ വളരുന്നത്. സുപ്രീം കോടതി വിധിയുടെ പേരിൽ ശബരി മലയിൽ അമിത ഇടപെടൽ പാടില്ലെന്ന് വീണ്ടും ഹൈക്കോടതി ഓർമ്മിപ്പിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha