ഐഎസ്ആർഓ ചാരക്കേസ് അന്വേഷണം മുൻ മുഖ്യമന്ത്രി നായനാർ വിശ്വസിച്ചേൽപിച്ച ഉദ്യോഗസ്ഥൻ; ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാർ ; പോരാടാൻ ചങ്കുറപ്പുള്ള ഈ പുലിക്കുട്ടിയെ അടുത്തറിയാം

കേരളത്തിൽ ശബരിമല യുവതി പ്രവേശന വിവാദം കൊഴുക്കുമ്പോൾ മറ്റൊരു സുപ്രധാന നീക്കത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ടി.പി. സെന്‍കുമാറിനെ ഗവർണറാക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കീഴ്‌വഴക്കമില്ലെങ്കിലും, കേരളത്തില്‍ത്തന്നെ അദ്ദേഹത്തെ ഗവര്‍ണറാക്കിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണു കേന്ദ്രവൃത്തങ്ങളില്‍നിന്നുള്ള വിവരം.
ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കി കേരളത്തില്‍ താമര വിരിയിക്കുകയെന്നാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി പതിനെട്ട് അടവുകളും ബിജെപി പുറത്തെടുത്തു കഴിഞ്ഞു. എന്നാല്‍ സംസ്ഥാന ബിജെപി നേതൃത്വത്തിന് വിചാരിച്ചത് പോലെ വിഷയത്തില്‍ മുതലെടുപ്പ് നടത്താനായില്ലെന്ന വിമര്‍ശനം ബിജെപി ദേശീയ നേതൃത്വം ഉയര്‍ത്തുന്നുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി സര്‍ക്കാരിനെ പൂട്ടാന്‍ വജ്രായുധം പ്രയോഗിക്കാനൊരുങ്ങുകയാണ് ബിജെപി.
ഐഎസ്ആർഓ ചാരക്കേസ് അന്വേഷണം മുൻ മുഖ്യമന്ത്രി നായനാർ വിശ്വസിച്ചേൽപിച്ച ഉദ്യോഗസ്ഥനായിരുന്നു ടിപി സെൻകുമാർ. ഡിജിപിയായിരുന്ന സമയത്ത് സംസ്ഥാന സര്‍ക്കാരിന്‍റെ കണ്ണിലെ കരടായിരുന്ന ടിപി സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാരുമായി നിയമപോരാട്ടം നടത്തി ഡിജിപി സ്ഥാനം തിരിച്ചു പിടിച്ചു. ഇതേ സെന്‍കുമാറിനെ കേരളത്തില്‍ ഗവര്‍ണറാക്കുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
1983 ബാച്ച് ഐപിഎസ് ഓഫീസറായ ടിപി സെന്‍കുമാര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലാണ് പഠിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയിട്ടുള്ള സെന്‍കുമാര്‍ 1981ല്‍ ഇന്ത്യന്‍ എക്കണോമിക് സര്‍വീസില്‍ പ്രവേശനം നേടിയിരുന്നു.
തുടക്കത്തില്‍ തലശ്ശേരിയിലും കണ്ണൂരിലും ഏഎസ്പി. 1991 മുതല്‍ 1995 വരെ ഗവര്‍ണറുടെ ഏഡിസി. പിന്നീട് ഒരു വര്‍ഷത്തോളം കൊച്ചി പൊലീസ് കമ്മീഷണര്‍. 2004ല്‍ വിജിലന്‍സ് ഐജി.
2004ല്‍ ഐജിയായിരിക്കെ, എംജി കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടിയ്ക്കിടയ്ക്ക് വിദ്യാര്‍ത്ഥികളെ ക്ലാസ്സുമുറിയില്‍ കയറി തല്ലിയതിന് അദ്ദേഹം കോണ്‍സ്റ്റബിളിന്റെ കോളറിനുപിടിച്ച് വിലക്കിയത് വലിയ വിവാദമായിരുന്നു. പൊതുജനങ്ങള്‍ മാത്രമല്ല, പൊലീസും നിയമം പാലിക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ അന്നത്തെ മറുപടി. 2006ല്‍ ഇടതു മന്ത്രിസഭ അധികാരത്തിലേറിയ ഉടന്‍ തന്നെ സെന്‍കുമാറിനെ പൊലീസ് വകുപ്പില്‍ നിന്നു മാറ്റി കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു. 2010ല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും.
പിന്നീട് 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വന്ന ഉടനെ സെന്‍കുമാറിനെ വീണ്ടും പൊലീസ് വകുപ്പിലേക്ക് എത്തിച്ചു. 2012-2013 കാലത്ത് ഇന്റലിജന്‍സ് എഡിജിപിയായിരുന്നപ്പോള്‍ ദരിദ്രരെയും ഉപേക്ഷിക്കപ്പെട്ടവരെയും കുറിച്ചുള്ള വാര്‍ത്താശകലങ്ങള്‍ ശേഖരിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് അയച്ചു കൊടുത്തു. അവര്‍ക്കായി ഒരു സ്ഥിരം ഫണ്ട് മുഖ്യമന്ത്രി ഉടന്‍ തന്നെ തുടങ്ങുകയും ചെയ്തു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ നേരെ സംശയമുന നീണ്ട മുസ്ലീം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ, ആർഎസ്സ്എസ്സ് പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസുകളുടെ അന്വേഷണത്തിലെ കർശന നിലപാടോടെയാണ് സെൻകുമാർ സി.പി.എം നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്.. ഇ രണ്ട് വധക്കേസുകളിലെയും അന്വേഷണം ഉന്നതനേതാക്കളിലേക്ക് നീണ്ടതോടെ സി.പി.എം ഏറെ പ്രതിരോധത്തിലായി.
2016 ഏപ്രിൽ 10ന് ഉണ്ടായ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സെന്‍ കുമാർ ശ്രമിച്ചതും ഏറെ വിവാദമായിരുന്നു.
പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ് പോലീസ് പ്രതിരോധത്തിൽ ആയപ്പോൾ ഇത് അവസരമായി കണ്ട് സർക്കാർ സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റി. സർക്കാർ അധികാരത്തിലേറിയ ഉടനെ സെൻകുമാറിനെ അപ്രധാനമായ പൊലീസ് ഹൗസിങ് കോർപ്പറേഷൻ എംഡിയായും ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായും നിയമിച്ചു.എന്നാല്‍ തന്നെ തരംതാഴ്ത്തിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ടിപി സെന്‍കുമാര്‍ അനുകൂല വിധി നേടിയെടുത്തു. ഇത് പിണറായി സര്‍ക്കാരിന് വലിയൊരു തിരിച്ചടി ആയിരുന്നു. തുടർന്ന് സ്ഥാനമൊഴിഞ്ഞതിന് ശേഷം സെന്‍കുമാര്‍ ബിജെപിയുമായി അടുക്കുകയാണെന്ന രീതിയിലെ ചർച്ച കാര്യമായി പുരോഗമിച്ചു. സെന്‍കുമാര്‍ വ്യാജരേഖയുണ്ടാക്കി നിയമനം നേടിയെന്ന അപ്പീല്‍ ഹര്‍ജിയാകട്ടെ സുപ്രീം കോടതി പരിഗണിക്കുകപോലും ചെയ്യാതെ തള്ളി. സ്‌ഥാനമൊഴിഞ്ഞശേഷം അദ്ദേഹത്തെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കാനുള്ള ഫയല്‍ ഇതുവരെ സംസ്‌ഥാനസര്‍ക്കാര്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിട്ടില്ല.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തിടെ കേരളത്തില്‍ എത്തിയപ്പോള്‍ സെന്‍കുമാര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അന്ന് പലരും സെന്‍കുമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ഇടുപക്ഷ സര്‍ക്കാരിനെ നേരിടാന്‍ ടിപി സെന്‍കുമാറിനെ ഗവര്‍ണര്‍ ആക്കുന്നത് ഗുണം ചെയ്യുമെന്ന് തന്നെയാണ് ബിജെപി ദേശീയ നേതൃത്വം കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha

























