പൊൻരാധാകൃഷ്ണൻ നിലവാരമില്ലാത്തവൻ ; ഏതു കേന്ദ്രമന്ത്രിക്കും ശബരിമലയില്‍ വരാം; പക്ഷേ അതു വര്‍ഗീയതയോ കലാപമോ സൃഷ്ടിക്കാന്‍ ആകരുത്; ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ.പി ജയരാജന്‍

ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇ.പി ജയരാജന്‍. പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രിയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ശബരിമലയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മോശമായിപ്പോയെന്നും ഒരു രാഷ്ട്രീയക്കാരന്റെ യോഗ്യത അദ്ദേഹത്തിനില്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ല ഐ.ആര്‍.പി.സിയുടെയും അയ്യപ്പസേവാസംഘത്തിന്റെയും നേതൃത്വത്തില്‍ ബക്കളം നെല്ലിയോട് ഈ വര്‍ഷവും നടത്തുന്ന ശബരിമല ഇടത്താവളം, അയ്യപ്പ സേവാ കേന്ദ്രം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഏതു കേന്ദ്രമന്ത്രിക്കും ശബരിമലയില്‍ വരാം. പക്ഷേ അതു വര്‍ഗീയതയോ കലാപമോ സൃഷ്ടിക്കാന്‍ ആകരുത്. ഒരു കേന്ദ്രമന്ത്രി ഇത്രയ്ക്ക് തരംതാഴാന്‍ പാടില്ലെന്നും ജയരാജന്‍ പറഞ്ഞു. ശബരിമല സന്നിധാനം സന്ദര്‍ശിച്ച കേന്ദ്ര സഹമന്ത്രിയുടെ ഇടപെടല്‍ ഒരു പൊളിറ്റിഷ്യന്റെ നിലവാരം പുലര്‍ത്തിയില്ല. അദ്ദേഹം വളരെ ചീപ്പായി പോയി, നിന്ന് മൂത്രം ഒഴിക്കുന്ന ഒരു കുട്ടിയെ കുറിച്ചുള്ള പരാതി പറയാന്‍ അധ്യാപകന്‍ കുട്ടിയേം കൊണ്ട് വീട്ടിലെത്തിയപ്പോള്‍ ആ കുട്ടിയുടെ അച്ഛന്‍ നടന്ന് മൂത്രം ഒഴിക്കുന്നത് കണ്ടു. ഈ അവസ്ഥയാണ് പൊന്‍ രാധാകൃഷ്ണന്റെ സന്ദര്‍ശനത്തിന്റെ ബാക്കി പത്രമെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു. ശബരിമലയില്‍ ഒരു കൂട്ടര്‍ ആക്രമം അഴിച്ചു വിടാന്‍ ആണ് ശ്രമിക്കുന്നത്. ഒരു കേന്ദ്രമന്ത്രി ഒരിക്കലും അതിന് കൂട്ട് നില്‍ക്കാന്‍ പാടില്ല. കേരളം ദൈവത്തിന്റെ നാടാണ്, ആര്‍ക്കും ഏതു മന്ത്രിക്കും വരാം. അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ സമത്വം മാത്രമാണ് ശബരിമലയിലെ പ്രശ്‌നമെന്നും കോടതി വിധി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ എത്തിയ വേളയിലായിരുന്നു കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും എസ്പി യതീഷ് ചന്ദ്രയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സര്‍ക്കാര്‍ സര്‍വീസുകള്‍ അനുവദിക്കുന്നതു പോലെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ തടസ്സമെന്തെന്ന് മന്ത്രി ചോദിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്കുചെയ്യാത്തതിനാല്‍ ഗതാഗതകുരുക്ക് ഉണ്ടാകുകയില്ല എന്ന് യതീഷ് ചന്ദ്ര അറിയിച്ചു. എന്നാല്‍ സമാനമായ രീതിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്കും സൗകര്യം ഏര്‍പ്പെടുത്താന്‍ പാടില്ലേയെന്ന മന്ത്രിയുടെ ചോദ്യത്തിന് അത്തരത്തില്‍ വാഹനങ്ങള്‍ കടത്തി വിട്ടാല്‍ ഗതാഗത കുരുക്ക് ഉണ്ടാകുമെന്നും, അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ‘ നിങ്ങള്‍ ‘ ഏറ്റെടുക്കുമോയെന്നുമാണ് യതീഷ് ചന്ദ്ര ചോദിച്ചു.
https://www.facebook.com/Malayalivartha

























