ആശയ സംവാദത്തിന് വെല്ലുവിളിച്ച കോടിയേരിയുടെ പിന്മാറ്റം പരാജയഭീതികൊണ്ട്; ശ്രീധരൻപിള്ളയെ വർജ്യമാണെങ്കിൽ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ആരെയെങ്കിലും പറഞ്ഞയക്കാനും തയ്യാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള

ശബരിമല വിഷയത്തില്‍ തന്നെ ആശയ സംവാദത്തിന് വെല്ലുവിളിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോൾ പരാജയ ഭീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ കോഴിക്കോട് ഉള്ള്യേരിയിലുള്ള വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം സ്വയം വെല്ലുവിളിച്ച കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ കമ്യൂണിസ്റ്റുകാരോട് സംവാദത്തിന് ഉണ്ടോ എന്നാണ് ചോദിക്കുന്നത്. ഇത് പരാജയഭീതികൊണ്ടുള്ള പിന്മാറ്റമാണെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി. ശ്രീധരൻപിള്ളയെ വർജ്യമാണെങ്കിൽ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ആരെയെങ്കിലും പറഞ്ഞയക്കാനും തയ്യാറാണ്. ആളുകൾക്ക് കടന്ന് വരാൻ കഴിയുന്ന എവിടേയും സംവാദത്തിന് തയ്യാറാണെന്നും ശ്രീധരൻ പിള്ള ചൂണ്ടിക്കാട്ടി. അത് എ.കെ.ജി സെന്ററായാലും കുഴപ്പമില്ല.
താൻ യുവതീപ്രവേശനത്തെ അനുകൂലിച്ച് നിലപാട് മാറ്റിയെന്നൊക്കെ പ്രചരിപ്പിക്കുന്നത് നൂറ്റാണ്ടിന്റെ നുണയാണ്. അത് ജനങ്ങൾക്ക് അത് മനസ്സിലാവുന്നുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല പ്രക്ഷോഭം നിർത്തിവച്ചാൽ പരസ്യസംവാദമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമല തർക്കത്തിൽ സംവാദത്തിനുള്ള വെല്ലുവിളി ശ്രീധരൻപിള്ള സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. പ്രക്ഷോഭം നിർത്തി സംവാദത്തിനില്ലെന്നാണ് പിള്ളയുടെ നിലപാടെന്ന് കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha

























