ശശിക്കെതിരെ കടുത്തനടപടി വേണം ! ; പീഡന പരാതിയിൽ നടപടി വൈകുന്നതിൽ വിഎസ് കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു

ലൈംഗികപീഡന പരാതിയിൽ കുറ്റാരോപിതനായ എംഎൽഎ പി.കെ.ശശിക്കെതിരായ നടപടി വൈകുന്നതിൽ വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു. നാളെ സംസ്ഥാന സമിതി യോഗം വിഷയം ചർച്ച ചെയ്യാനിരിക്കെയായിരുന്നു പി.കെ ശശിക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയത്.
പികെ. ശശിയെ കാല്‍നട പ്രചരണ ജാഥയുടെ ക്യാപ്റ്റനാക്കിയതിലെ എതിര്‍പ്പും വിഎസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശശിക്കെതിരായ നടപടിയിൽ തീരുമാനമെടുക്കാതെ കഴിഞ്ഞ ദിവസം സംസ്ഥാന സമിതി പിരിഞ്ഞിരുന്നു. പി.കെ.ശശി ക്യാപ്റ്റനായ കാൽനട ജാഥ തുടരുന്നതിനാൽ നടപടിയെടുക്കുന്നത് നീട്ടി വയ്ക്കാനായിരുന്നു തീരുമാനം. നിയമസഭ തുടങ്ങുന്ന 26-ാം തീയതിക്ക് മുമ്പ് വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് നേരത്തേ പാർട്ടിയിൽ ധാരണയുണ്ടായിരുന്നു. എന്നാൽ, കാൽനട ജാഥയ്ക്കിടെ നടപടിയുണ്ടാകുന്നത് പരിപാടിയെ ബാധിക്കുമെന്നാണ് ഇരു നേതൃയോഗങ്ങളും വിലയിരുത്തിയത്.
അതേസമയം ശശി എംഎൽഎയ്ക്കെതിരായ അച്ചടക്ക നടപടിക്കൊപ്പം 2 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 6 പേർക്കെതിരെ കൂടി സിപിഎം അന്വേഷണ കമ്മിഷൻ നടപടിക്കു ശുപാർശ ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ വനിതാ നേതാവിനോടു വാക്കുകളാൽ അപമര്യാദ കാട്ടി എന്നാണു ശശിക്കെതിരെ പാർട്ടി കമ്മിഷന്റെ കണ്ടെത്തൽ. ഇതു ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നാണു നിരീക്ഷണം.
എന്നാൽ ശശിക്കെതിരെ കടുത്ത നടപടിയുണ്ടാകാൻ സാധ്യത കുറവാണെന്നാണ് സൂചന. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ഏരിയ കമ്മിറ്റിയിലേക്കോ ബ്രാഞ്ച് കമ്മിറ്റിയിലേക്കോ തരംതാഴ്ത്താനാണ് സാധ്യത. ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതി എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിച്ചത്.
അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് നാളെ സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വരും. സിപിഎമ്മിന് അവമതിപ്പുണ്ടാക്കും വിധം ശശിക്കെതിരായ പരാതി വളച്ചൊടിച്ചു എന്ന കുറ്റമാണു ജില്ലാ നേതാക്കൾക്കെതിരെ പാർട്ടി കമ്മിഷൻ കണ്ടെത്തിയിരിക്കുന്നത്. ശശി വ്യക്തി ജീവിതത്തിലെ നല്ല പെരുമാറ്റമര്യാദയാണു ലംഘിച്ചതെങ്കിൽ മറ്റുള്ളവർ പാർട്ടി പ്രവർത്തകർ എന്ന നിലയിൽ പാലിക്കേണ്ട സാമാന്യ അച്ചടക്കം ലംഘിച്ചു. ബോധപൂർവം പാർട്ടിയെ പൊതുജനമധ്യത്തിൽ മോശമാക്കി ചിത്രീകരിക്കുന്ന പ്രവൃത്തിയാണ് ഇവരുടേത്.വനിതകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ നിർദേശപ്രകാരമാണു സിപിഎം അന്വേഷണ കമ്മിഷനെ നിയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha

























