ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന വിവരം അറിയാതെ ആന്ധ്രപ്രദേശില്‍ നിന്നും തീർത്ഥാടക സംഘത്തിൽ യുവതികള്‍; പൊൻകുന്നം എത്തിയപ്പോൾ യുവതികൾക്ക് സംഭവിച്ചത് മറ്റൊന്ന്

ശബരിമലയിലേക്ക് വന്ന ആന്ധ്രപ്രദേശില്‍ നിന്നുള്ള തീർത്ഥാടക സംഘത്തിലെ യുവതികള്‍ പാതി വഴിയില്‍ യാത്ര അവസാനിപ്പിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന വിവരം അറിയാതെയാണ് ഇവര്‍ കേരളത്തിലെത്തിയത്. പൊൻകുന്നം പാലാ റോഡിലെ മഞ്ചക്കുഴിയിലെ കടയിൽ കയറിയപ്പോൾ നാട്ടുകാരില്‍ നിന്നും വിവരം അറിഞ്ഞ ഇവര്‍ യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഘത്തിലെ പുരുഷന്മാരും കുട്ടികളും യാത്ര തുടർന്നു.
എല്ലാവർഷത്തേയും പോലെ സ്ത്രീകൾ പമ്പ ഗണപതികോവിലിൽ ദർശനം നടത്താനാണ് എത്തിയതെന്നാണ് സംഘം പറഞ്ഞത്. വിവരമറിഞ്ഞു കർമസമിതി പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഇതോടെ പ്രതിഷേധ സാധ്യതയുണ്ടാവുമെന്നു കണ്ട് സംഘം യുവതികളെ ഒഴിവാക്കി യാത്ര തുടരുകയായിരുന്നു. അതേസമയം ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷം കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഏതാനും പേര്‍ അതിന് ശ്രമം നടത്തി. എന്നാല്‍, ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് എല്ലാവര്‍ക്കും മടങ്ങിപ്പോകേണ്ടി വന്നു. ലിബി സെബാസ്റ്റിനാണ് ആദ്യ ശ്രമം നടത്തിയത്. ചേര്‍ത്തല സ്വദേശിയാണ് ലിബി.
താന്‍ നിരീശ്വരവാദിയാണെന്നും ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാക്കേണ്ടത് സ്ത്രീപുരുഷ സമത്വം സാധ്യമാക്കുന്നതിന് വേണ്ടിയാണെന്നുമുള്ള നിലപാടാണ് അവര്‍ സ്വീകരിച്ചിരുന്നത്. ഒറ്റയ്ക്കാണ് ലിബി മലചവിട്ടാനെത്തിയത്. പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതടക്കമുള്ള സംഭവ വികാസത്തെത്തുടര്‍ന്ന് അവര്‍ മടങ്ങിപ്പോയി.
രഹ്നാ ഫാത്തിമയാണ് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച മറ്റൊരാള്‍. ചുംബന സമരത്തിലൂടെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയും വലിയ വിമര്‍നങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ് രഹന. പോലീസ് അധികാരികളെയും ജില്ലാകളക്ടറെയും നേരത്തെ അറിയിച്ചിട്ടാണ് ഇവര്‍ മലചവിട്ടാനെത്തിയത്. പോലീസ് യൂണിഫോമും ഹെല്‍മറ്റും ധരിച്ച് കനത്ത പോലീസ് സുരക്ഷയില്‍ എത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോയി. നടപ്പന്തല്‍ വരെ എത്താന്‍ രഹനയ്ക്ക് സാധിച്ചു.
രഹനയ്ക്ക് പോലീസ് യൂണിഫോം നല്‍കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. രഹന ജോലിചെയ്യുന്ന ബിഎസ്‌എന്‍എല്‍ നടപടിയെടുക്കുന്നതിന്റെ ഭാഗമായി അവരെ സ്ഥലം മാറ്റി. ക്ഷേത്രം തന്ത്രിയും അതിശക്തമായ ഭാഷയില്‍ രഹനയെ വിമര്‍ശിച്ചിരുന്നു.രഹനയ്‌ക്കൊപ്പം മലകയറാന്‍ എത്തിയ ആളാണ് കവിതാ കോശി. മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമാണ് ഇവര്‍. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് കവിതയും മടങ്ങിപ്പോയി.
മേരി സ്വീറ്റി എന്ന 46കാരിയാണ് മലചവിട്ടാനെത്തിയ മറ്റൊരാള്‍. ഇവര്‍ ഇരുമുടിക്കെട്ടില്ലാതെയാണ് മലകയറാന്‍ എത്തിയത്. എന്നാല്‍ പോലീസ് സുരക്ഷയൊരുക്കാന്‍ തല്‍ക്കാലം സാധിക്കില്ല എന്ന് അറിയിച്ചതിനെത്തുടര്‍ന്ന് മടങ്ങിപ്പോയി.
മഞ്ചു എന്ന കൊല്ലം സ്വദേശിയും മലകയറാന്‍ ശ്രമിച്ചിരുന്നു. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമായി എത്തുന്ന ആക്ടിവിസ്റ്റുകളെ കയറ്റിവിടാന്‍ സാധ്യമല്ലെന്നും ഇവരുടെ സാഹചര്യങ്ങള്‍ അന്വേഷിക്കണമെന്നും പോലീസ് കര്‍ശന നിലപാട് എടുത്തു.
പിറ്റേദിവസം കയറാം എന്ന് പോലീസ് പറഞ്ഞെങ്കിലും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് അവര്‍ മടങ്ങിപ്പോവുകയായിരുന്നു. മഞ്ചു കോണ്‍ഗ്രസ് ടിക്കറ്റില്‍ ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ പതിനഞ്ചോളം കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനുശേഷവും കുറെയധികം സ്ത്രീകൾ പ്രവേശിക്കാൻ നോക്കിയെങ്കിലും ആ തീരുമാനത്തിൽ നിന്നും അവരൊക്കെ പിന്മാറേണ്ട അവസ്ഥയാണ് ഉണ്ടായത്. അതേസമയം യുവതീപ്രവേശന വിധിയ്ക്ക് ശേഷം ആന്ധ്രയിൽ നിരവധി യുവതികളാണ് ശബരിമല പ്രവേശനത്തിനായി എത്തിയത്. ഇപ്പോഴും യുവതികൾ ആന്ധ്രയിൽ നിന്നും എത്തിക്കൊണ്ടിരിക്കുകയാണ് . എന്നാൽ ശബരിമലയിലെ പ്രശ്നങ്ങളറിഞ്ഞ് അവർ പിന്മാറുകയും ചെയ്യുകയാണ്.
https://www.facebook.com/Malayalivartha

























