'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍

നടന്‍ സലിംകുമാര്‍ അനുസ്മരണ സമ്മേളനം പറവൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, അക്ഷരാര്‍ഥത്തില്‍ ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് താനെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ വികാരാധീനനായി പറഞ്ഞു. 2011ല്‍ മന്ത്രിയാകാന്‍ കഴിയാതെ വന്നപ്പോള്‍ സലിംകുമാര്‍ വീട്ടിലിരുന്ന് ഒരുപാട് കരഞ്ഞിരുന്നുവെന്നും, എന്നാല്‍ പിന്നീട് താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ കഴിഞ്ഞതോടെ തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയായെന്ന് സലിംകുമാര്‍ വികാരഭരിതനായി പറഞ്ഞതായും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ നിലപാടുകള്‍ വെട്ടിത്തുറന്നു പറഞ്ഞ അചഞ്ചലനായ പ്രതിഭയായിരുന്നു സലിംകുമാറെന്നും, മലയാളികളുടെ കുടുംബസദസ്സുകളില്‍ നര്‍മ്മം വിതറി ജനഹൃദയങ്ങളില്‍ അദ്ദേഹം നേടിയ സ്ഥാനം ആര്‍ക്കും അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വി. ഡി. സതീശന്‍ അനുസ്മരിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
''നമ്മളെല്ലാവരും ഹൃദയത്തില്‍ ഇടം കൊടുത്തിട്ടുള്ള സലിംകുമാറിന്റെ വേര്‍പാടില്‍ അതുമായി ബന്ധപ്പെട്ട ഒരു അനുസ്മരണ സമ്മേളനത്തിലാണ് ഇപ്പോള്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. അദ്ദേഹം രോഗബാധിതനായിരുന്നു എങ്കിലും അവിശ്വസനീയമായ ഒരു വേര്‍പാടാണ് പെട്ടെന്നുണ്ടായത്. സത്യത്തില്‍ നമ്മുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ പോയ ഒരു അനുഭവമാണ് എല്ലാവര്‍ക്കും! അടുപ്പമുള്ളവര്‍ക്കെല്ലാം അദ്ദേഹം കുടുംബത്തില്‍ അംഗമായിരുന്നു, സഹോദരനായിരുന്നു, മകനായിരുന്നു; സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരാളായിരുന്നു.
എല്ലാ മലയാളി കുടുംബങ്ങളുടെയും കുടുംബ സദസ്സുകളില്‍ നര്‍മ്മം വിതറി നമ്മെ എല്ലാവരെയും ചിരിപ്പിച്ചിട്ടുള്ളതാണ് അദ്ദേഹം. ദൃശ്യത്തില്‍ കാണുമ്പോള്‍ മാത്രമല്ല സലിംകുമാറിന്റെ നര്‍മ്മം കേട്ട് നമ്മള്‍ ചിരിക്കുന്നത്, നമ്മളെല്ലാം പിന്നീട് അത് ഓര്‍ത്തോര്‍ത്ത് ചിരിക്കുമായിരുന്നു; അത്രമാത്രം വലിയ സ്ഥാനമാണ് എല്ലാവരുടെയും ഹൃദയത്തില്‍ അദ്ദേഹത്തിന് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ഒരു ട്രോള്‍ വന്നാല്‍ പോലും ആ ട്രോളുകള്‍ വരുന്ന 80 ശതമാനവും സലിംകുമാറിന്റെ ഒരു മുഖം കാണിച്ചുകൊണ്ടിട്ടുള്ള ട്രോളുകള്‍ ആയിരിക്കും; കാരണം അത്രമാത്രം ആളുകളെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ജീവിത അവസ്ഥകളെ കുറിച്ച്, ജീവിതത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളെ കുറിച്ച്, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സലിംകുമാര്‍ ഇവിടെ പറഞ്ഞതുപോലെ എല്ലാവരെയും ചിരിപ്പിക്കുകയായിരുന്നു.
എന്നാല്‍ തനിക്ക് ചിരിപ്പിക്കാന്‍ മാത്രമല്ല, ഗൗരവമുള്ള ഒരു കഥാപാത്രത്തെ, ദേശീയ രംഗത്ത് ശ്രദ്ധേയമാകുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് 'ആദാമിന്റെ മകന്‍ അബു'വിലൂടെ അദ്ദേഹം തെളിയിച്ചു; അതിന്റെ ഡയറക്ടര്‍ സലിം അഹമ്മദ്, നമ്മുടെ ഈ വേദിയില്‍, ഈ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഉണ്ട്. സലിംകുമാറിനെ പോലുള്ള ഒരു താരത്തിന്റെ ഒരു റേഞ്ച്, അത് നമ്മളൊന്നും ഉദ്ദേശിക്കുന്ന തലത്തിലുള്ള ഒരു റേഞ്ച് അല്ല, അതിന് അപ്പുറത്തുള്ള ഒരു റേഞ്ച് ആണ് എന്ന് കണ്ടെത്തിയ സംവിധായകന്‍ കൂടിയാണ് അദ്ദേഹം. അതാണ് അദ്ദേഹത്തെ ദേശീയ അവാര്‍ഡിലേക്ക് നയിച്ചത്, ഭരത് അവാര്‍ഡിലേക്ക് നയിച്ചത്. ആ ഭരത് അവാര്‍ഡ് സലിംകുമാറിനും മാത്രമല്ല കിട്ടിയത്; സലിംകുമാറിനെ ഇഷ്ടപ്പെടുന്ന നമുക്കെല്ലാവര്‍ക്കും, അദ്ദേഹത്തിന്റെ കുടുംബത്തിനും, അദ്ദേഹത്തിനെ ഒരു കുടുംബമായി കരുതുന്ന ഈ പറവൂരിനും നമുക്കെല്ലാവര്‍ക്കും കിട്ടിയ ഒരു ഭരത് അവാര്‍ഡ് ആണ്.
ആ ഭരത് അവാര്‍ഡ് കിട്ടിക്കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം ഈ നാടിന് മുഴുവന്‍ കിട്ടിയ ഒരു സമ്മാനം എന്നുള്ള നിലയിലായിരുന്നു. ആ ഭരത് അവാര്‍ഡ് ആ ചിത്രവും അദ്ദേഹത്തെ മറ്റൊരു വ്യത്യസ്തമായ തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇപ്പോള്‍ ഇവിടെ പല സിനിമകളും അദ്ദേഹവുമായി ബന്ധപ്പെട്ട് കാണിച്ചു; ഇത് കാണാത്ത ഒരു മലയാളി ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വ്യത്യസ്ത വേഷങ്ങള്‍ ആസ്വദിക്കാത്ത ഒരാള്‍ പോലും ഉണ്ടാവില്ല. തന്റെ ആ രംഗത്ത് നിറഞ്ഞു നില്‍ക്കുമ്പോഴും പൂര്‍ണമായി അതിനോടുള്ള കമ്മിറ്റ്‌മെന്റോടു കൂടി ഏതു മേഖലയില്‍ നമ്മള്‍ പ്രവര്‍ത്തിക്കുമ്പോഴും നമുക്ക് വേണ്ടത് ആ മേഖലയോടുള്ള അര്‍പ്പണബോധമാണ്; സിനിമയില്‍ ആണെങ്കിലും നാടകത്തില്‍ ആണെങ്കിലും രാഷ്ട്രീയത്തില്‍ ആണെങ്കിലും എവിടെയാണെങ്കിലും നമ്മള്‍ പൊതുപ്രവര്‍ത്തനത്തില്‍ ആണെങ്കിലും കാണിക്കേണ്ട ഒരു അര്‍പ്പണബോധമാണ്, ആ സമര്‍പ്പണം സലിംകുമാറിന് ഉണ്ടായിരുന്നു.
തന്റെ ജീവിതം സിനിമയ്ക്കുള്ളതാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു; ആ സിനിമ വരാന്‍ വേണ്ടി അദ്ദേഹം ഒരുപാട് നാള്‍ കാത്തിരുന്നു. കാത്തിരുന്ന് കാത്തിരുന്ന് അദ്ദേഹത്തിന് കിട്ടിയ അവസരങ്ങളെല്ലാം ശ്രദ്ധേയമാക്കി മാറ്റി എന്നുള്ളതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഈ രംഗത്ത് പൂര്‍ണമായ അര്‍പ്പണബോധത്തോടെ ഉറച്ചു നില്‍ക്കുമ്പോഴും വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലം മുതല്‍ തന്റെ മനസ്സില്‍ രൂഢമൂലമായ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ അദ്ദേഹം ഹൃദയത്തിലേറ്റി. വളരെ അപൂര്‍വം ആളുകള്‍ക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണ് താന്‍ വിശ്വസിച്ച ഒരു പ്രത്യയശാസ്ത്രത്തെ ഹൃദയത്തില്‍ ഇടം കൊടുത്ത് അത് കൊണ്ടുനടക്കുക, അതില്‍ നിന്ന് ആ വിഷയം വരുമ്പോള്‍ അതില്‍ വെള്ളം ചേര്‍ക്കാതിരിക്കുക, തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറയുക എന്നത്. അതില്‍ ആര്‍ക്കൊക്കെ സങ്കടം വരുമോ, ആര്‍ക്കൊക്കെ വിഷമം വരുമോ, തന്റെ അവസരങ്ങള്‍ ഇല്ലാതാകുമോ എന്നൊന്നും അദ്ദേഹം സങ്കടപ്പെട്ടില്ല; താന്‍ വിശ്വസിച്ച ആ പ്രത്യയശാസ്ത്രത്തിന് വേണ്ടി അചഞ്ചലമായ കാര്‍ക്കശ്യത്തോടുകൂടിയ നിലപാട് അദ്ദേഹത്തിന് എല്ലാ കാലത്തും ഉണ്ടായിരുന്നു.
നമുക്കൊരുപാട് പേര്‍ക്ക് പഠിക്കാനുണ്ട് ആ കാര്യത്തില്‍. എനിക്ക് വ്യക്തിപരമായി ഉണ്ടായ നഷ്ടം പറഞ്ഞറിയിക്കാന്‍ വയ്യാത്ത നഷ്ടമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു സഹോദരനെ, ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് ഇത്. സ്‌നേഹം എന്ന് പറയുന്നത് നമ്മള്‍ എല്ലാ ദിവസവും ഫോണ്‍ ചെയ്യുന്നതിലൂടെ അല്ല, എല്ലാ ദിവസവും കാണുന്നതിലൂടെ മാത്രമല്ല. നമ്മള്‍ കാണാതിരുന്നാലും ഫോണ്‍ ചെയ്യാതിരുന്നാലും കുറെ ദിവസങ്ങള്‍ കൂടി നമ്മള്‍ കൂട്ടിമുട്ടിയാലും സ്‌നേഹവും ആ ഹൃദയബന്ധവും എത്ര വലുതാണ് എന്ന് എനിക്ക് ബോധ്യമാക്കി തന്ന ഒരാള്‍ കൂടിയാണ് സലിംകുമാര്‍; കാരണം അത്രമാത്രം ഞങ്ങള്‍ തമ്മില്‍ ഹൃദയബന്ധം ഉണ്ടായിരുന്നു എന്നതാണ് എന്നെ ഇപ്പോള്‍ ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യം. സലിംകുമാര്‍ ഇവിടെ ഉണ്ട് എന്നുള്ള ഒരു ചിന്തയാണ്. നമ്മള്‍ പറവൂരിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ സലിംകുമാറിനെ കുറിച്ച് ചിന്തിക്കും; സലിംകുമാറിന്റെ ആ ഒരു സാന്നിധ്യം എല്ലാ സ്ഥലത്തും ഉണ്ട്. അദ്ദേഹം വരുന്നത് വെള്ളപ്പൊക്കം വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, തിരഞ്ഞെടുപ്പ് വരുമ്പോള്‍ നമ്മളെ സഹായിക്കാന്‍ വരും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അപ്പോള്‍ സലിംകുമാറിന്റെ സാന്നിധ്യം നമ്മുടെ തൊട്ടരികില്‍ ഉണ്ടാകും.
അതു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം യാത്രയാകും, അദ്ദേഹത്തിന്റെ ലോകത്തേക്ക്. ഇടയ്‌ക്കൊരു വിളി വരും; പിന്നെ രോഗം വരുമ്പോള്‍ നമ്മള്‍ അന്വേഷിച്ച് അങ്ങോട്ടു ചെല്ലണം. അപ്പോള്‍ മാത്രമേ രോഗവിവരത്തെക്കുറിച്ച് നമ്മളോട് പറയുകയുള്ളൂ. 10, 12 വര്‍ഷം മുമ്പ് ഗുരുതരമായ ഒരു രോഗം അദ്ദേഹത്തെ അലട്ടിയ സമയത്ത് അത് ഒളിച്ചു വയ്ക്കാനാണ് ശ്രമിച്ചത്; ഞാന്‍ അത് കണ്ടെത്തുകയായിരുന്നു അദ്ദേഹത്തോട് സംസാരിച്ചു. ഇപ്പോഴും 'ആ ഒരു കുഴപ്പവുമില്ല' എന്ന് പറഞ്ഞതാണ്. ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് എനിക്കിവിടെ നല്‍കിയ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം എനിക്ക് ഈ പറവൂരില്‍ നല്‍കിയ പൗരസ്വീകരണമാണ്. അന്ന് എന്നോട് എന്റെ അടുത്ത് ചേര്‍ന്നിരുന്നുകൊണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, 'എനിക്ക് എല്ലാം പൂര്‍ത്തിയായതുപോലെയാണ്' എന്ന്; അറം പറ്റിയ വാക്കുകള്‍ പോലെയാണ് ഇപ്പോള്‍ എനിക്ക് അത് തോന്നുന്നത്.
സലിം പറഞ്ഞു, ' 2011ല്‍ മന്ത്രിയാകാതെ വന്നപ്പോള്‍ ഞാന്‍ വീട്ടില്‍ ഇരുന്ന് ഒരുപാട് കരഞ്ഞു; ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തില്‍ പങ്കെടുക്കുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തില്‍ എല്ലാം പൂര്‍ത്തിയായതുപോലെ' എന്ന്. തന്റെ ഒരു സുഹൃത്തിന് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനം ലഭിച്ചപ്പോള്‍ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയായി എന്ന് വിശ്വസിക്കുന്ന ഒരാളെ നമ്മള്‍ സുഹൃത്ത് എന്ന ചെറിയ വാക്കില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റുമോ എന്നാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്; അതിനേക്കാള്‍ എത്രയോ അപ്പുറമാണത്! 'എന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയായി' എന്നാണ് എന്നോട് കൈ പിടിച്ചുകൊണ്ട് പറഞ്ഞത്. ഞാന്‍ പറഞ്ഞു, 'ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്' എന്ന്. അതു പറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാന്‍ ആശ്വസിപ്പിക്കുകയായിരുന്നു.
യാത്ര ചോദിക്കുന്ന വാക്കുകളാണ് സത്യത്തില്‍ എന്നോട് പറഞ്ഞത്; യാത്ര ചോദിക്കുകയായിരുന്നു എന്ന് പിന്നീട് ഈ മരണവിവരം കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി. എന്നോട് യാത്ര ചോദിക്കുകയായിരുന്നു. അത്ര വികാരനിര്‍ഭരമായിട്ടാണ് എന്റെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞത്. സലിംകുമാര്‍, ആരു വിചാരിച്ചാലും നമ്മുടെ ഹൃദയത്തില്‍ നിന്ന് നിങ്ങളെ അടര്‍ത്തി മാറ്റാന്‍ പറ്റില്ല. നമ്മുടെ ഹൃദയത്തില്‍ ഒരു സ്ഥാനം... നമ്മുടെ കുടുംബാംഗങ്ങള്‍ക്ക്, ഇഷ്ടപ്പെട്ടവര്‍ക്ക്, നമ്മള്‍ ഏറ്റവുമധികം സ്‌നേഹിക്കുന്നവര്‍ക്ക് ഹൃദയത്തില്‍ ഒരു ഇടം കൊടുത്ത സ്ഥലത്ത്, സലിംകുമാര്‍ അങ്ങ് തീര്‍ച്ചയായും ഉണ്ടാകും. എന്റെ മാത്രമല്ല, അങ്ങയെ സ്‌നേഹിക്കുന്ന അങ്ങയെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ഹൃദയത്തില്‍ ഉണ്ടാകും എന്ന് മാത്രം വിനയപുരസരം പറഞ്ഞുകൊണ്ട് ഞാന്‍ ഈ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.''
https://www.facebook.com/Malayalivartha























